കൊച്ചി: ചെന്നൈയിലായിരുന്ന മകൻ ഷൈൻ നിഗം എത്തിയതോടെ മിമിക്രി താരം അബിയുടെ മൃതദേഹം ഖബറടക്കത്തിനായ് മൂവാറ്റുപുഴയിലേക്ക് കൊണ്ടുപോയ്. ഉപ്പ മരിച്ചുവെന്ന വിവരം ചെന്നൈയിലെ ഷൂട്ടിങ് ലൊക്കേഷനിൽ വച്ചാണ് ഷെയ്‌നു നിഗം അറിയുന്നത്. ഉടനടി പുറപ്പെടാൻ വിമാനത്താവളത്തിൽ എത്തിയെങ്കിലും ടിക്കറ്റ് കിട്ടിയിരുന്നില്ല. പിന്നീട് കൂത്തിരുന്നാണ് അടുത്ത വിമാനത്തിലായിരുന്നു ഷെയിൻ കൊച്ചിയിലെ വീട്ടിലേക്ക് എത്തിയത്.

വികാരനിർഭരമായ അന്തരീക്ഷം തളംകെട്ടിനിന്ന എളമക്കര-ടാഗോർ ലൈനിലെ അഭിയുടെ വില്ലയിലേക്ക് ഷൈൻ നിഗവും കൂട്ടുകാരും വൈകിട്ട് അഞ്ചേ പത്തോടെയാണ് എത്തിയത്. സുഹൃത്തിനൊപ്പം കരഞ്ഞ് കലങ്ങിയ കണ്ണുമായി എത്തിയ ഷൈൻ മൃതദേഹത്തിന് സമീപം കുറച്ച് നേരം, മുഖത്തേക്ക് നോക്കി നിന്നു. പ്രാർത്ഥനകൾ ചൊല്ലുന്ന അന്തരീക്ഷത്തിലായിരുന്നു ഹൃദയഭേദകമായ ഈ രംഗം. പിന്നീട് ഫ്രീസറിലിരിക്കുന്ന ഉപ്പയുടെ മൃതദേഹത്തിന്, മുകളിലൂടെ ഉമ്മ നൽകി. പിന്നാലെ തന്റെ ഉമ്മയേയും രണ്ട് സഹോദരിമാരേയും ആശ്വസിപ്പിക്കുന്നതിനായി വീട്ടിനുള്ളിലേക്ക് പോയി. ഈ സമയം വീടിനുള്ളിൽ നിന്ന് കരച്ചിലിന്റെ ശബ്ദം പ്രാർത്ഥനകളുടെ ശബ്ദത്തെക്കാൾ ഉച്ചത്തിൽ കേട്ടു.

പിന്നാലെ കുറച്ച് നേരച്ച് നേരത്തെ മതപരമായ ചടങ്ങുകൾ. സഹോദിമാരെ അവസാനമായി ഉപ്പയെ കാണമെന്ന് വാശിപിടിച്ചപ്പോൾ, ഷൈൻ തന്നെ അവരെ താങ്ങിപ്പിടിച്ച് മുറ്റത്ത് എത്തിച്ചു. നിർത്താനാകാതെ രണ്ട് പെൺമക്കളും കരയുന്ന കാഴ്ച കണ്ട് നിന്നവരേയും കണ്ണീരിലാഴ്‌ത്തി. പൊട്ടിക്കരയുന്ന സഹോദരിമാരെ ആശ്വസിപ്പിക്കാനാവാതെ ഷൈന്റേയും കണ്ണ് നിറഞ്ഞു. മൃതദേഹം അവസാനമായി കാണിച്ച് വീടിനുള്ളിലേക്ക് സഹോദരിമാരെ കൊണ്ടുവിടുന്നസമയം, പ്ര്ാർത്ഥനകളോടെ മൃതദേഹം ആമ്പുലൻസിലേക്ക് കയറ്റുന്നതിനുള്ള തയ്യാറെടുപ്പുകൾ വീടിന് പുറത്ത് നടക്കുകയായിരുന്നു. 5.25 ഓടെ അമൃത മെഡിക്കൽ കോളേജിൽ നിന്ന് 2 മണിക്ക് എത്തിച്ച അതേ ആമ്പുലൻസിലേക്ക് മൃതദേഹം കയറ്റി.

മുതിർന്നവർ മാത്രം ആമ്പുലൻസിൽ കയറിയാൽ മതിയെന്ന് തീരുമാനിച്ചെങ്കിലും, തനിക്കും ആമ്പുലൻസിൽ തന്നെ വരണമെന്ന് ഷൈൻ പറയുകയായിരുന്നു. പിന്നാലെ മകൻ ഷൈൻ നിഗവും ആമ്പുലൻസിൽ കയറി. ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനായി പൊലീസ് പ്രത്യേകം ശ്രദ്ധചെലുത്തിയിരുന്നു. ആറരയോടെ മൂവാറ്റുപുഴ ടൗൺ ഹാളിലെത്തിച്ച മൃതദേഹം പൊതുദർശനത്തിന് ശേഷം 7.30 ഓടെ പള്ളിയിലേക്ക് കൊണ്ടുപോയ്. പിന്നാലെ സ്ഥലത്തെത്തിയ നടൻ മമ്മൂട്ടി അന്തിമോപചാരം അർപ്പിക്കുന്നതിനായ് പള്ളിയിലേക്ക് എത്തി. തുടർന്ന് പെരുമറ്റം ജമാഅത്ത് പള്ളിയിൽ ഖബറടക്കി.

നൂറുകണക്കിന് ആളുകളാണ് മഴയെ അവഗണിച്ചും അഭിയുടെ ജന്മനാടായ മൂവാറ്റുപുഴയിൽ എത്തിച്ചേർന്നത്. ഉച്ചകഴിഞ്ഞ് മൃതദേഹം വീട്ടിലെത്തിച്ചതിന് പിന്നാലെ നടൻ ജയസൂര്യ, ഫഹദ് ഫാസിൽ, നസ്രിയ, മുകേഷ്, രമേഷ് പിഷാരഡി, കുഞ്ചൻ, ഇന്നസെന്റ്, കലാഭവൻ നവാസ്, കെ.എസ് പ്രസാദ് തുടങ്ങിയവരും മിമിക്രി കലാരംഗത്തെ സുഹൃത്തുക്കളും സി.പി.എം ജില്ലാ സെക്രട്ടറി പി രാജ് തുടങ്ങിയ രാഷ്ട്രീയ പ്രവർത്തകരും അഭിയെ അവസാനമായി കാണാനെത്തി.

അതേസമയം, ഇരുപത് വർഷത്തിലധികം മലയാളസിനിമയിൽ സുഹൃത്തായും, സഹനടനായും വേഷമിട്ട അബിയെ ഒരു നോക്ക് കാണാൻ മമ്മൂട്ടിയൊഴികെയുള്ള താരപ്രമുഖർ ആരും എത്തിയില്ല. എത്തിവരിലേറെയും അബിയുമായി മകച്ച സൗഹൃദം സൂക്ഷിച്ചവരായിരുന്നു. രാവിലെ രക്തത്തിലെ കൗണ്ട് കുറഞ്ഞതിനെത്തുടർന്ന് ശക്തമായ ഛർദ്ദിയോടെ ബോധരഹിതനാവുകയായിരുന്നു അഭി. പിന്നാലെ എളമക്കരയിലെ വീട്ടിൽ നിന്ന് 10.15 ഓടെ അമൃത മെഡിൽക്കൽ കോളേജിൽ എത്തിച്ചെങ്കിലും, ആശുപത്രിയിൽ എത്തുന്നതിന് മുന്നേതന്നെ മരണം സംഭവിച്ചിരുന്നു. അൽപനേരത്തിന് ശേഷം ക്യാഷ്വാലിറ്റിയിൽ നിന്ന് മോർച്ചറിയിലെ പ്രത്യേക മുറിയിലേക്ക് മൃതദേഹം മാറ്റുകയായിരുന്നു. എളമക്കര എസ്ഐ പ്രജീഷിന്റെ നേതൃത്വത്തിലുള്ള ഇൻക്വസ്റ്റിന് ശേഷം, രണ്ട് മണിയോടെ ആശുപത്രിയിൽ നിന്ന മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോവുകയായിരുന്നു.

രണ്ട് വർഷത്തോളമായി രക്താർബുദ ചികിത്സയിലായിരുന്നു അബി. എന്നാൽ അസുഖവിവരം അധികമാരേയും അറിയിച്ചിരുന്നില്ല. രക്തത്തിലെ കൗണ്ട് കുറഞ്ഞതിനെത്തുടർന്ന് വളരെകുറച്ചുനാൾ മാത്രമായിരുന്നു അബി വീട്ടിൽ വിശ്രമിച്ചത്. ശേഷം വീണ്ടും സ്റ്റേജ് ഷോകളിലേക്ക് സജീവമായിക്കൊണ്ടിരിക്കുന്നതിനിടൈയാണ് പൊടുന്നനെയുള്ള മരണം. നൂറുകണക്കിന് വേദികളിൽ മിമിക്രി എന്ന ജനകീയ കലയെ അവതരിപ്പിച്ച അബി 50 ലധികം സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. മിമിക്രി വേദികളിൽ അമിത്ബ് ബച്ചനാണ് അബിയുടെ മാസ്റ്റർപീസ്. 2000 ന്റെ തുടക്കത്തിൽ മലയാളക്കരയെ കുടുകുടെ ചിരിപ്പിച്ച ആമിനതാത്ത അബിയുടെ ഹൈലൈറ്റായാരുന്നു.