കൊച്ചി: ആർഎസ്എസ് പ്രവർത്തകൻ കതിരൂർ മനോജ് വധക്കേസിൽ പി ജയരാജൻ പ്രതിയാകുമെന്ന ആശങ്കയിൽ നിൽക്കുന്ന സിപിഎമ്മിന് തിരിച്ചടിയായി മറ്റൊരു കേസു കൂടി സജീവമാകുന്നു. തളിപ്പറമ്പ് അരിയിൽ ഷുക്കൂർ വധക്കേസിൽ വിചാരണയ്ക്കുള്ള സ്റ്റേ ഹൈക്കോടതി നീക്കിയതാണ് സിപിഐ(എം) കണ്ണൂർ നേതൃത്വത്തിന് തിരിച്ചടിയായത്. കേസിൽ പ്രതിയായ സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജന്, ടിവി രാജേഷ് എംഎൽഎ എന്നിവരുടെ വിചാരണ ഹൈക്കോടതി നേരത്തെ സ്‌റ്റേ ചെയ്തിരുന്നു. ഇതാണ് ഇപ്പോൾ നീക്കിയത്.

തളിപ്പറമ്പ് അരിയിലിൽ എംഎസ്എഫ് പ്രവർത്തകൻ അരിയിൽ ഷുക്കൂറിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ തങ്ങളെ പ്രതി ചേർത്തത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി സിപിഐഎം ജില്ലാ സെക്രട്ടറി പി.ജയരാജൻ, ടി.വി.രാജേഷ് എംഎൽഎ എന്നിവർ നൽകിയ ഹരജി പരിഗണിച്ചാണ് നേരത്തെ വിചാരണ സ്റ്റേ ചേയ്തത്.

2012 ഫെബ്രുവരി 20 നാണ് ഷുക്കൂർ കൊല്ലപ്പെട്ടത്. അരിയിൽ പ്രദേശത്ത് സന്ദർശനം നടത്തിയ പി.ജയരാജൻ, ടി.വി.രാജേഷ് എംഎൽഎ ഉൾപ്പെടെയുള്ളവരെ ലീഗ് പ്രവർത്തകർ തടഞ്ഞതിന് പ്രതികാരം എന്ന നിലയിലാണ് ഉച്ചയോടെ കീഴറയിൽ വീട് വളഞ്ഞ് ഷുക്കൂറിനെ കൊലപ്പെടുത്തിയത്. സിപിഐ(എം) പാർട്ടി കോടതി വിചാരണ ചെയ്തുകൊല നടപ്പിലാക്കുകയായിരുന്നുവെന്ന പൊലീസ് റിപ്പോർട്ട് പുറത്തുവന്നതോടെയാണ് സംഭവം വലിയ ചർച്ചാവിഷയമായത്.

ലീഗുകാരുടെ അക്രമത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്ന ജയരാജനും ടി.വി.രാജേഷും ചേർന്ന് ഗൂഢാലോചന നടത്തിയാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നാണ് കേസ്. തുർന്ന് 2012 ഓഗസ്റ്റ് ഒന്നിന് ജയരാജനെ അറസ്റ്റ് ചെയ്തിരുന്നു. 28 ദിവസം ജയരാജയൻ ജയിലിൽ കഴിഞ്ഞു. എന്നാൽ പി.ജയരാജനും ടി.വി.രാജേഷ് എംഎൽഎയും ചേർന്ന് ആശുപത്രിയിൽ വച്ച് ഗൂഢാലോചന നടത്തുന്നത് കണ്ടുവെന്ന് മൊഴി കൊടുത്ത സാക്ഷികളായ പി.പി.അബു, മുഹമ്മദ് സാബിർ എന്നിവർ പിന്നീട് മൊഴിമാറ്റിയിരുന്നു. പ്രസ്തുത ദിവസം തങ്ങൾ ആശുപത്രിയിൽ പോയില്ലെന്ന് ഇവർ പിന്നീട് മുൻസിഫ് കോടതിയിൽ മൊഴി കൊടുത്തത് ഏറെ വിവാദമായിരുന്നു. കേസിൽ ടി.വി രാജേഷ് എംഎ‍ൽഎയെയും പി ജയരാജനെയും 32 ഉം 33 ഉം പ്രതികളാക്കിയാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.