കൊച്ചി: വരാപ്പുഴ പീഡനക്കേസിൽ ശോഭാ ജോണിന് പതിനെട്ട് വർഷത്തെ തടവിന് കോടതി വിധിച്ചു. കേണൽ ജയചന്ദ്രൻ നായർക്ക് 11 വർഷത്തെ തടവിനും കോടതി ശിക്ഷിച്ചു. ശോഭാജോൺ ഒരു ലക്ഷത്തി പതിനായിരം രൂപ പിഴയും അടക്കണം. വാരാപ്പുഴ പീഡനവുമായി ബന്ധപ്പെട്ട് 32 കേസുകളാണ് രജിസ്റ്റർ ചെയ്തത്. ഇതിൽ അഞ്ച് കേസുകളിൽ വിചാരണ നടന്നു കൊണ്ടിരിക്കുകയാണ്.

കേസിൽ പ്രതിയായിരുന്ന ശോഭാ ജോണിന്റെ ഡ്രൈവർ അനിൽ, പീഡിപ്പിക്കപ്പെട്ട പെൺകുട്ടിയുടെ സഹോദരി, സഹോദരീ ഭർത്താവ് എന്നിവരെ തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതെ വിട്ടിരുന്നു. കേസിൽ മറ്റൊരു പ്രതിയായ ജിൻസ് വിചാരണ കാലയളവിൽ മരണപ്പെട്ടിരുന്നു. 2011-ലാണ് കൊച്ചി വരാപ്പുഴയിലുള്ള പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പെൺവാണിഭസംഘത്തിന് വിൽക്കുകയും വിവിധ സ്ഥലങ്ങളിൽ കൊണ്ടു പോയി പീഡിപ്പിക്കുകയും ചെയ്തത്. പെൺകുട്ടിയെ പീഡിപ്പിക്കുന്നതിൽ മുഖ്യഇടനിലക്കാരിയായി നിന്നത് ശോഭാ ജോണായിരുന്നു. ഇതുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത ഭൂരിപക്ഷം കേസുകളിലും ഇവർ പ്രതിയാണ്.

2011 ജൂലായ് മൂന്നിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. വരാപ്പുഴയിൽ ശോഭാ ജോൺ വാടകക്കെടുത്ത വീട്ടിൽ വെച്ചു പെൺകുട്ടിയെ പീഡിപ്പിച്ചെന്നാണ് കേസ്. പെൺവാണിഭ സംഘത്തിന്റെ ഇടനിലക്കാരി ശോഭാ ജോൺ ആണ് കേസിലെ മുഖ്യപ്രതി. പെൺകുട്ടിയുടെ സഹോദരിയും സഹോദരി ഭർത്താവും അടക്കം എട്ടുപേരാണ് ആദ്യ കേസിലുള്ളത്. 2012ൽ കുറ്റപത്രം സമർപ്പിച്ച കേസിൽ ഒരു പ്രതി വിചാരണക്കിടെ മരിച്ചിരുന്നു.

കേസുമായി ബന്ധപ്പെട്ട് പല ഉന്നതരുടെയും പേരുകൾ ഉയർന്നു കേട്ടിരുന്നു. രാഷ്ട്രീയ രംഗത്തെ പ്രമുഖർ അടക്കം പെൺകുട്ടിയെ പീഡിപ്പിച്ചു എന്ന ആരോപണമാണ് ഉയർന്നിരുന്നത്. എന്നാൽ, ഇവരെല്ലാം കേസിന്റെ അന്വേഷണ ഘട്ടത്തിൽ തന്നെ രക്ഷപെട്ടു. കേസിൽ ഇരയടക്കം സകലരേയും സ്വാധീനിക്കാൻ ശ്രമിച്ചെങ്കിലും പെൺകുട്ടിയെ വാങ്ങുകയും വിൽക്കുകയും ചെയ്തു എന്ന കേസിലാണ് ശോഭ കുറ്റക്കാരിയെന്ന് കോടതി കണ്ടെത്തിയത്. തന്നെ അമ്മയിൽനിന്ന് ശോഭ ഒരു ലക്ഷം രൂപ നൽകിയാണ് വാങ്ങിയതെന്ന് പെൺകുട്ടി പൊലീസിന് മൊഴി നൽകിയിരുന്നു. പണം കൊടുത്ത് പെൺകുട്ടിയ വാങ്ങിയ ശോഭ കുട്ടിയെ പലർക്കായി വിൽക്കുകയും അവരിൽനിന്ന് ഇരട്ടി പണം ഉണ്ടാക്കുകയുമായിരുന്നു.

കേസിൽ പെൺകുട്ടിയുടെ സഹോദരിയടക്കം 5 പേരെ കോടതി വെറുതെ വിടുകയും ചെയ്തിരുന്നു.