കോഴിക്കോട്: കഴിഞ്ഞ ദിവസം പുലർച്ചെ ബാംഗ്ലൂർ കോഴിക്കോട് ബസ്സ് അപകടത്തിൽ മരിച്ച കണ്ടക്ടർ പി പി സിജുവിനെക്കുറിച്ച് സഹപ്രവർത്തകമായ ഷഫീഖ് ഇബ്രാഹിം ഓർക്കുന്നു. അവസാന നിമിഷങ്ങളിൽ സിജു വിളിച്ചതും മറ്റും ഷഫീഖ് പോസ്റ്റിൽ വിവരിക്കുന്നു

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

''സഹപ്രവർത്തകർ എല്ലാം Transfer ആയി പോയപപ്പോൾ 5 മാസക്കാലമായി ബാംഗ്ലൂരിൽ വൈകുന്നേര സമയങ്ങൾ ചെലവഴിക്കുന്നത് ഞാനും സിജുവും എന്റെ ബസ്സിലിരുന്നു സംസാരിച്ചുകൊണ്ടാണ്. അവൻ കോഴിക്കോട് നിന്ന് 8 മണി ബേഗ്ലൂരും ഞാൻ 08:30 ബാഗ്ലൂരും. ഇന്നലെ നഞ്ചൻഗോഡ് നിന്ന് തുടങ്ങിയ ബ്ലോക്ക് ബാംഗ്ലൂർ എത്തുമ്പോൾ 7 മണിക്കൂറിൽ അധികമായിരുന്നു. സുനിയേട്ടാ നിങ്ങളെവിടെ എത്തി എന്ന് വിളിച്ച് ചോദിച്ചപ്പോൾ തിരക്കിൽ ഞാൻ തിരിച്ചുവിളിക്കാം എന്ന മറുപടി വെറുതെയായി... അവനതിന് കാത്തുനിന്നില്ല.....

മുമ്പത്തെ ഡ്യൂട്ടിക്കിടയിൽ എന്നോട് അവൻ പറഞ്ഞ വാക്കുകൾ അറംപറ്റിയ പോലെ... 'എല്ലാം നിർത്തി പോവാൻ തോന്നുന്നു... 8 വർഷമായി ശമ്പളം പോലും പൂർണ്ണമായി കിട്ടാത്തവനാണ് ഞാൻ... ശിക്ഷണ നടപടി യുടെ ഭാഗമായി ഞാൻ വേദന തിന്നുകയാണ്... വീടുനിർമ്മാണം തുടങ്ങി... ഭാര്യയുടെ ആഭരണമത്രയും ഭാര്യപിതാവിനെ കൊണ്ട് പണയം വെപ്പിച്ചു. KSRTC Pay Certificate കൊടുത്താൽ Loan തരാമെന്ന് Bank പറഞ്ഞത് ഞാൻ വിശ്വസിച്ചു. എന്നിട്ട് ആഭരണം തിരിച്ചെടുക്കാമെന്ന് ഞാൻ കരുതി.

എന്നാൽ ഭാഗികമായ Pay Certificate ൽ അവർ എന്നെ തഴഞ്ഞു. അന്നു ഞാൻ കണ്ണീരോടെയാണ് വീട്ടിലെത്തിയത്. ആഭരണം ബാങ്ക് ലേലം ചെയ്ത് പോയി. വീട് തറ കെട്ടിയ പോലെ തന്നെ... സന്തോഷവതിയായിരുന്നു നല്ലഗായിക കൂടിയായ എന്റെ ഭാര്യ... അവർക്കു പോലും സ്വസ്ഥതയില്ലാതായി. അമ്മ നഷ്ടമായ എനിക്ക് കിട്ടിയ സന്തോഷമാണ് എന്റെ മോളും ഭാര്യയും...' അങ്ങനെ ഒരു പാട് കാര്യങ്ങൾ... അവൻ പറഞ്ഞ് തീർന്നില്ല...

കെഎസ്ആർടിസി ശ്രീപത്മനാഭന്റെ അനുഗ്രഹമാണ്... നീ ഈശ്വര സമക്ഷമെത്തി എന്നു വിശ്വസിക്കട്ടെ! നാളെ നിന്റെ കുഞ്ഞുകുടുംബം ഈറനണിയാതെ ജീവിക്കാൻ ജഗദീശ്വരൻ തുണയ്ക്കട്ടെ...!''