''പലപ്പോഴും നാട്ടിൽ അച്ഛനും അമ്മയ്ക്കും ഒപ്പമാണ് ഓണം. ഇക്കുറി ചെന്നൈയിലെ വീട്ടിൽ ഞാനും തിയോ എന്ന പട്ടിക്കുട്ടിയും മാത്രം. സഹായി ഷാനവാസ് ഇലയിട്ടു സദ്യ വിളമ്പി. ഒരില മാത്രം. ബലിയിടുമ്പോൾ മാത്രമാണ് ഒരില ഇടുന്നത്. ഒറ്റയ്ക്കിരുന്നു കഴിക്കാൻ തോന്നിയില്ല. പിന്നെ തിയോയെ വിളിച്ചിരുത്തി അവന്റെയൊപ്പം ഓണസദ്യ കഴിച്ചു''

ഭാര്യയായിരുന്ന ലിസിയെ പിരിഞ്ഞശേഷമുള്ള ആദ്യ ഓണം പിന്നിട്ടതിനു പിന്നാലെ സംവിധായകൻ പ്രിയദർശൻ പറഞ്ഞ വാക്കുകളാണിത്. പക്ഷേ, ഭാര്യയെ പിരിഞ്ഞ വേദന ചൂണ്ടിക്കാണിക്കാൻ ശ്രമിച്ച പ്രിയദർശനു പിഴച്ചു. ഓണാഘോഷം 'സെന്റി'യാക്കാൻ ശ്രമിച്ച ഈ സംവിധായകനു ലഭിച്ചതു സോഷ്യൽ മീഡിയയുടെ പൊങ്കാലയാണ്.

പട്ടിക്കൊപ്പം ഊണു കഴിച്ച പ്രിയദർശൻ എന്തുകൊണ്ട് സഹായിയായ മനുഷ്യനൊപ്പം ഊണു കഴിക്കാൻ കൂട്ടാക്കിയില്ല എന്നാണ് ഉയരുന്ന ചോദ്യം. ''ഷാനവാസ് എന്തേ മനുഷ്യൻ അല്ലേ'' എന്നാണു സൈബർ ലോകം ചോദിക്കുന്നത്.

നായയേക്കാൾ താഴെയാണോ സഹായിയായ മനുഷ്യന്റെ സ്ഥാനമെന്നും ചോദ്യം ഉയരുന്നു. യഥാർഥത്തിൽ തിയോ ആണ് മനുഷ്യനെന്നും അവൻ പട്ടിക്കൊപ്പമിരുന്നു സദ്യയുണ്ടുവെന്നു പരിഹസിക്കുന്ന ചിലർ ഷാനവാസിനു നൊയമ്പായിരുന്നത്രേ എന്നും പരിഹസിക്കുന്നുണ്ട്.

'വെറുതെ അല്ല, അഹങ്കാരം കൊണ്ടു തന്നെയാ ഒറ്റയ്ക്കായതെന്നും' കടുത്ത ജാതിവെറിയനാണു പ്രിയദർശനെന്നും പലരും പ്രതികരിച്ചു. വലിയ സഹതാപക്കുറിപ്പ് എഴുതിയെഴുതി വന്നപ്പോൾ ഉള്ളിലുള്ള കാളകൂടവിഷം കൂടെ ഒഴുകിയത് അറിഞ്ഞില്ലയെന്നും കമന്റുകൾ സൈബർ ലോകത്തുണ്ട്.

'ലോകത്താദ്യമായി ഒരു നായയോടപ്പം ഓണസദ്യ കഴിച്ച് മനുഷ്യ- മൃഗ സൗഹാർദം ഊട്ടിയുറപ്പിച്ച നമ്മുടെ പ്രിയന് ശതകോടി പ്രണാമം. ഈയസുലഭ മുഹൂർത്തത്തിന് സാക്ഷ്യം വഹിക്കാനാവസരം ലഭിച്ച ഷാനവാസിന്റെ ജന്മം ധന്യമായി.' എന്നും ഒരു വിരുതൻ പ്രതികരിച്ചിട്ടുണ്ട്. 'ലെ പ്രിയു : ലക്ഷങ്ങൾ വിലയുള്ള എന്റെ പട്ടിയാണോ അതോഎനിക്കുവേണ്ടി പണിയെടുക്കുന്ന വേലക്കാരൻ ആണൊ വില എന്ന് ചിന്തിച്ചു നോക്കിയിട്ട് വിമർശിക്കു സുഹുർത്തുക്കളെ' എന്നും പരിഹാസശരങ്ങൾ ഉയരുന്നുണ്ട്.