മനാമ: ബഹ്‌റിൻ അനധികൃതമായി പ്രവർത്തിക്കുന്ന ശീഷകൾക്കെതിരെ നടപടി കർശനമാക്കുമെന്ന് അധികൃതരുടെ മുന്നറിയിപ്പ്. രാജ്യത്ത് ഏതാണ്ട് 130ഓളം ശീഷ കഫേകൾക്കാണ് ലൈസൻസ് ഉള്ളത്. എന്നാൽ 70ലധികം കഫേകൾ ലൈസൻസ് ഇല്ലാതെയും പ്രവർത്തിക്കുന്ന കാര്യം അധികൃതരുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്.

മനാമ, ഈസ ടൗൺ, ഹമദ് ടൗൺ, മുഹറഖ് എന്നിവിടങ്ങളിലാണ് ഇത് പ്രവർത്തിക്കുന്നതെന്ന് ആരോഗ്യ മന്ത്രാലയത്തിലെ ആന്റി സ്‌മോക്കിങ് ആൻഡ് ടുബാക്കോ ഗ്രൂപ്പ് മേധാവി ഡോ.എജ്‌ലാൽ അൽ അലാവി വ്യക്തമാക്കി. കൂടതെ ഹോട്ടലുകളിലെ റമദാൻ ടെന്റുകളിലെ ശീഷയും പരിശോധിക്കാനാണ് അധികൃതരുടെ തീരുമാനം.

ഒട്ടുമിക്കവർക്കും കഫേ നടത്താനുള്ള ലൈസൻസ് മാത്രമേയുള്ളൂ. ഇവർ സ്വന്തം നിലക്ക് മേശ പുറത്തിട്ട് ശീഷ ഒരുക്കുന്ന രീതിയാണ് കണ്ടുവരുന്നത്. ഇത്തരം സ്ഥാപനങ്ങളുടെ നിയമലംഘനം ബോധ്യപ്പെട്ടാൽ അവരുടെ കൊമേഴ്‌സ്യൽ രജിസ്േട്രഷൻ (സി.ആർ.) പുതുക്കേണ്ടെന്ന് വ്യാപാര, വാണിജ്യ, ടൂറിസം മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്.

എന്നാൽ ഇത് താൽക്കാലികമാണ്. ഒരു മാസം കഴിഞ്ഞാൽ അവർക്ക് വീണ്ടും സി.ആറിന് അപേക്ഷിക്കാം. വീണ്ടും സി.ആർ.ലഭിക്കുന്നതോടെ, മേശ പുറത്തിട്ട് ശീഷ ഒരുക്കാനും തുടങ്ങും. 11മാസക്കാലം ഇതേ രീതിയാണ് ഇവർ അവലംബിക്കുന്നത്