ബെംഗളൂരു: മുന്മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഇപ്പോഴും സോളാർ കേസിന്റെ പിന്നാലെ തന്നെയാണ്. കഴിഞ്ഞ യുഡിഎഫ് സർക്കാറിന്റെ അധപ്പതനത്തിന് വഴിവെച്ച സോളാർ കേസില ഒരു കേസിൽ ഉമ്മൻ ചാണ്ടിക്ക് എതിരായാണ് കോടതി വിധി ഉണ്ടായതും. വ്യവസായി ടി യു കുരുവിള നൽകിയ കേസിലാണ് ഉമ്മൻ ചാണ്ടി ശിക്ഷിക്കപ്പെട്ടത്.

തന്റെ വാദം കേൾക്കാതെയുള്ള സോളർ കേസ് വിധി ചോദ്യംചെയ്തു സമർപ്പിച്ച ഹർജിയിൽ ബെംഗളൂരു അഡീഷനൽ സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതിയിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വാദം പൂർത്തിയായി. കേസ് നടക്കുന്ന കാലയളവിൽ കേരളത്തിലെ മുഖ്യമന്ത്രി ആയിരുന്ന ഉമ്മൻ ചാണ്ടിയും ബെംഗളൂരുവിൽ കേസ് നടത്തിയിരുന്ന അഭിഭാഷകനും തമ്മിൽ ആശയവിനിമയത്തിൽ വന്ന വീഴ്ചയാണു പലതവണ സമയം നൽകിയിട്ടും കേസിൽ നേരിട്ടു ഹാജരാകാതിരിക്കാൻ കാരണമെന്ന് ഉമ്മൻ ചാണ്ടിയുടെ അഭിഭാഷകർ കോടതിയെ ബോധിപ്പിച്ചു.

ഹർജിയിൽ എതിർകക്ഷിയായ എം.കെ. കുരുവിളയുടെ വാദം 22നു കേൾക്കും. ഉമ്മൻ ചാണ്ടിക്കു വേണ്ടി മുതിർന്ന അഭിഭാഷകൻ ജി. കൃഷ്ണമൂർത്തി, അഡ്വ. ജോസഫ് ആന്റണി എന്നിവർ ഹാജരായി.

നാലായിരം കോടി രൂപയുടെ സോളർ പ്ലാന്റ് സ്ഥാപിക്കാൻ സഹായിക്കാമെന്നു വാഗ്ദാനം നൽകി കോറമംഗലയിലെ വ്യവസായി എം.കെ. കുരുവിളയിൽ നിന്ന് 1.35 കോടി രൂപ കൊച്ചിയിലെ സ്‌കോസ എജ്യുക്കേഷനൽ കൺസൽറ്റൻസി വാങ്ങിയെന്ന കേസിൽ ഉമ്മൻ ചാണ്ടി ഉൾപ്പെടെ ആറു പ്രതികളും കൂടി 1.61 കോടി രൂപ തിരിച്ചുനൽകണമെന്നു കഴിഞ്ഞ ഒക്ടോബർ 24നാണ് ഇതേകോടതി വിധി പുറപ്പെടുവിച്ചത്.