തിരുവനന്തപുരം: ആകർഷകവും മൗലികവുമായ രചനാശൈലി കൊണ്ട് മലയാളത്തിൽ ശാശ്വത പ്രതിഷ്ഠ നേടിയ കവിയും കഥാകാരിയുമായിരുന്നു കമലാ സുരയ്യയെന്ന് ധനകാര്യ മന്ത്രി കെ.എം. മാണി പ്രസ്താവിച്ചു.

സാഹിത്യകാരി കമലാ സുരയ്യയെ അനുസ്മരിക്കുന്നതിന് കേരള കലാകേന്ദ്രം തിരുവനന്തപുരത്ത് സംഘടിപ്പിച്ച 'സ്‌നേഹപൂർവ്വം, കമലാ സുരയ്യക്ക്' സ്മരണാഞ്ജലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം

മുൻ പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ടി.കെ.എ. നായർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ, നവാഗത എഴുത്തുകാരികൾക്കായി കേരള കലാകേന്ദ്രം ഏർപ്പെടുത്തിയ നാലാമത് കമലാ സുരയ്യ ചെറുകഥ അവാർഡ് അഡ്വ. ഏ. നസീറക്ക് ധനകാര്യ മന്ത്രി കെ.എം. മാണി സമ്മാനിച്ചു.
ഡോ. ശ്രീരേഖ പണിക്കർ, ബീന ചന്ദ്രശേഖരമേനോൻ, ജി.എസ്. ചാന്ദിനി, അഡ്വ. ആർ. ഷഹന എന്നിവർക്ക് സ്‌പെഷ്യൽ ജൂറി അവാർഡുകളും മന്ത്രി സമ്മാനിച്ചു.



കേരള കലാകേന്ദ്രത്തിന്റെ 2014 ലെ ശ്രീരത്‌ന അവാർഡ് പൊലീസ് അഡീഷണൽ ഡയറക്ടർ ജനറൽ ഡോ. ബി. സന്ധ്യക്ക് മന്ത്രി കെ.എം. മാണി സമ്മാനിച്ചു. ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ്, നിംസ് മെഡിസിറ്റി എന്നിവയുടെ സഹകരണത്തോടെ സംഘിപ്പിച്ച പരിപാടിയിൽ ഡോ. ജോർജ്ജ് ഓണക്കൂർ, പൊലീസ് അഡീഷണൽ ഡയറക്ടർ ജനറൽ ഡോ. ബി. സന്ധ്യ, നൂറുൽ ഇസ്ലാം യൂണിവേഴ്‌സിറ്റി പ്രോ-ചാൻസിലർ എം.എസ്. ഫൈസൽഖാൻ എന്നിവർ പ്രസംഗിച്ചു. കേരള കലാകേന്ദ്രം ജനറൽ സെക്രട്ടറി കെ. ആനന്ദകുമാർ സ്വാഗതം ആശംസിച്ചു. ആർ. രജിത കൃതജ്ഞത പ്രകാശിപ്പിച്ചു. കെ.എസ്. പ്രവീൺകുമാർ, എസ്. ശ്രീലക്ഷ്മി, ഭാവന വിജയൻ എസ്. അഞ്ജന, ജെ.വി.ആശ, കണ്ണൻ, തുടങ്ങിയവർ പങ്കെടുത്തു.