ന്യൂഡൽഹി: വാട്സ് ആപ്പിന്റെ പുതിയ സ്വകാര്യതാ നയത്തിൽ അസ്വീകാര്യമെന്ന് തോന്നുന്ന യൂസർമാർക്ക് എപ്പോൾ വേണമെങ്കിലും വാട്സ് ആപ്പ് വിട്ട് പോകാമെന്ന് വാട്സ് ആപ്പിന്റെ ഉടമസ്ഥത വഹിക്കുന്ന കമ്പനിയായ ഫേസ്‌ബുക്കിന്റെ കൗൺസലായി സുപ്രീം കോടതിയിൽ ഹാജരായ കപിൽ സിബൽ അറിയിച്ചു. വാട്സ് ആപ്പിന്റെ പുതിയ സ്വകാര്യതാ നയങ്ങൾക്കെതിരെ കർമണ്യാ സിങ്, സറീൻ, ശ്രേയ സേതി എന്നീ വിദ്യാർത്ഥികൾ കൊടുത്ത ഒരു കേസിൽ ഹാജരായി വാദിക്കവെയാണ് സിബൽ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. വാട്സ് ആപ്പ് പ്ലാറ്റ്ഫോമിലൂടെയുള്ള മെസേജുകളും വോയ്സ് കാളുകളും എൻഡ്-ടു-എൻഡ് എൻക്രൈപ്റ്റഡ് ആയതിനാൽ ഇത് പൂർണമായ സ്വകാര്യത ഉറപ്പ് വരുത്തുന്നുണ്ടെന്നാണ് സിബൽ പറയുന്നത്.

എന്നാൽ യൂസറും വാട്സ് ആപ്പും തമ്മിൽ ഇത് സംബന്ധിച്ച കോൺട്രാക്ട് പൂർണമായും പ്രൈവറ്റ് ഡൊമൈനിൽ ആയതിനാൽ ഈ നയം സുപ്രീം കോടതിക്ക് തുടർച്ചയായി പരീക്ഷിക്കാനാവില്ലെന്നും അതിനാൽ വിദ്യാർത്ഥികൾ സമർപ്പിച്ച പെറ്റീഷൻ മെയിന്റയിൻ ചെയ്യാനാവില്ലെന്നുമായിരുന്നു സിബൽ വാദിച്ചത്. ജസ്റ്റിസുമാരായ ദീപക്ക് മിശ്ര, എകെ സിക്രി, അമിതാവ റോയ്, എഎം ഖാൻവിൽക്കർ, എംഎം സന്താനഗൗണ്ടർ എന്നിവരടങ്ങിയ ബെഞ്ചാണ് കേസിൽ ഹാജരായിരുന്നത്. പുതിയ സ്വകാര്യതാ നയം ആർക്കെങ്കിലും അലോസരമുണ്ടാക്കുന്നതോ തങ്ങളുടെ മൗലികാവകാശങ്ങൾ ലംഘിക്കുന്നതോ ആണെന്ന് തോന്നുന്നുവെങ്കിൽ അത്തരക്കാർക്ക് ഫേസ്‌ബുക്കിൽ നിന്നും വാട്സ് ആപ്പിൽ നിന്നും വിട്ട് പോകുന്നതിനുള്ള സ്വാതന്ത്ര്യം തങ്ങൾ അനുവദിക്കുന്നുണ്ടെന്നാണ് ഫേസ്‌ബുക്ക് കൗൺസെലായ കെ.കെ. വേണുഗോപാലും വ്യക്തമാക്കിയിരിക്കുന്നത്.

എന്നാൽ ഫേസ്‌ബുക്ക് കൗൺസെൽമാർക്ക് ഇക്കാര്യത്തിലുള്ള നിലപാടിനോട് ബെഞ്ച് വിയോജിപ്പാണ് പ്രകടിപ്പിച്ചിരിക്കുന്നത്. ഇത് പൗരനെ നെഗറ്റീവ് ചോയ്സിനെ നിർബന്ധിപ്പിക്കാൻ സാധ്യതയുണ്ടെന്നാണ് ബെഞ്ച് അഭിപ്രായപ്പെടുന്നത്. പുതിയ നയത്തെക്കുറിച്ച് യൂസർമാർ തങ്ങളുടെ വിയോജിപ്പ് ഫേസ്‌ബുക്കിനെയും വാട്സ് ആപ്പിനെയും അറിയിച്ചിരുന്നുവെന്നും വാട്സ്ആപ്പിലൂടെ അയക്കുന്ന മെസേജുകളിൽ ഇടപെടുമെന്ന് ഫേസ്‌ബുക്ക് വ്യക്തമാക്കിയിരുന്നുവെന്നും സർവീസുകൾ മെച്ചപ്പെടുത്താനെന്ന പേരിലാണ് അവരീ നീക്കം നടത്തുന്നതെന്നും വിദ്യാർത്ഥികൾക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ ഹരീഷ് സാൽവെ വാദിച്ചു.

എന്നാൽ ഇത്തരം സ്നൂപ്പിങ് ഇലക്ട്രോണിക്കലി ആയാലും മാന്വൽ ആയാലും അത് യൂസർമാരുടെ സ്വകാര്യത ലംഘിക്കുന്നതാണെന്നാണ് സാൽവെ വാദിക്കുന്നത്. ഓരോ പൗരന്റെയും മൗലികാവകാശങ്ങൾ സംരക്ഷിക്കുകയെന്നത് ഗവൺമെന്റിന്റെ കടമയാണെന്നും അതിൽ സർക്കാർ പരാജയപ്പെട്ടാൽ ഇതിൽ ഇടപെട്ട് സുപ്രീം കോടതിക്ക് അനുയോജ്യമായ മാർഗനിർദ്ദേശങ്ങൾ നടത്താമെന്നും ഹ രീഷ് സാൽവെ പറയുന്നു. ഭരണഘടന വാഗ്ദാനം ചെയ്യുന്ന മൗലികാവകാശങ്ങളും സ്വാതന്ത്ര്യവും പൗരന് ഉറപ്പാക്കുന്നതിൽ ഗവൺമെന്റ് പ്രതിജ്ഞാ ബദ്ധമാണെന്നാണ് കേന്ദ്രത്തിന് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറലായ തുഷാർ മെഹ്ത്ത ഉറപ്പ് നൽകിയത്. ഇന്റർനെറ്റ് അധിഷ്ഠിത മെസേജിങ് , വോയിസ് കാൾ പ്ലാറ്റ് ഫോമുകൾക്കുള്ള പുതിയ നിയമം അടുത്ത് തന്നെ നിലവിൽ വരുമെന്നും അദ്ദേഹം ഉറപ്പ് നൽകുന്നു. കേസിന്റെ പ്രീലിമിനറി ഹിയറിങ് മെയ് 15ന് നടത്താൻ ബെഞ്ച് തീരുമാനിച്ചിട്ടുണ്ട്.