കൊച്ചി: കെ.എസ്.ആർ.ടി.സിയുടെ അതിവേഗ ബസ് സർവ്വീസായ സിൽവർ ലൈൻ ജെറ്റ് ബസ് ഓർമയായി. വലിയ പ്രതീക്ഷകളോടെ ആരംഭിച്ച സർവ്വീസിന്റെ കോഴിക്കോട് നിന്നും തിരുവനന്തപുരത്തേക്കുള്ള ഈ വിഭാഗത്തിലെ അവസാന ബസ് കഴിഞ്ഞ ദിവസമാണ് നിർത്തലാക്കിയത്. തിരുവനന്തപുരത്ത് നിന്നും കാസർകോടേക്ക് 12 മണിക്കൂറിൽ എത്തുമെന്നവാഗ്ദാനത്തോടെയായിരുന്നു സർവ്വീസ് ആരംഭിച്ചത്. ട്രെയിൻ തിരുവനന്തപുരത്ത് നിന്നും കാസർഗോഡ് എത്തുന്നതിന് മുൻപ് എത്തുമെന്നായിരുന്നു കെ.എസ്.ആർ.ടി.സി യാത്രക്കാർക്ക് ഉറപ്പ് നൽകിയത്. എന്നാൽ ലൈൻ ജറ്റ് സർവീസ് സമയക്രമത്തിലെ അപാകത മൂലം പരാജയപ്പെടുകയാണുണ്ടായത്.

സ്റ്റോപ്പുകളുടെ എണ്ണം 20 ആയി വർദ്ധിപ്പിച്ചതും കൂടിയ നിരക്കും ആനവണ്ടി പ്രേമികൾ വെള്ളക്കുതിരയെന്ന് വിശേഷിപ്പിക്കുന്ന ഈ ബസിന് തിരിച്ചടിയായി. കെ.എസ്.ആർ.ടി.സിക്ക് വൻ സാമ്പത്തിക പ്രതിസന്ധി നേരിട്ടതോടെയാണ് സർവ്വീസ് അവസാനിപ്പിച്ചത്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് 2015 ലാണ് സിൽവർ ലൈൻ ജെറ്റ് ബസുകൾ ആരംഭിച്ചത്. ദീർഘ ദൂര യാത്രക്കാരെ ഉദ്ധേശിച്ച് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമാണ് സർവ്വീസുകളുണ്ടായിരുന്നത്. പുഷ്ബാക്ക് സീറ്റുകൾ, വൈ ഫൈ, സി.സി. ടി.വി. കാമറ തുടങ്ങി അത്യാധുനിക സംവിധാനങ്ങളോടെയാണ് ജെറ്റ് ബസുകൾ നിരത്തിലിറക്കിയത്.

കെ.എസ്.ആർ.ടി.സിയുടെ ഏറ്റവും വേഗമേറിയ ബസ് എന്ന ഖ്യാതിയും ജെറ്റ് ബസുകൾ സ്വന്തമാക്കിയിരുന്നു. എന്നാൽ കേരളത്തിലെ നിരത്തുകളിലൂടെയുള്ള യാത്രകൾ സമയക്രമം പാലിക്കാൻബസുകൾക്കായില്ല. ഇതോടെ വൻ തുക നൽകി കൂടിയ സമയം എടുത്ത് യാത്ര ചെയ്യാൻ യാത്രക്കാരെ കിട്ടാതെയായി. തിരുവനന്തപുരത്ത് നിന്നും കോഴിക്കോടിന് തിരിക്കുന്ന ബസ് കൊല്ലം ആകുമ്പോഴേ കാലിയാകും. വിരലിൽ എണ്ണാവുന്ന യാത്രക്കാരുമായിട്ടാണ് പിന്നീട് യാത്ര. യാത്രക്കാരില്ലാത്തതിനാൽ വൻ പ്രതിസന്ധിയാണ് കോർപ്പറേഷൻ നേരിട്ടത്. കൂടാതെ സമയക്രമം പാലിക്കാൻ അമിത വേഗതയിൽ പോയതിന് പൊലീസിന്റെ പിഴകൂടിയായപ്പോൾ നഷ്ട്ടത്തിൽ നിന്നും നഷ്ടത്തിലേക്ക് കൂപ്പ് കുത്തുകയായിരുന്നു. ചുരുക്കത്തിൽ കെ.എസ്.ആർ.ടി.സിയുടെ വെള്ളാനകളായിരുന്നു ഈ സർവ്വീസുകൾ.