ന്യൂഡൽഹി: സിൽവർലൈൻ പദ്ധതിയ്‌ക്കെതിരെ കടുത്ത പ്രതിഷേധം ഉയർത്തുന്നതിനിടെ കേന്ദ്ര റെയിൽവേ മന്ത്രിയെ കണ്ട് ബിജെപി പ്രതിനിധി സംഘം. കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ, ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ, മെട്രോമാൻ ഇ. ശ്രീധരൻ, കുമ്മനം രാജശേഖരൻ തുടങ്ങിയവരാണ് സംഘത്തിലുണ്ടായിരുന്നത്. കേരളത്തിൽ സിൽവർ ലൈൻ പദ്ധതിക്കെതിരെ വലിയതോതിൽ ഉയർന്ന പ്രതിഷേധം ബിജെപി നേതാക്കൾ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി.

കെ റെയിൽ പദ്ധതിക്ക് അനുമതി നൽകരുതെന്ന് ബിജെപി നേതാക്കളുടെ സംഘം റെയിൽവേ മന്ത്രിയോട് ആവശ്യപ്പെട്ടു. പദ്ധതി നടപ്പാക്കാൻ അനുവദിക്കരുതെന്നാവശ്യപ്പെട്ടുള്ള നിവേദനവും സംഘം മന്ത്രിക്ക് കൈമാറി.

'സാർത്ഥകമായ കൂടിക്കാഴ്ച. കെ റെയിൽ സിൽവർലൈൻ പദ്ധതിയുടെ പൊള്ളത്തരവും അപകടവും റെയിൽവേ മന്ത്രിയെ ധരിപ്പിച്ചു. മെട്രോമാന്റെ സാന്നിധ്യം കൂടുതൽ പ്രയോജനകരമായി,' കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ പങ്കുവെച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ ഫേസ്‌ബുക്കിൽ എഴുതി.

അതേസമയം, സിൽവർലൈൻ പദ്ധതിക്ക് കേന്ദ്ര സർക്കാരിന്റെ അന്തിമ അനുമതി ലഭിച്ചതായി അവകാശപ്പെട്ടിട്ടില്ലെന്ന് കെ റെയിൽ വിശദീകരിച്ചിരുന്നു. പദ്ധതിക്ക് തത്വത്തിലുള്ള അനുമതി ലഭിച്ചിട്ടുണ്ട്. സിൽവർലൈൻ ഡി.പി.ആറിൽ സാങ്കേതിക സാധ്യതാ വിവരങ്ങളില്ലെന്ന് പറയുന്ന മറുപടിയിൽ തന്നെ വിശദീകരണമുണ്ട്. റെയിൽവേ മന്ത്രി പാർലമെന്റിൽ നൽകിയ മറുപടി ഒരു തരത്തിലും ആശങ്കപ്പെടുത്തുന്നതല്ലെന്നും കെ റെയിൽ വൃത്തങ്ങൾ വിശദീകരിച്ചു.

ഡി.പി.ആറിന് അനുമതി കാത്തിരിക്കുകയാണ്. റെയിൽവേ മന്ത്രാലയം നിർദേശിച്ച പല നടപടിക്രമങ്ങളും അന്തിമ ഘട്ടത്തിലാണ്. സിൽവർലൈൻ ഡി.പി.ആറിൽ സാങ്കേതിക സാധ്യതാ വിവരങ്ങളില്ലെന്ന് പറയുന്ന മറുപടിയോടൊപ്പം അതിനുള്ള കാരണങ്ങളും മന്ത്രാലയം വിശദീകരിക്കുന്നുണ്ടെന്ന് കെ റെയിൽ വ്യക്തമാക്കിയിരുന്നു.

സിൽവർലൈൻ പദ്ധതിയുടെ ഡി.പി.ആറിന് അന്തിമ അനുമതി ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങളാണ് ഇപ്പോൾ പുരോഗമിക്കുന്നത്. പദ്ധതിക്ക് അനുമതി ലഭിച്ചിട്ടില്ലെന്ന് പറയുമ്പോഴും സാങ്കേതികമായും സാമ്പത്തികമായും പ്രായോഗികമാണോ എന്ന റിപ്പോർട്ട് ലഭിക്കുന്ന മുറയ്ക്ക് അനുമതി നൽകും എന്ന് തന്നെയാണ് മനസിലാക്കേണ്ടതെന്നാണ് കെ റെയിൽ പറയുന്നത്.

മന്ത്രാലയം നിർദേശിച്ച പ്രകാരമാണ് റെയിൽവേയുമായി ചേർന്ന് കെ-റെയിൽ സാങ്കേതിക വിവരശേഖരണം നടത്തുന്നത്. സാമൂഹിക ആഘാത പഠനവും നടന്നുകൊണ്ടിരിക്കുകയാണ്. 90 ദിവസത്തെ സമയമാണ് ഇതിന് നൽകിയിരിക്കുന്നത്. വിവിധ ജില്ലകളിൽ നിന്നുള്ള ഈ റിപ്പോർട്ടുകൾകൂടി ലഭിച്ചശേഷം റെയിൽവേ മന്ത്രാലയത്തിന് സമർപ്പിക്കും.