തിരുവനന്തപുരം: സോളാർ കേസിൽ ഇനി പൊലീസ് തുടരന്വേഷണം നടത്തില്ല. മുൻ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും എതിരെ ബലാൽസംഗ കുറ്റം ചുമത്തി കേസെടുക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചെങ്കിലും ആറ് മാസമായിട്ടും ഒരു കേസുപോലും രജിസ്റ്റർ ചെയ്യാനായിട്ടില്ല. കേസ് ചെയ്താൽ അത് സർക്കാരിന് തിരിച്ചടിയാകുമെന്നാണ് പൊലീസിന് കിട്ടിയ നിയമോപദേശം. അന്വേഷണ സംഘത്തലവനായ ഡി.ജി.പി രാജേഷ് ദിവാൻ വിരമിച്ചതോടെ സോളാറിലെ അന്വേഷണവും അവസാനിക്കും.

തെളിവില്ലാത്തതിനാൽ കേസെടുക്കാനാവില്ലെന്ന നിലപാടിലായിരുന്നു ദിവാൻ. ദിവാന്റെ സംഘത്തിലുണ്ടായിരുന്ന ഐ.ജി ദിനേന്ദ്ര കശ്യപിന് അന്വേഷണത്തിന്റെ ചുമതല നൽകിയിട്ടുണ്ടെങ്കിലും കേസ് എടുക്കില്ല. ജുഡിഷ്യൽ കമ്മിഷൻ അധികാര പരിധി വിട്ടതിനെ ചോദ്യം ചെയ്ത് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഈ കേസിൽ ഉമ്മൻ ചാണ്ടിക്ക് അനുകൂല വിധി വരാനുള്ള സാധ്യത ഏറെയാണ്. ഇത് തിരിച്ചറിഞ്ഞാണ് പൊലീസ് അന്വേഷണം മരവിപ്പിക്കുന്നത്. യുഡിഎഫ് സർക്കാരിനെ അധികാരത്തിൽ നിന്ന് പുറത്താക്കിയത് സോളാർ കേസായിരുന്നു. ജ്യൂഡീഷ്യൽ അന്വേഷണ കമ്മീഷനും ഉമ്മൻ ചാണ്ടിക്കെതിരെ കണ്ടെത്തലുകളുമായെത്തി. എന്നാൽ ഇതിൽ കൂടുതലൊന്നും ചെയ്യാനാകില്ലെന്നാണ് പൊലീസ് നിലപാട്.