ന്യൂഡൽഹി: രാജ്യസഭാഗത്വം രാജിവച്ച മുൻക്രിക്കറ്റർ നവ്‌ജോദ് സിങ് സിദ്ദു ആം ആദ്മി പാർട്ടിയിൽ ചേർന്നേക്കില്ലെന്ന് സൂചന.

അടുത്ത വർഷം നടക്കാനിരിക്കുന്ന പഞ്ചാബിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ തന്നെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കണമെന്ന സിദ്ദുവിന്റെ ആവശ്യം പരിഗണിക്കാത്തതിനിലാണ് ഇതെന്നാണ് വിലയിരുത്തൽ. നിയമസഭാ തിരഞ്ഞെടുപ്പിൽ ഭാര്യയായ നവ്‌ജോദ് കൗറിന് സീറ്റ് ആവശ്യപ്പെട്ടതും നിരസിച്ചു.

സ്വാതന്ത്ര്യ ദിനത്തിൽ സിദ്ദു ആം ആദ്മിയിൽ ചേരുമെന്നാണ് അറിയിച്ചിരുന്നത്. അതിനിടെ ആം ആദ്മിയിലേക്കില്ലെങ്കിൽ സിദ്ദു കോൺഗ്രസിൽ ചേർന്നേക്കുമെന്നും സൂചനകളുണ്ട്. കോൺഗ്രസിന്റെ വാതിലുകൾ സിദ്ദുവിന് തുറന്നിട്ടിരിക്കുകയാണെന്ന് നേരത്തെ തന്നെ ചില നേതാക്കന്മാർ വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ചർച്ചകൾ സജീവമാണ്.

ഒരു കുടുംബത്തിൽ നിന്നും ഒന്നിലധികം പേർക്ക് പാർട്ടി ടിക്കറ്റ് നൽകാനാവില്ലെന്ന് ചൂണ്ടിക്കാട്ടി സിദ്ദുവിന്റെ ഭാര്യയ്ക്കും ആപ്പ് സീറ്റ് നിഷേധിച്ചു. ഇതാണ് ആപ്പുമായി സിദ്ദു തെറ്റാൻ കാരണം. തുടർന്ന് വിഷയത്തിൽ ചർച്ച നടത്താൻ ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി തലവനുമായ അരവിന്ദ് കേജ്‌രീവാളിനെ സിദ്ദു കണ്ടിരുന്നു. എന്നാൽ ഈ കൂടിക്കാഴ്‌ച്ചയും ഫലം കണ്ടില്ല.