കൊച്ചി: നിത്യജീവിതത്തിനുപോലും വകയില്ലാതെ ബുദ്ധിമുട്ടുകയാണെന്ന സരിതാ എസ് നായരുടെ വാദം ശരയില്ലെന്ന് സോളാർ കമ്മീഷനിൽ മൊഴി. സോളാർ തട്ടിപ്പുകേസിലെ പ്രതി സരിത എസ്. നായർ പറഞ്ഞത് കള്ളമാണെന്ന് ടീം സോളാർ കമ്പനിയുടെ മുൻ ജനറൽ മാനേജർ രാജശേഖരൻനായരാണ് വെളിപ്പെടുത്തിയത്. സരിതയ്‌ക്കൊപ്പം സോളാർ ഇടപാടുകളുമായി ബന്ധപ്പെട്ട് പല മന്ത്രിമാരുടെയും എംഎ‍ൽഎ.മാരുടെയും വീടുകളിൽ പോയിട്ടുണ്ടെന്ന് ടീം സോളാർ കമ്പനിയുടെ മുൻ ഡ്രൈവർ ആർ. സന്ദീപും കമ്മിഷനിൽ മൊഴി നൽകി.

ഏറ്റവും നിർണ്ണായകമായത് രാജശേഖരൻ നായരുടെ മൊഴിയാണ്. ജയിലിൽനിന്നിറങ്ങുമ്പോൾ കൈയിൽ പണമില്ലാതെ വാടകയ്ക്ക് താമസിക്കാൻ ബുദ്ധിമുട്ടിയ സരിത പെട്ടെന്നാണ് വലിയ സ്വത്തിന്റെ ഉടമയായത്. അവരെ സാമ്പത്തികമായി സഹായിച്ചവരിൽ പല പ്രമുഖരുമുണ്ടെന്നും രാജശേഖരൻ നായർ മൊഴിനൽകി. തിരുവനന്തപുരത്ത് മലയിൻകീഴിൽ പൊറ്റയിൽ എന്ന സ്ഥലത്ത് 25 സെന്റ് ഭൂമിയിൽ സരിത പുതിയ ആഡംബരവീട് നിർമ്മിച്ചു. പാലുകാച്ചൽ ചടങ്ങിലെത്തിയ വീടുപണിക്കാർക്ക് ചെക്കാണ് നൽകിയത്. ഇതെല്ലാം സൂചിപ്പിക്കുന്നത് സരിതയുടെ കൈവശം ധാരാളം പണമുണ്ടെന്നാണ്.

കോട്ടയം ജില്ലയിലെ കടപ്ലാമറ്റത്ത് ജലനിധിയുടെ വാർഷികസമ്മേളനം നടക്കുമ്പോൾ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ കാണാൻ സരിതയ്‌ക്കൊപ്പം താനും പോയിരുന്നു. കാറിൽ യാത്രചെയ്യവേ, ഉമ്മൻ ചാണ്ടിയുടെ പ്രൈവറ്റ് സെക്രട്ടറിമാരിലൊരാളായ ജിക്കുമോൻ സരിതയെ ഫോണിൽ വിളിച്ചു. ജലനിധി സമ്മേളനവേദിയിലെത്തുന്ന മുഖ്യമന്ത്രിക്കൊപ്പം അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സുരേന്ദ്രൻ എന്നൊരാൾ ഉണ്ടാകുമെന്ന് ജിക്കുമോൻ പറഞ്ഞു. സരിത അദ്ദേഹത്തെ ചെന്നുകണ്ടശേഷം മുഖ്യമന്ത്രിക്ക് നിവേദനം നൽകണമെന്നും ജിക്കുമോൻ പറഞ്ഞതായി രാജശേഖരൻനായർ മൊഴി നൽകി. ഇതെല്ലാം തെളിയിക്കുന്നതിനാവശ്യമായ രേഖകൾ ഹാജരാക്കാൻ കമ്മിഷൻ രാജശേഖരൻനായരോട് ആവശ്യപ്പെട്ടു.

സുരേന്ദ്രനെ അവിടെ കണ്ടതിനുശേഷമാണ് മോൻസ് ജോസഫ് ആംഗ്യം കാണിച്ചതനുസരിച്ച് വേദിയിലേക്കു ചെന്ന് ഉമ്മൻ ചാണ്ടിയോട് സരിത ചെവിയിൽ സ്വകാര്യം പറഞ്ഞത്. താൻ കമ്മിഷനിൽ ഹാജരാക്കിയ സി.ഡിയിലെ ടെലിഫോൺ സംഭാഷണങ്ങൾ വ്യാജമാണെന്ന സരിതയുടെ മൊഴി ശരിയല്ലെന്നും ശാസ്ത്രീയപരിശോധന നടത്തിയാൽ ഇക്കാര്യം വ്യക്തമാകുമെന്നും രാജശേഖരൻ നായർ പറഞ്ഞു. സരിതയ്‌ക്കൊപ്പം സോളാർ ഇടപാടുകളുമായി ബന്ധപ്പെട്ട് കഴിഞ്ഞ സർക്കാരിലെ പല മന്ത്രിമാരുടെയും എംഎ‍ൽഎമാരുടെയും വീടുകൾ താൻ സന്ദർശിച്ചിട്ടുണ്ടെന്ന് ടീം സോളാർ കമ്പനിയുടെ മുൻ ഡ്രൈവർ ആർ. സന്ദീപ് കമ്മിഷനിൽ മൊഴി നൽകി.

മന്ത്രിമാരായിരുന്ന ആര്യാടൻ മുഹമ്മദ്, ജയലക്ഷ്മി, പി.കെ. കുഞ്ഞാലിക്കുട്ടി, എ.പി. അനിൽകുമാർ, കേന്ദ്രമന്ത്രിയായിരുന്ന കെ.സി. വേണുഗോപാൽ എന്നിവരുടെ സ്വന്തം വീടുകളിൽ പോയിട്ടുണ്ട്. എംഎൽഎമാരായ മോൻസ് ജോസഫ്, കെ.ബി. ഗണേശ്‌കുമാർ എന്നിവരുടെ വീടുകളിലും പോയി. ഔദ്യോഗിക വസതിയായ മന്മോഹൻ ബംഗ്ലാവിലും പോയി ആര്യാടൻ മുഹമ്മദിനെ കണ്ടിട്ടുണ്ട്. പാലക്കാട് കിൻഫ്രയിൽ രണ്ടു തവണ സരിതയ്‌ക്കൊപ്പം പോയിട്ടുണ്ടെന്ന് സന്ദീപ് പറഞ്ഞു.