'സ്മൃതിസരണി' എന്ന ഡോക്യുമെന്ററി പരമ്പരയ്ക്ക് ലെംബാർഡ് സെന്റ് തോമസ് മാർത്തോമാ ഇടവകയിൽ തുടക്കമായി. മനുഷ്യസംസ്‌കാരത്തിലുടനീളം മൂല്യങ്ങളും വിജ്ഞാനങ്ങളും മാതാപിതാക്കളുടേയും ഗുരുക്കന്മാരൂടേയും കഥകളിലൂടെയാണ് ചെറുമക്കൾക്ക് കൈമാറി പോന്നത്. മുത്തച്ഛന്മാരിൽ നിന്നും മുത്തശ്ശിമാരിൽ നിന്നും അകന്ന് അമേരിക്കയിൽ വളരുന്ന ചെറുമക്കൾക്ക് അന്യംനിന്നുപോകുന്ന ഈ പാരമ്പര്യത്തിന് പുതുജീവൻ നൽകുകയാണ് 'സ്മൃതിസരണി'യിലൂടെ.

അറുപതും എഴുപതും വർഷങ്ങൾക്കു മുമ്പ് മലയാളക്കരയിൽ വളർന്ന തങ്ങളുടെ ബാല്യകാല ഓർമ്മകളും കഥകളും അൽപം പൊങ്ങച്ചവും അപ്പച്ചന്മാരും അമ്മച്ചിമാരും മുന്നിൽ ചമ്രം പടഞ്ഞിരിക്കുന്ന പേരക്കുട്ടികളുമായി പങ്കിടുകയും അവരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയും ചെയ്യുന്ന തികച്ചും സ്വാഭാവികമായ പശ്ചാത്തലത്തിലാണ് 'സ്മൃതിസരണി' വിഭാവനം ചെയ്തിരിക്കുന്നത്.

സെപ്റ്റംബർ 20-ന് ബാർടുലെറ്റിൽ വച്ച് നടന്ന പ്രാരംഭ ചിത്രീകരണത്തിൽ സൺഡേ സ്‌കൂൾ കുട്ടികളും, മാതാപിതാക്കളും അടക്കം അമ്പതിലേറെ പേർ പങ്കെടുത്തു. ആറേഴ് പതിറ്റാണ്ടുകൾക്കു മുമ്പ് നമുക്ക് എന്നന്നേയ്ക്കും നഷ്ടമാകുന്ന കേരളത്തിലെ ഓർമ്മകൾ ഭാവി തലമുറയ്ക്കുവേണ്ടി പരിരക്ഷിക്കുന്നത് ഇടവകയ്ക്കും സമൂഹത്തിനും ഒരു മുതൽക്കൂട്ടാവുമെന്ന് സെന്റ് തോമസ് ഇടവക വികാരി റവ. ഷാജി തോമസ് അഭിപ്രായപ്പെട്ടു. മാർത്തോമാ ഇടവകകളിൽ തന്നെ ഇങ്ങനെയൊരു സംരംഭം ഇദംപ്രഥമമാണെന്ന് താൻ കരുതുന്നതായും അച്ചൻ പ്രസ്താവിച്ചു. ഇതര സംഘടനകളുടെ സഹകരണത്തോടെയാണ് സെന്റ് തോമസ് ഇടവക മിഷൻ 'സ്മൃതിസരണി' യാഥാർത്ഥ്യമാക്കുന്നത്.