കുവൈത്ത് സിറ്റി: കുടുംബ പാർപ്പിട മേഖലയിൽ നിന്ന് ബാച്ചിലർമാരെ ഒഴിവാക്കി ആറ് ബാച്ലർ സിറ്റികൾ നിർമ്മിക്കാൻ ആലോചിക്കുന്നതായി മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ അഹമ്മദ് അൽ മൻഫൂഹി. സ്വകാര്യ നിക്ഷേപം സ്വീകരിച്ചുള്ള പങ്കാളിത്ത പദ്ധതികളായാണ് സിറ്റികൾ പണിയുകയെന്ന് അദ്ദേഹം പറഞ്ഞു.

രാജ്യത്തെ ആറ് ഗവെർണറേറ്റുകൾ കേന്ദ്രീകരിച്ചു നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന സർക്കാർ പദ്ധതി സംബന്ധിച്ചു മുനിസിപ്പാലിറ്റി അംഗം അഹമ്മദ് ഹദിയൻ അൽ ഇനാസിയുടെ ചോദ്യങ്ങൾക്കു മറുപടി നൽകുകയായിരുന്നു മൻഫൂഹി.

രാജ്യത്തെ ജനസംഖ്യാ വർധന ഉൾപ്പെടെ പരിഗണിച്ചുള്ള പഠനത്തിന്റെ അടിസ്ഥാനത്തിൽ കുറഞ്ഞ വരുമാനക്കാരായ വിദേശികൾക്ക് കൂടുതൽ പാർപ്പിടകേന്ദ്രങ്ങൾ ആവശ്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ബാച്ചിലർമാരെ എല്ലാവിധ സൗകര്യങ്ങളോടെ ആരോഗ്യം, സുരക്ഷ, വിനോദം, എന്നിവയൊരുക്കി പ്രത്യേക പാർപ്പിട കേന്ദ്രങ്ങളിലേക്ക് മാറ്റുന്നതിനാണ് നീക്കം.
നിലവിൽ സ്വകാര്യ പാർപ്പിട മേഖലകളിൽ വിദേശി ബാച്ചിലർമാരെ താമസിപ്പിക്കുന്നത് നിരവധി പരാതികൾക്ക് ഇടയാക്കുന്നതായും, സാമൂഹ്യ സുരക്ഷക്ക് വലിയ ഭീഷണി ഉയർത്തുന്നതായും പാർലമെന്റിൽ ഉൾപ്പെടെ വലിയ ചർച്ചക്ക് ഇടയാക്കിയ സാഹചര്യത്തിലാണ് സർക്കാർ വിദേശി ബാച്ചിലർ സിറ്റികൾ നിർമ്മിക്കുന്നതിന് തീരുമാനിച്ചത്.