കൊച്ചി: ഷുഹൈബ് കേസിൽ സിബിഐ അന്വേഷണം ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ അപ്പീൽ നൽകും. കേന്ദ്ര ഏജൻസിക്ക് അന്വേഷണം വിട്ട ജസ്റ്റിസ് കമാൽ പാഷയുടെ സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെയാണ് സർക്കാർ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനെ സമീപിക്കുന്നത്. ഇപ്പോഴത്തെ പൊലീസ് അന്വേഷണം നേരായ ദിശയിൽ ആണെന്നും അതിനാൽ സിബിഐ അന്വേഷണത്തിന്റെ ആവശ്യമില്ലെന്നുമാണ് കോടതി വാദിക്കുക. അതേസമയം സർക്കാർ നീക്കം കൊലപാതക ഗൂഢാലോചന അന്വേഷണം പി ജയരാജൻ അടക്കമുള്ള കണ്ണൂരിലെ സിപിഎം നേതാക്കളിലേക്ക് നീങ്ങുമെന്ന് ഉറപ്പായതോടെയാണെന്ന ആരോപണവും ശക്തമാണ്.

നേരത്തെ കേസ് പരിഗണിച്ച വേളയിൽ സർക്കാർ വാദിച്ചത് സിബിഐക്ക് വിടുന്ന കേസ് പരിഗണിക്കാൻ സിംഗിൾ ബെഞ്ചിന് അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. ഇത് ഭരണഘടനാ വിരുദ്ധമാണെന്നും ചട്ടവിരുദ്ധമാണെന്നും സ്റ്റേറ്റ് അറ്റോർണി ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഡിവിഷൻ ബെഞ്ചിനെ സമീപിക്കാൻ ഹൈക്കോടതി ഒരുങ്ങുന്നത്. ഈ കേസ് സംസ്ഥാന പൊലീസ് അന്വേഷിച്ചാൽ യഥാർത്ഥ കുറ്റവാളികൾ പിടിയിലാവില്ലെന്നും സിപിഎമ്മിലെ ഉ്ന്നതർക്ക് ഈ യുവാവിനെ കൊലപ്പെടുത്തിയതിലെ ഗൂഢാലോചനയിൽ പങ്കുണ്ടെന്നും കാട്ടി ഷുഹൈബിന്റെ പിതാവ് നൽകിയ ഹർജിയിലാണ് ജസ്റ്റിസ് കമൽപാഷ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്.

കേസന്വേഷണം സിബിഐ ഉടൻ ഏറ്റെടുക്കണമെന്ന് നിർദ്ദേശിച്ച കോടതി അന്വേഷണവുമായി ബന്ധപ്പെട്ട വിവരങ്ങളെല്ലാം ഉടൻ സിബിഐക്ക് കൈമാറാനും സംസ്ഥാന സർക്കാരിന് നിർദ്ദേശം നൽകി. സിബിഐയുടെ തിരുവനന്തപുരം യൂണിറ്റ് കേസ് അന്വേഷിക്കാനും നിർദ്ദേശിച്ചിരുന്നു. സർക്കാരിനെതിരെ നിശിത വിമർശനമാണ് ഇതുമായി ബന്ധപ്പെട്ട് ഉയർന്ന ഹർജിയുടെ വിചാരണ വേളയിൽ കോടതി ഉയർത്തിയത്. ഹർജിയുടെ വാദം ദിവസങ്ങളായി തുടരുന്നതിനിടെ പല ഘട്ടത്തിലും കോടതി ശക്തമായ വിമർശനം സർക്കാരിനെതിരെയും അന്വേഷണത്തിന് എതിരെയും ഉയർത്തിയിരുന്നു. പ്രതിയും സിപിഎം നേതാക്കളുമായി ചേർന്നുള്ള സെൽഫിയുൾപ്പെടെ ഉയർത്തിക്കാട്ടിയും ആയുധങ്ങൾ പിടിച്ചെടുക്കാത്തതിനെ വിമർശിച്ചുമാണ് കോടതി ഓരോ ഘട്ടത്തിലും സർക്കാർ വാദങ്ങളെ വിമർശിച്ചിരുന്നു. ഇതിന് പിന്നാലെ ഇന്ന് കോടതിയിൽ വിചിത്രമായ വാദം കെമാൽ പാഷയ്ക്കെതിരെ സർക്കാർ അഭിഭാഷകൻ ഉ്ന്നയിക്കുകയും ചെയ്തു. സിംഗിൾ ബെഞ്ചിന് സിബിഐ അന്വേഷണം ഏർപ്പെടുത്താൻ അധികാരമുണ്ടോ എന്ന ചോദ്യമാണ് സർക്കാർ ഉയർത്തിയത്. ഇതും വിമർശനത്തിന് വഴിവച്ചു.

ഉച്ചവരെ വിചാരണ നടന്ന ശേഷമായിരുന്നു ഉച്ചയ്ക്കുശേഷം ജസ്റ്റിസ് കമാൽ പാഷയുടെ നിർണായക വിധി. കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങൾ അവസാനിപ്പിക്കണമെന്നുൾപ്പെടെ നിരീക്ഷിച്ചാണ് കോടതി ഷുഹൈബ് വധക്കേസ് സിബിഐക്ക് കൈമാറുന്നത്. കേസ്് കേരളപൊലീസ് ഫലപ്രദമായി അന്വേഷിക്കുന്നു എന്ന വാദം തള്ളിയാണ് കോടതിയുടെ വിധി. കോടതി നിർദ്ദേശിച്ചാൽ അന്വേഷണം ഏറ്റെടുക്കാമെന്ന് സിബിഐ അഭിഭാഷകൻ ഇന്ന് കോടതിയെ അറിയിച്ചിരുന്നു. ഇന്നത്തെ വിചാരണ വേളയിൽ കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങൾക്ക് എതിരെ രൂക്ഷ വിമർശനം കോടതി ഉന്നയിച്ചു. ഇത്തരം കൊലപാതകങ്ങൾ എല്ലാ പാർട്ടികളും ഒഴിവാക്കണമെന്നും ഹർജി പരിഗണിച്ച ജസ്റ്റിസ് കെമാൽ പാഷ വ്യക്തമാക്കി. ആരാണ് ഇതിന് പിന്നിലെന്ന് എല്ലാവർക്കും അറിയാം. പലരും ഇക്കാര്യത്തിൽ കൈകഴുകി പോകുകയാണ്്. ഇത്തരം സംഭവങ്ങളിൽ ഗൂഢാലോചന പുറത്തുവരാറില്ലെന്നും കോടതി നിരീക്ഷച്ചു.

നീതിപൂർവമായ അന്വേഷണം ഷുഹൈബ് വധത്തിൽ നടത്താൻ കഴിയുമോ എന്നും കോടതി സർക്കാർ അഭിഭാഷകനോട് ആരാഞ്ഞു. പ്രതിയെ കയ്യിൽ കിട്ടിയിട്ടും ഒന്നും ചോദിച്ചറിയാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. ആയുധം കണ്ടെത്താൻ കഴിഞ്ഞില്ല. അന്വേഷണം നടക്കുന്നില്ല എന്ന് കോടതി പറയുന്നില്ലെങ്കിലും ഈ രീതിയിലല്ല അന്വേഷണം വേണ്ടതെന്ന സൂചനകളോടെയാണ് കോടതിയുടെ വിമർശനം ഉയർന്നത്.

ഷുഹൈബ് വധക്കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ സ്റ്റേറ്റ് അറ്റോർണി കെ.വി.സോഹൻ ആണ് ഇതുവരെയുള്ള അന്വേഷണപുരോഗതി സർക്കാരിനു വേണ്ടി കോടതിയെ അറിയിച്ചത്. കേസിലെ പ്രതികളെയെല്ലാം അറസ്റ്റ് ചെയ്‌തെന്നും ഇനി കേസിൽ മറ്റൊരന്വേഷണത്തിന്റെ ആവശ്യമില്ലെന്നുമാണ് സർക്കാർ കോടതിയെ അറിയിച്ചത്. ഷുഹൈബ് വധത്തിനു പിന്നിലുള്ളത് വ്യക്തിവൈരാഗ്യമാണെന്നും ഉ്ള്ള സർക്കാരിന്റെ വാദം കേട്ട ശേഷമാണ് കോടതിയുടെ ഭാഗത്തു നിന്ന് നിർണായകമായ ചോദ്യങ്ങളുണ്ടായത്.

പ്രതികളും ഷുഹൈബും തമ്മിൽ വ്യക്തിവൈരാഗ്യമുണ്ടെന്ന് ഉറപ്പാണോ എന്ന് കോടതി ചോദിച്ചു. പ്രതികളിലൊരാളായ ബിജുവും ഷുഹൈബും തമ്മിൽ വൈരാഗ്യമുണ്ടായിരുന്നെന്നാണ് ഇതിന് മറുപടിയായി സ്റ്റേറ്റ് അറ്റോർണി പറഞ്ഞത്. ബിജുവിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ആയുധങ്ങളും കണ്ടെത്തിയിട്ടുള്ളതെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. സംഭവത്തിന് പിന്നിലെ ഗൂഢാലോചന എന്താണെന്ന് വ്യക്തമായോ എന്ന ചോദ്യത്തിന് വിശദമായി അന്വേഷിക്കുമെന്നായിരുന്നു സർക്കാർ മറുപടി. ഈ സാഹചര്യത്തിലാണ് കണ്ണൂർ കൊലപാതകങ്ങളിലെ ഗൂഢാലോചനകൾ പുറത്തുവന്ന ചരിത്രമുണ്ടോ എന്ന് ജസ്റ്റിസ് കമാൽ പാഷ ചോദിച്ചത്. കേസ് കേൾക്കേണ്ട എന്നാണോ സർക്കാർ ആഗ്രഹിക്കുന്നതെന്നും കോടതി വിമർശിച്ചു.