ചെന്നൈ: സിനിമയിൽ അഭിനയിച്ചതിന് പറഞ്ഞ പ്രതിഫലം നൽകിയില്ലെന്ന് ആരോപിച്ച് നിർമ്മാതാവിനെതിരെ ഹൈക്കോടതിയെ സമീപിച്ച് തമിഴ് നടൻ ശിവകാർത്തികേയൻ . കോളിവുഡിലെ പ്രമുഖ ബാനർ ആയ സ്റ്റുഡിയോ ഗ്രീനിന്റെ ഉടമ കെ ഇ ജ്ഞാനവേൽ രാജയ്‌ക്കെതിരെയാണ് ശിവകാർത്തികേയന്റെ ആരോപണം.

2018 ജൂലൈ 6ന് ആണ് മിസ്റ്റർ ലോക്കലിലെ നായക കഥാപാത്രത്തെ അവതരിപ്പിക്കാൻ ശിവകാർത്തികേയനും സ്റ്റുഡിയോ ഗ്രീനും കരാറായത്. 15 കോടി തവണകളായി നൽകുമെന്നും അവസാന ഒരു കോടി സിനിമയുടെ റിലീസിനു മുൻപ് നൽകാമെന്നുമായിരുന്നു കരാർ. പക്ഷെ 11 കോടി മാത്രമാണ് നൽകിയതെന്നും ബാക്കി തുകയുടെ കാര്യം പലതവണ ശ്രദ്ധയിൽപ്പെടുത്തിയിട്ടും പണം ലഭിച്ചില്ലെന്നും ശിവകാർത്തികേയൻ പറയുന്നു. നൽകിയ 11 കോടിയുടെ ടിഡിഎസ് അടച്ചിരുന്നില്ലെന്നും ശിവകാർത്തികേയൻ പറയുന്നു.

ഫെബ്രുവരി ഒന്നിന് ആദായനികുതി വകുപ്പിന്റെ ഒരു നോട്ടീസ് ലഭിച്ചിരുന്നു. ഈ നോട്ടീസിനെതിരെ ഹൈക്കോടതിയിൽ ഒരു റിട്ട് ഹർജി നൽകിയിരുന്നു. എന്നാൽ ആദായനികുതി വകുപ്പ് നടനിൽ നിന്നും 91 ലക്ഷം രൂപ പിഴയായി ഈടാക്കി. ഇതാണ് പെട്ടെന്ന് ഹൈക്കോടതിയെ സമീപിക്കാമെന്ന് തീരുമാനിച്ചതിന്റെ കാരണമെന്ന് താരം പറയുന്നു.

അതേസമയം ഈ കേസിൽ തീർപ്പാകുന്നതുവരെ മറ്റു സിനിമകളിൽ പണം നിക്ഷേപിക്കാൻ ജ്ഞാനവേൽ രാജയെ അനുവദിക്കരുതെന്നും ശിവകാർത്തികേയൻ കോടതിയിൽ ആവശ്യമുയർത്തിയിട്ടുണ്ട്. റിബൽ, ചിയാൻ 61, പത്തു തല എന്നിവയാണ് സ്റ്റുഡിയോ ഗ്രീനിന്റേതായി നിർമ്മാണത്തിലിരിക്കുന്ന ചിത്രങ്ങൾ. ഇവയുടെ പ്രദർശനാവകാശം തിയറ്റർ റിലീസിനുവേണ്ടി വിതരണക്കാർക്കോ ഡയറക്ട് റിലീസിനുവേണ്ടി ഒടിടി പ്ലാറ്റ്‌ഫോമുകൾക്കോ വിൽക്കുന്നതിൽ നിന്ന് നിർമ്മാതാവിനെ തടയണമെന്നും ശിവകാർത്തികേയൻ ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം തന്റെ കഴിഞ്ഞ ചിത്രം ഡോക്ടർ നേടിയ വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ശിവകാർത്തികേയൻ. കോവിഡ് തരംഗത്തിനു ശേഷം തമിഴ് പ്രേക്ഷകരെ തിയറ്ററുകളിലേക്ക് തിരികെയെത്തിച്ച ചിത്രങ്ങളിൽ ഒന്നായിരുന്നു ഡോക്ടർ. ആക്ഷൻ കോമഡി വിഭാഗത്തിൽ പെടുന്ന ചിത്രത്തിന്റെ സംവിധാനം നെൽസൺ ദിലീപ്കുമാർ ആയിരുന്നു.

സിബി ചക്രവർത്തി സംവിധാനം ചെയ്യുന്ന ഡോൺ, ആർ രവികുമാർ സംവിധാനം ചെയ്യുന്ന അയലാൻ, കെ വി അനുദീപിന്റെ പേരിടാത്ത ചിത്രം എന്നിവയാണ് ശിവകാർത്തികേയന്റേതായി തിയറ്ററുകളിലെത്താൻ ഒരുങ്ങുന്നു ചിത്രങ്ങൾ. തമിഴ് സിനിമയിൽ മികച്ച സക്‌സസ് റേറ്റ് ഉള്ള നായക നടന്മാരിൽ പ്രധാനിയാണ് ഇപ്പോൾ ശിവകാർത്തികേയൻ.