കൊച്ചി: സോളാർ കേസിൽ രാഷ്ട്രീയ നേതാക്കളെ വെട്ടിലാക്കി ചെങ്ങന്നൂർ മുൻ ഡിവൈഎസ്‌പി ബി. പ്രസന്നൻ നായരുടെ മൊഴി. സോളാർ കമ്മീഷന് മുന്നിലെ വെളിപ്പെടുത്തലുകൾ ഏറെ നിർണ്ണായകമാണ്. മന്ത്രിമാർ, എംപിമാർ, എംഎൽഎമാർ, മറ്റുന്നതർ എന്നിവരുമായി പ്രതി സരിത എസ്. നായർ ബന്ധം പുലർത്തിയിരുന്നതായി സരിതയുടെ ഫോൺവിളികൾ പരിശോധിച്ചതിൽനിന്നു മനസ്സിലായിട്ടുണ്ടെന്ന് ചെങ്ങന്നൂർ മുൻ ഡിവൈഎസ്‌പി ബി. പ്രസന്നൻ നായർ വിശദീകരിച്ചു. കമ്മീഷന്റെ തെളിവെടുപ്പിൽ ഏറെ നിർണ്ണായകമായ വെളിപ്പെടുത്താണ് ഇവ.

സരിതയുമൊന്നിച്ച് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ സെക്രട്ടേറിയറ്റിലെത്തി കണ്ടതായി പരാതിക്കാരിൽ ഒരാളായ മല്ലേലിൽ ശ്രീധരൻനായർ മൊഴി നൽകിയിരുന്നുവെന്നും പ്രത്യേക അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥനായ പ്രസന്നൻനായർ സോളർ ജുഡീഷ്യൽ അന്വേഷണ കമ്മിഷനു മൊഴി നൽകി. തട്ടിപ്പുകേസിൽ അസ്റ്റിലായ പ്രതികൾക്ക് മന്ത്രിമാരുൾപ്പെടെ ഉന്നതരുമായുള്ള ബന്ധം അന്വേഷിക്കാതിരുന്നത് അതിന് ക്രിമിനൽ കേസുമായി ബന്ധമില്ലാത്തതിനാലാണ്. ടീം സോളർ കമ്പനി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സരിത ചെക്ക് നൽകിയകാര്യം അന്വേഷിച്ച് ശരിയാണെന്നു ബോധ്യപ്പെട്ടു.

ജോപ്പൻ വഴിയാണ് ചെക്ക് നൽകിയത്. ഒരു ചെക്ക് അക്കൗണ്ടിൽ പണമില്ലാതെ മടങ്ങിയിരുന്നു. മുഖ്യമന്ത്രി നൽകിയതായി പറയുന്ന കത്ത് വ്യാജമായി നിർമ്മിച്ചതാണെന്ന് അന്വേഷണത്തിൽ ബോധ്യപ്പെട്ടുവെന്നും പ്രസന്നൻ നായർ മൊഴി നൽകി. പ്രത്യേകാന്വേഷണ സംഘത്തിന് സോളർ തട്ടിപ്പുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും അന്വേഷിക്കാൻ പൂർണമായ അധികാരം നൽകിയിട്ടും അത് ചെയ്തില്ലെന്നു ജസ്റ്റിസ് ജി. ശിവരാജൻ കമ്മിഷൻ ചൂണ്ടിക്കാട്ടി. അന്വേഷണം ജോപ്പനിൽ അവസാനിപ്പിച്ചതും ഉന്നതരുടെ പങ്കിനെക്കുറിച്ച് അന്വേഷിക്കാതിരുന്നതും എന്തുകൊണ്ടാണെന്നു കമ്മിഷൻ ചോദിച്ചു. ആരെങ്കിലും അന്വേഷണത്തെ തടസ്സപ്പെടുത്തിയിരുന്നോ എന്നും കമ്മിഷൻ ആരാഞ്ഞു. എന്നാൽ ഇതിനൊന്നും കൃത്യമായ മറുപടി നൽകയതുമില്ല.

സരിത എസ് നായരുമൊന്നിച്ച്് സെക്രട്ടറിയറ്റിലെത്തി മുഖ്യമന്ത്രിയെ കണ്ടുവെന്ന് കേസിലെ പരാതിക്കാരനായ മല്ലേലി ശ്രീധരൻ നായർ മൊഴി നൽകിയതായി പറയുന്നു. സരിതയുടെ ഫോൺവിളികൾ പരിശോധിച്ചതിൽനിന്ന് അവർ മന്ത്രിമാർ, എംപിമാർ, എംഎൽഎമാർ മറ്റ് ഉന്നതർ എന്നിവരുമായി ബന്ധംപുലർത്തിയിരുന്നുവെന്നു മനസ്സിലായതായും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയെ കാണാൻ ശ്രീധരൻ നായർ ചെന്നപ്പോൾ അദ്ദേഹത്തിന്റെ മുറിയിൽ നെയ്യാറ്റിൻകര എംഎൽഎ ആർ ശെൽവരാജും ഉണ്ടായിരുന്നെന്ന് പ്രസന്നൻ നായർ വ്യക്തമാക്കി. മുഖ്യമന്ത്രി ഈ കാലഘട്ടത്തിൽ മൊബൈൽ ഫോൺ ഉപയോഗിച്ചിരുന്നില്ല.

എന്നാൽ മറ്റുള്ളവരുമായി അദ്ദേഹം എങ്ങിനെയാണ് ബന്ധപ്പെട്ടിരുന്നതെന്ന കാര്യം അന്വേഷിച്ചില്ല. അത്തരം കാര്യങ്ങൾ അന്വേഷിക്കാതിരുന്നത് അതിന് ക്രിമിനൽക്കേസുമായി ബന്ധമില്ലാത്തതിനാലാണെന്ന് പ്രസന്നൻ നായർ പറഞ്ഞു.