തിരുവനന്തപുരം: മലയാള സിനിമയിൽ നായികമാർ ഇഷ്ടം പോലെ വരാറുണ്ട്. എന്നാൽ, നായകന്മാരുടെ കാര്യം അങ്ങനെയല്ല. നായകന്മാർ പുതുതായി രംഗപ്രവേശം ചെയ്യുമെങ്കിലും പിടിച്ചു നിൽക്കാൻ വേണ്ടി അൽപ്പം കഷ്ടപ്പാട് തന്നെ വേണ്ടിവരും. നായകനിരയിലേക്ക് ഗോഡ്ഫാദറില്ലാതെ വളർന്നുവന്ന നടനായിരുന്നു ഷൈൻ ടോം ചാക്കോയെ പോലുള്ളവർ. താരപുത്രൻ എന്ന നിലയിൽ ദുൽഖർ സൽമാനും മുൻനിരയിൽ എത്തിയപ്പോൾ വിനീത് ശ്രീനിവാസൻ അടക്കമുള്ള യുവസംവിധാകരുടെ ബലത്തിൽ നിവിൻ പോളി സൂപ്പർതാര പദവിക്ക് അകിരെയെത്തി.

സൂപ്പർതാര പിന്തുണയോടെ വളർന്ന് ഇപ്പോൾ നായക നിരയിൽ എത്തിയ നടനാണ് വിജയ് ബാബു. നിർമ്മാതാവ് കൂടിയായ വിജയ് ബാബു ഇപ്പോൾ സോഷ്യൽ മീഡിയയുടെ കടുത്ത വിമർശനം നേരിടുകയാണ്. ഏറ്റവും ഒടുവിൽ ലാൽ ജോസിന്റെ നീന എന്ന ചിത്രത്തിലെ നായകനായി ശ്രദ്ധ നേടിയ അദ്ദേഹത്തെ സോഷ്യൽ മീഡിയ വിമർശിക്കുന്നത് പല കാരണങ്ങൾ കൊണ്ടാണ്. മുൻപ് ചാനൽ തലവനായി ജോലി നോക്കിയിരുന്ന വിജയ് ബാബു മലയാള സിനിമയുടെ സാറ്റലേറ്റ് റേറ്റ് കുത്തനെ ഉയർത്തി ചാനലുകളെ പ്രതിസന്ധിയിൽ ആക്കിയെന്നാണ് വിമർശനം.

ഫേസ്‌ബുക്കിലൂടെയാണ് നടനെതിരെ പ്രധാന വിമർശനം ഉയരുന്നത്. ഇങ്ങനെ വിമർശനം ഉയർത്തുന്ന ഫേസ്‌ബുക്ക് പോസ്റ്റിൽ ഒന്നിൽ നിശിദമായ വിമർശനങ്ങളാണ് അദ്ദേഹത്തിനെതിരെ ഉയർന്നിരിക്കുന്നത്. വിജയ് ബാബുവിന്റെ പേരു പറയാതെ ക്ലൂകൾ നിരത്തി കൊണ്ടാണ് വിമർശനം കൊഴുത്തത്. സൂര്യാ ടിവിയിലെ വൈസ് പ്രസിഡന്റായാണ് വിജയ് ബാബു ജോലി ചെയ്തിരുന്നത്. ഇക്കാര്യം ഓർമ്മിപ്പിച്ചുകൊണ്ട് പേര് പറായാതെ ആയിരുന്നു വിമർശനം. മലയാളത്തിലെ ഒരു പ്രമുഖ ചാനലിലെ ഉയർന്ന പദവി അലങ്കരിക്കുകയായിരുന്നു നമ്മുടെ ഈ കഥാപാത്രം. ചാനലിന് വേണ്ടി സാറ്റലേറ്റ് റൈറ്റ് തുക ഉയർത്തി നൽകുന്നതിനായി താരം കമ്മീഷൻ വാങ്ങിയെന്നും കൂടാതെ ചെറിയ ക്യാരക്ടർ വേഷങ്ങൾ ചോദിച്ചുവാങ്ങിയെന്നുമാണ് ഫേസ്‌ബുക്കിലൂടെ ഉയർന്നിരിക്കുന്ന വിമർശനം.

ചാനലിന്റെ തലപ്പത്ത് താരം ഇരുന്ന കാലത്ത് നിർമ്മാതാക്കളുടെ സുവർണ്ണകാലമാണെന്നും ഫേസ്‌ബുക്കിലൂടെ വിമർശനം ഉയരുന്നു. ഇങ്ങനെ മലയാള സിനിമയുടെ ക്വാളിറ്റിയെ തകർക്കുന്നതിൽ നല്ലൊരു പങ്ക് വിജയ് ബാബുവിന് ഉണ്ടെന്നാണ് പേര് പറയാതെയുള്ള വിമർശനത്തിലൂടെ വ്യക്തമാക്കുന്നത്. സഹ റോളുകളിൽ അഭിനയിച്ച് ഒടുവിൽ നായക നിരയിൽ എത്തിയപ്പോഴാണ് വിജയ് ബാബുവിനെതിരെ വിമർശനം ഉയർന്നിരിക്കുന്നത്.

സൺ ടി.വിയുടെ വൈസ്പ്രസിഡന്റായിരുന്ന വിജയ്ബാബു ജോലി ഉപേക്ഷിക്കാതെയായിരുന്നു ആദ്യം സിനിമകളിൽ അഭിനയിച്ചത്. പിന്നീട് ചാനലുകാർക്ക് കാര്യങ്ങൾ ബോധ്യമായപ്പോൾ ഇദ്ദേഹത്തെ പുറത്താക്കുകയായിരുന്നു എന്നുമാണ് ഫേസ്‌ബുക്കിലെ വിമർശനം. പേര് പറയാതെയുള്ള വിമർശനത്തിൽ കമന്റുകളിലൂടെ തന്നെ ഉദ്ദേശിച്ച ആൾ ആരാണെന്ന കാര്യം വ്യക്തമാകുന്നുണ്ട്. എസ്‌കേപ്പ് ഫ്രം ഉഗാണ്ട, പെരിച്ചാഴി, മിസ്റ്റർ ഫ്രോഡ് തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ച വിജയ് ബാബു പിന്നീട് സാന്ദ്രാ തോമസും ഒന്നിച്ച് െ്രെഫഡേ ഫിലിം ഹൗസിന്റെ ബാനറിൽ മങ്കിപെൻ എന്ന ചിത്രവും നിർമ്മിച്ചിരുന്നു. ഈ ചിത്രത്തിലെ താരമായും വിജയ് ബാബു തിളങ്ങി. ഏറ്റവും ഒടുവിലാണ് നീനയിലൂടെ മലയാളത്തിലെ നായക പദവിയിലേക്കും അദ്ദേഹം ഉയർന്നത്. ഇതിനിടെയാണ് കടുത്ത വിമർശനവുമായി സോഷ്യൽ മീഡിയ രംഗത്തെത്തിയതും.