- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗായകൻ എം എസ് നസീം അന്തരിച്ചു; അന്ത്യം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ; വിട പറഞ്ഞത് അനുഗ്രഹീത ഗായകനും കലാസംഘാടകനും
തിരുവനന്തപുരം: ഗായകൻ എം എസ് നസീം അന്തരിച്ചു. പക്ഷാഘാതത്തെ തുടർന്ന് 16 വർഷമായി ചികിൽസയിലായിരുന്നു അദ്ദേഹം. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. നാടകങ്ങളിലൂടെയും സ്റ്റേജ് ഷോകളിലൂടെയും ശ്രദ്ധേയനായ ഗായകനാണ് എം എസ് നസീം. നിരവധി സിനിമകളിലും പാടിയിട്ടുണ്ട്. ടെലിവിഷൻ രംഗത്തും സജീവ സാന്നിദ്ധ്യമായിരുന്നു. 1987ൽ മികച്ച ഗായകനുള്ള സംഗീത നാടക അക്കാദമി അവാർഡ് നേടിയിട്ടുണ്ട്. മലയാളത്തിലെ ആദ്യ സംഗീത പരമ്പര ആയിരം ഗാനങ്ങൾ തൻ ആനന്ദ ലഹരിയുടെ അമരക്കാരനായിരുന്നു എം എസ് നസീം.
പതിനൊന്നാം വയസ്സിൽ കമുകറയുടെ ഒരു ഗാനം പാടിക്കൊണ്ടാണ് നസീം സംഗീതലോകത്തെത്തുന്നത്. ദൂരദർശൻ, ഏഷ്യാനെറ്റ്, ആകാശവാണി എന്നിവയ്‌ക്കായി ആയിരത്തിൽപ്പരം ഗാനങ്ങൾ പാടിയിട്ടുണ്ട്. പാട്ടുകാരൻ എന്നതിനേക്കാളുപരി പലപ്പോഴും പാട്ടിന്റെ പിന്നാമ്പുറങ്ങളിൽ പ്രവർത്തിച്ചിരുന്ന മ്യൂസിക് ക്രിട്ടിക് കൂടിയായിരുന്നു അദ്ദേഹം. ഗായകൻ, കോഓർഡിനേറ്റർ, പ്രോഗ്രാം കണ്ടക്ടർ എന്നിങ്ങനെ എല്ലാ തരത്തിലും കഴിവ് തെളിയിച്ചു. മലയാളത്തിലെ ആദ്യത്തെ ഗസൽ ആൽബം പൂർത്തിയാക്കിയത് നസീമാണ്.
സ്വരഭാരത് ട്രൂപ്പിലെ അംഗമെന്ന നിലയിൽ ഡൽഹി ദൂർദർശനുവേണ്ടി 18 ഭാഷകളിൽ പാടിയിട്ടുണ്ട്. നിരവധി നാടകങ്ങൾക്കും ടി.വി. പരമ്പരകൾക്കും ഡോക്യുമെന്ററികൾക്കു വേണ്ടിയും സംഗീത സംവിധാനം നിർവ്വഹിച്ചിട്ടുണ്ട്. പ്രൊഫഷണൽ നാടക-സമിതികൾക്ക് വേണ്ടിയും അൻപതിലേറെ കാസറ്റുകൾക്കു വേണ്ടിയും പാടിയിട്ടുള്ള നസീം ‘മലയാള ഗസലുകൾ' എന്ന ആദ്യ മലയാള ഗസൽ ആൽബവും പുറത്തിറക്കിയിട്ടുണ്ട്. സിനിമയിലെ പഴയ ഗാനങ്ങളുടെ കളക്ഷൻ ‘രാജ്‌മഹൽ' എന്ന പേരിൽ പുറത്തിറക്കിയിട്ടുണ്ട്. ഗാനസ്‌മൃതി, ഹിറ്റ്‌സ് ഓഫ് എ.എം. രാജ എന്നീ കാസറ്റുകൾ നിർമ്മിച്ചു.
നാലുതവണ ഏറ്റവും മികച്ച ഗായകനുള്ള മിനി സ്‌ക്രീൻ അവാർഡ്, കമുകറ ഫൗണ്ടേഷൻ പുരസ്‌കാരം, അബുദാബി മലയാളി സമാജ അവാർഡ്, 1997-ലെ കേരള സംഗീത നാടക അക്കാദമി അവാർഡ് എന്നിവ നസീമിനെ തേടിയെത്തിയ അംഗീകാരങ്ങളിൽ ചിലതു മാത്രമാണ്. ഭാര്യ: ഷാഹിദ ഭാര്യ, മക്കൾ: നാദിയ, ഗീത്. നസീമിന്റെ മരണത്തിൽ സാംസ്കാരിക മന്ത്രി എ കെ ബാലൻ അനുശോചനമറിയിച്ചു. അനുഗ്രഹീത ഗായകനും കലാസംഘാടകനുമായിരുന്നു എം എസ് നസീമെന്നും തിരുവനന്തപുരത്തെ കലാസാംസ്കാരിക രംഗത്ത് അവിഭാജ്യ ഘടകമായിരുന്നു അദ്ദേഹമെന്നും മന്ത്രി അനുസ്മരിച്ചു.