- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാഹുൽ തിരിഞ്ഞുനോക്കാത്ത അമേഠിയിൽ സ്ഥിരം സന്ദർശിച്ച് സ്മൃതി ഇറാനി; പ്രിയങ്കയുടെ ദീദി സ്ഥാനം തെറിപ്പിച്ച് നെഹ്‌റു കുടുംബത്തിന്റെ കുത്തക സീറ്റും പിടിച്ചെടുക്കാൻ ഉറച്ച് ബിജെപി
കോൺഗ്രസ് ഉപാദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ മണ്ഡലമാണ് ഉത്തർ പ്രദേശിലെ അമേഠി. നെഹ്‌റു കുടുംബത്തിന്റെയും കോൺഗ്രസ്സിന്റെയും കുത്തക സീറ്റ്. എന്നാൽ, അമേഠി പിടിച്ചെടുക്കാൻ ഉറച്ച് ബിജെപി നിയോഗിച്ചിരിക്കുന്നത് അവരുടെ വജ്രായുധത്തെ തന്നെ. കേന്ദ്രമന്ത്രി സ്മൃതി ഇറാനിയാണ് അമേഠിയിൽ സ്ഥിരം സന്ദർശകയായി ജനങ്ങൾക്കിടയിലേക്ക് ഇറങ്ങിച്ചെല്ലുന്നത

കോൺഗ്രസ് ഉപാദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ മണ്ഡലമാണ് ഉത്തർ പ്രദേശിലെ അമേഠി. നെഹ്‌റു കുടുംബത്തിന്റെയും കോൺഗ്രസ്സിന്റെയും കുത്തക സീറ്റ്. എന്നാൽ, അമേഠി പിടിച്ചെടുക്കാൻ ഉറച്ച് ബിജെപി നിയോഗിച്ചിരിക്കുന്നത് അവരുടെ വജ്രായുധത്തെ തന്നെ. കേന്ദ്രമന്ത്രി സ്മൃതി ഇറാനിയാണ് അമേഠിയിൽ സ്ഥിരം സന്ദർശകയായി ജനങ്ങൾക്കിടയിലേക്ക് ഇറങ്ങിച്ചെല്ലുന്നത്.
രാഹുൽ ഗാന്ധി തിരിഞ്ഞുനോക്കാത്ത മണ്ഡലമെന്നാണ് അമേഠിയെ ബിജെപി വിശേഷിപ്പിക്കുന്നത്. അവിടെ ജനങ്ങളുടെ ആവശ്യം നിറവേറ്റാൻ പുതിയ ദീദിയായി അവതരിച്ചിരിക്കുകയാണ് സ്മൃതി. ഇത്രകാലവും അമേഠിക്കാരുടെ ദീദി പ്രിയങ്ക ഗാന്ധിയായിരുന്നു. ആ സ്ഥാനവും സ്മൃതി സ്വന്തമാക്കിക്കഴിഞ്ഞു.
പത്തുവർഷമായി അമേഠിയിലെ ജനങ്ങൾ ഒരു റാക്ക് യൂറിയ ആവശ്യപ്പെടാൻ തുടങ്ങിയിട്ട്. രണ്ടു മന്ത്രിസഭ കോൺഗ്രസ് ഭരിച്ചിട്ടും അമേഠിക്കാർക്ക് യൂറിയ മാത്രം കിട്ടിയില്ല. മെയ് 12-ന് ഇവിടെയെത്തിയ സ്മൃതിയോട് ജനങ്ങൾ യൂറിയയുടെ കാര്യം പറഞ്ഞു. പത്തുദിവസത്തിനുള്ളിൽ അമേഠിയിൽ വളമെത്തി. പത്തുവർഷത്തെ അവഗണന പത്തുദിവസം കൊണ്ട് മാറ്റിയെന്നാണ് സ്മൃതിയെ വാഴ്‌ത്തി സോഷ്യൽ മീഡിയ ഇക്കാര്യം ചർച്ച ചെയ്തത്.
മെയ് 18 മുതൽ 20 വരെ അമേഠിയിൽ സന്ദർശനം നടത്തിയ രാഹുൽ ഗാന്ധി അമേഠിക്ക് അനുവദിച്ചിരുന്ന മെഗാ ഫുഡ് പാർക്ക് പിൻവലിച്ച കേന്ദ്രസർക്കാർ നടപടിയെ വിമർശിച്ചിരുന്നു. എന്നാൽ, കേന്ദ്ര മനുഷ്യവിഭവശേഷി മന്ത്രിയായ സ്മൃതി അമേഠിയിലെ ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങളോട് പ്രതികരിച്ചാണ് കളം പിടിച്ചത്.
നരേന്ദ്ര മോദി സർക്കാരിന്റെ ഒന്നാം വാർഷികം ആഘോഷിക്കുന്ന ദിവസം തന്നെയാണ് ഗൗരിഗഞ്ജ് റെയിൽവേ സ്‌റ്റേഷനിൽ ഒരു റാക്ക് യൂറിയ എത്തിയത്. റായ് ബറേലി ജില്ലയിലെ മൂന്നുലക്ഷത്തോളം വരുന്ന കർഷകരുടെ ആവശ്യം നിറവേറ്റാൻ ഈ വളത്തിന് സാധിക്കുമെന്നാണ് കരുതുന്നത്. ലഖ്‌നൗ വിമാനത്താവളത്തിൽ കാത്തുനിന്ന മാദ്ധ്യമപ്രവർത്തകരോട് സ്മൃതി തന്റെ ഉദ്ദേശ്യം വ്യക്തമാക്കുകയും ചെയ്തു. രാഹുൽ ഗാന്ധിക്ക് പത്തുവർഷം വിചാരിച്ചിട്ട് നടക്കാത്ത കാര്യം പത്തുദിവസം കൊണ്ട് ഈ സർക്കാർ സഫലമാക്കി.
അമേഠിയിലെ സാധാരണക്കാരായ സ്ത്രീകളുടെ പേരിൽ ഇൻഷുറൻസ് പ്രീമിയം താൻ അടയ്ക്കുമെന്നും മെയ് 12-ന് ഇവിടം സന്ദർശിക്കവെ മന്ത്രി പറഞ്ഞിരുന്നു. പ്രധാന മന്ത്രി ബീമ സുരക്ഷാ യോജനയുടെ പ്രീമിയം അടയ്ക്കുന്ന കാര്യമാണ് മന്ത്രി ഉറപ്പുനൽകിയത്. അന്നുതന്നെയാണ് യൂറിയ നൽകുന്ന കാര്യവും സ്മൃതി വാഗ്ദാനം ചെയ്തത്.
അമേഠിയിൽ എത്തിയ സ്മൃതിക്ക് വൻ വരവേൽപ്പാണ് ലഭിച്ചത്. ജനങ്ങൾ നൃത്തം ചവിട്ടിയും മുദ്രാവാക്യം വിളിച്ചും അവരുടെ വരവിനെ എതിരേറ്റു.. ഗൗരീഗഞ്ജിലും ജഗദീഷ്പുരിലും തിലോയിലും സ്മൃതി ഇറാനി വൻ ജനാവലിയെ അഭിസംബോധന ചെയ്യുകയും ചെയ്തു.

