കൊച്ചി: സോളാർ കമ്മീഷനിൽ ഇന്ന് ഹാജരാകാതിരുന്നതിന് സരിത എസ് നായർക്ക് കമ്മീഷന്റെ വിമർശം. ഹാജരാകാത്തതിന് പിന്നിൽ എന്തെങ്കിലും ദുരൂഹത ഉണ്ടോയെന്ന് ജസ്റ്റിസ് ശിവരാജൻ സംശയം പ്രകടിപ്പിച്ചു. ഈ മാസം 18 ന് സരിത ഹാജരാകണമെന്നും സോളാർ കമ്മീഷൻ നിർദ്ദേശിച്ചു. ആരോഗ്യ പ്രശ്‌നങ്ങൾമൂലം ഇന്ന് ഹാജാരാകില്ലെന്നാണ് സരിത സോളാർ കമ്മീഷനെ അറിയിച്ചുരുന്നത്

അതിനിടെ സോളാർ കമ്മീഷനു മുന്നിൽ മന്ത്രി ഷിബു ബേബി ജോൺ ഖേദം പ്രകടിപ്പിച്ചു. കമ്മീഷനെ അനാദരിച്ചെന്ന ആരോപണത്തിലാണ് മാപ്പു പറഞ്ഞത്. ഷിബുവിന്റെ മറുപടികൾ തൃപ്തികരമല്ലെന്നു പറഞ്ഞ കമ്മീഷൻ ഖേദപ്രകടനം അംഗീകരിക്കുന്നുവെന്നും അറിയിച്ചു. സോളാർ കമ്മിഷന് നൽകിയ സത്യവാങ്മൂലത്തിലാണ് മന്ത്രി മാപ്പ് അഭ്യർത്ഥിച്ചത്.

കൊല്ലത്ത് നടന്ന പൊതുയോഗത്തിലായിരുന്നു ഷിബു ബേബി ജോൺ വിവാദ പരാമർശം നടത്തിയത്. കണ്ട വായിനോക്കികളുടെ മുന്നിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയോട് 14 മണിക്കൂർ പോയി ഇരിക്കേണ്ടെന്ന് പറഞ്ഞിരുന്നു എന്നായിരുന്നു മന്ത്രിയുടെ പ്രസ്താവന. എന്നാൽ, താൻ വിമർശിച്ചത് കമ്മിഷനെ അല്ലെന്നും മുഖ്യമന്ത്രിയെ ചോദ്യം ചെയ്ത പ്രതികളെയാണെന്നും മന്ത്രി സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടി. ഇതാണ് തൃപ്തികരമല്ലെന്ന് കമ്മീഷൻ വ്യക്തമാക്കിയത്.

മന്ത്രിക്കെതിരെ കോടതയലക്ഷ്യ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി നൽകിയത് അഭിഭാഷകനായ എസ്. രാജേന്ദ്രനാണ്. തുടർന്ന് ഷിബു ബേബി ജോണിന്റെ അഭിഭാഷകൻ ശിവൻ മഠത്തിലിനെ കമ്മിഷൻ വിളിച്ചു വരുത്തുകയും വിശദമായ സത്യവാങ്മൂലം സമർപ്പിക്കാൻ നിർദ്ദേശിക്കുകയുമായിരുന്നു. ഷിബുവിന്റെ ഖേദപ്രകടനത്തോടെ ഈ വിഷയം സോളാർ കമ്മീഷൻ അവസാനിപ്പിക്കുകയും ചെയ്തു.