നിങ്ങൾ ജോലിത്തിരക്ക് മൂലമോ മറ്റെന്തെങ്കിലും കാരണത്താലോ ആറ് മണിക്കൂറോ അതിൽ കുറവ് സമയമോ മാത്രം ഉറങ്ങുന്നവരാണോ....? എന്നാൽ നിങ്ങൾക്ക് മാനസിക സമ്മർദമുണ്ടാകുന്നതിനുള്ള സാധ്യത 80 ശതമാനം കൂടുമെന്ന് ഏറ്റവും പുതിയൊരു പഠനം മുന്നറിയിപ്പേകുന്നു. നിർദ്ദേശിക്കപ്പെട്ടിരിക്കുന്ന ഉറക്ക സമയമായ ഏഴ് മണിക്കൂറിൽ ഒരു മണിക്കൂർ ഉറക്കം കുറഞ്ഞാലും വികാരവിക്ഷോഭം, നിസ്സഹായത, വിശ്രമമില്ലായ്മ എന്നീ ബുദ്ധിമുട്ടുകൾ ആളുകളിലുണ്ടാക്കാൻ 60 ശതമാനം മുതൽ 80 ശതമാനം വരെ സാധ്യതയേറെയാണെന്നും വെളിപ്പെട്ടിരിക്കുന്നു.

ബെർമിങ്ഹാം യൂണിവേഴ്സിറ്റിയാണ് ഇത് സംബന്ധിച്ച് ഗവേഷണം നടത്തി പുതിയ ഫലങ്ങൾ പുറത്ത് വിട്ടിരിക്കുന്നത്. ഉറക്കുറവ് കാരണമുണ്ടാകുന്ന പ്രശ്നങ്ങൾ സ്ത്രീകളെയാണ് കൂടുതലായി ബാധിക്കുന്നതെന്നും ഗവേഷണത്തിലൂടെ വ്യക്തമായിട്ടുണ്ട്. ഇത്തരത്തിൽ ഉറക്കക്കുറവുള്ളവർക്ക് നെഗറ്റീവ് ചിന്തകളെ അതിജീവിക്കാൻ പ്രയാസമാണെന്നും മുന്നറിയിപ്പുണ്ട്. ഇവർക്ക് പ്രക്ഷുബ്ധമായ വികാരങ്ങൾക്ക് മുന്നിൽ പിടിച്ച് നിൽക്കാനും സാധിക്കാറില്ല.

യുഎസിലെ മുതിർന്നവരിൽ 25 ശതമാനം പേരും ഉറങ്ങാൻ ഏറെ വെല്ലുവിളികൾ നേരിടുന്നവരാണ്. ഇതിനെ തുടർന്ന് ഓരോ വർഷവും ഇവരിൽ ഏഴ് ശതമാനം പേർ മാനസിക സമ്മർദം അനുഭവിക്കുന്നുമുണ്ട്. ഓരോ രാത്രിയിലും ഏഴ് മുതൽ ഒമ്പത് മണിക്കൂർ വരെയെങ്കിലും ഉറങ്ങണമെന്നാണ് നാഷണൽ സ്ലീപ്പ് ഫൗണ്ടേഷൻ ആളുകൾക്ക് നിർദ്ദേശമേകിയിരിക്കുന്നത്. മാനസികാരോഗ്യചികിത്സ നൽകുന്ന വേളയിൽ ആളുകളുടെ ഉറക്കശീലങ്ങളും കൂടി പരിഗണിക്കുന്നത് നന്നായിരിക്കുമെന്നാണ് ജോർജിയ സതേൺ യൂണിവേഴ്സിറ്റിയിലെ ഗവേഷകർ ഡോക്ടർമാർക്ക് നിർദ്ദേശമേകിയിരിക്കുന്നത്.

2012ൽ, 20,851 പേരെ ടെലിഫോൺ അധിഷ്ഠിത സർവേയ്ക്ക് വിധേയമാക്കിയ ശേഷമാണ് ഗവേഷകർ ഈ നിഗമനത്തിലെത്തിയിരിക്കുന്നത്. കഴിഞ്ഞ 30 ദിവസങ്ങൾക്കിടയിൽ വികാരവിക്ഷോഭം, നിസ്സഹായത, വിശ്രമമില്ലായ്മ, മാനസിക സമ്മർദം തുടങ്ങിയ ബുദ്ധിമുട്ടകൾ അനുഭവപ്പെട്ടിരുന്നുവോ എന്നാണ് ഇതിൽ പങ്കെടുത്തവരോട് ഗവേഷകർ തിരക്കിയിരുന്നത്. ഇതിനൊപ്പം അവരുടെ ഉറക്കശീലങ്ങളും വിശകലനത്തിന് വിധേയമാക്കിയിരുന്നു. ഉറക്കക്കുറവുള്ളവർക്ക് പ്രസ്തുത ബുദ്ധിമുട്ടുകൾ ഏറെയാണെന്നും ഇതിലൂടെ കണ്ടെത്താൻ സാധിച്ചിട്ടുണ്ട്.