കണ്ണൂർ: യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് സെക്രട്ടറിയായിരുന്ന ഷുഹൈബിനെ വധിച്ച കേസിലെ സിബിഐ അന്വേഷണം ഹൈക്കോടതി ഡിവിഷൻ ബഞ്ച് സറ്റേ ചെയ്തത് നീക്കണമെന്ന പിതാവ് സി.മുഹമ്മദിന്റെ ആവശ്യം സുപ്രീംകോടതി തള്ളി. കേസിൽ പൊലീസ് അന്വേഷണം തുടരാമെന്നു കോടതി വ്യക്തമാക്കി. കേസിൽ കേരളാ പൊലീസിന് അന്വേഷണം തുടരാമെന്നും പൊലീസിന് അന്തിമറിപ്പോർട്ട് സമർപ്പിക്കുന്നതിൽ തടസ്സമില്ലെന്നും കോടതി വ്യക്തമാക്കി.

പിതാവിന്റെ ഹർജിയിൽ സർക്കാരിന് സുപ്രീംകോടതി നോട്ടിസ് അയയ്ക്കുകയും ചെയ്തു. രാഷ്ട്രീയ കൊലപാതകങ്ങൾ നടത്തുന്നവർ വിഡ്ഢികളാണെന്നും കോടതി പറഞ്ഞു. ഷുഹൈബിന്റെ മൃതദേഹത്തിന്റെ ചിത്രങ്ങൾ കണ്ടതിനു ശേഷമായിരുന്നു പരാമർശം.
കേസിൽ പൊലീസ് അന്വേഷണം ഫലപ്രദമാണെന്നും പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു.

കേസിൽ 90 ദിവസത്തിനകം കുറ്റപത്രം സമർപ്പിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. ഇപ്പോൾ കേസ് സിബിഐയ്ക്ക് കൈമാറിയാൽ സമയബന്ധിതമായി കുറ്റപത്രം സമർപ്പിക്കാൻ കഴിയാതെ വരികയും അറസ്റ്റിലായ പ്രതികൾക്ക് ജാമ്യം ലഭിക്കുകയും ചെയ്യുമെന്നും സർക്കാർ വ്യക്തമാക്കി. ഇത് കോടതി അംഗീകരിക്കുകയായിരുന്നു

അതേസമയം പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്നും തെളിവു നശിപ്പിക്കപ്പെടും മുൻപ് കേസ് അടിയന്തരമായി സിബിഐക്കു വിടണമെന്നും ആവശ്യപ്പെട്ടാണു ഷുഹൈബിന്റെ പിതാവ് കോടതിയെ സമീപിച്ചത്. മുതിർന്ന കോൺഗ്രസ് നേതാവും അഭിഭാഷകനുമായ കപിൽ സിബലാണു കുടുംബത്തിനു വേണ്ടി ഹാജരായത്. കണ്ണൂരിലെ കോൺഗ്രസ് നേതാവ് കെ.സുധാകരനാണു ഷുഹൈബിന്റെ കുടുംബത്തിനു വേണ്ടി കപിൽ സിബലിനെ സുപ്രീംകോടതിയിലെത്തിക്കുന്നത്.

ഷുഹൈബ് വധക്കേസ് പ്രതികൾക്കു സിപിഎം നേതാക്കളുമായി അടുത്ത ബന്ധമുണ്ടെന്നും സിബിഐ അന്വേഷണം വേണമെന്നും ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിട്ടിരുന്നു. ഇതിനെതിരെ സർക്കാർ സമർപ്പിച്ച അപ്പീലിനെത്തുടർന്നു ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്തു. തുടർന്നു മധ്യവേനൽ അവധിക്കു ശേഷം പരിഗണിക്കുന്നതിനായി ഹർജി മാറ്റുകയും ചെയ്തിരുന്നു. ഒന്നര മാസത്തെ കാലയളവ് അന്വേഷണത്തെ ബാധിക്കുമെന്നു ചൂണ്ടിക്കാട്ടിയാണു കുടുംബം സുപ്രീംകോടതിയെ സമീപിച്ചത്.

കഴിഞ്ഞ ഫെബ്രുവരി 12നു രാത്രി പത്തു മണിയോടെയാണു യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് പ്രസിഡന്റായിരുന്ന എസ്‌പി. ഷുഹൈബിനെ ഒരു സംഘം ആക്രമിച്ചു കൊലപ്പെടുത്തിയത്. സംഭവത്തിൽ അറസ്റ്റ് ചെയ്യപ്പെട്ട 11 സിപിഎം പ്രവർത്തകരിൽ രണ്ടു പേർ ജാമ്യം നേടി. 90 ദിവസത്തിനുള്ളിൽ കുറ്റപത്രം നൽകുമെന്നു മട്ടന്നൂർ പൊലീസ് പറയുന്നുണ്ടെങ്കിലും അന്വേഷണത്തിൽ വിശ്വാസമില്ലെന്ന നിലപാടിലാണു കോൺഗ്രസ് നേതൃത്വം.