കൊച്ചി: സോളർ തട്ടിപ്പ് കേസിലെ പ്രതി സരിത എസ്. നായരെ നേരിൽ കണ്ടിട്ടില്ലെന്നും സംസാരിച്ചിട്ടില്ലെന്നും പറഞ്ഞ് കെപിസിസി ജനറൽ സെക്രട്ടറി തമ്പാനൂർ രവി. എന്നാൽ, സരിതയുമായി ഫോണിൽ സംസാരിച്ചിട്ടുണ്ടെന്നും തമ്പാനൂർ രവി സോളർ കമ്മിഷനിൽ മൊഴി നൽകി. കൂടുതൽ സമയവും സരിത തന്നെ ഇങ്ങോട്ട് വിളിക്കുകയായിരുന്നു എന്നാണ് തമ്പാനൂർ രവി സോളാർ കമ്മീഷനിൽ മൊഴി നൽകിയത്. ഏത് അർധരാത്രിയിലും ആരു വിളിച്ചാലും ഫോൺ എടുക്കുന്ന ശീലം തനിക്കുണ്ട്. സരിത തന്നെ ഇങ്ങോട്ട് വിളിക്കുകയായിരുന്നു. പത്രങ്ങളിലൂടെയും ചാനലുകളിലൂടെയും കണ്ടിട്ടുള്ള പരിചയമാണുള്ളത്. സരിതയ്ക്ക് അവരുടെ മൊഴിയിൽ പറയുന്ന പ്രകാരമുള്ള ഉറപ്പുകൾ നൽകിയിട്ടില്ലെന്നും തമ്പാനൂർ രവി സോളർ കമ്മിഷനിൽ വ്യക്തമാക്കി.

അതേസമയം തമ്പാനൂർ രവി സരിതയെ വിളിച്ചതിന്റെ രേഖകൾ കാണിച്ചാണ് കോൺഗ്രസ് നേതാവിന്റെ വാദത്തെ സോളാർ കമ്മീഷൻ തള്ളിക്കളഞ്ഞത്. സരിതയും തമ്പാനൂർ രവിയും ഒരു വർഷത്തിനിടെ 507 തവണ ഫോണിൽ സംസാരിച്ചുവെന്ന് സോളർ കമ്മിഷൻ രേഖകളുടെ അടിസ്ഥാനത്തിൽ ചൂണ്ടിക്കാട്ടി. സരിതയുടെ മൂന്നു ടെലിഫോൺ നമ്പറുകളിൽ നിന്നാണ് വിളിച്ചത്.

സരിതയുടെ അഡ്വ. ഫെനി ബാലകൃഷ്ണനുമായി ഫോണിൽ സംസാരിച്ചിട്ടില്ലെന്നും തമ്പാനൂർ രവി സോളർ കമ്മിഷനിൽ മൊഴി നൽകി. അഡ്വക്കേറ്റ് എന്ന നിലയിൽ അദ്ദേഹത്തെ അറിയാമെന്നും രവി പറഞ്ഞു. എന്നാൽ ഫെനിയെ അങ്ങോട്ടും തിരിച്ചും വിളിച്ചതിന് തെളിവുണ്ടെന്ന് കമ്മിഷൻ വ്യക്തമാക്കി. ഇതിന്റെ തെളിവായി ടെലിഫോൺ കോളുകളുടെ പട്ടിക തമ്പാനൂർ രവിക്ക് കാണിച്ചു കൊടുത്തു. മാർച്ച് രണ്ട് വരെ വിളിച്ചതിന് തെളിവ്.

മുഖ്യമന്ത്രിക്ക് വേണ്ടി തമ്പാനൂർ രവി തന്നെ വിളിച്ചുവെന്ന് സരിത എസ്. നായർ ആരോപിച്ചിരുന്നു. തുടർന്ന് ശബ്ദരേഖയടങ്ങുന്ന സിഡി പുറത്തു വിടുകയും ചെയ്തിരുന്നു. കൂടാതെ കോൺഗ്രസ് എംഎൽഎ എ.പി. അബ്ദുല്ലകുട്ടിക്കെതിരെ കേസു കൊടുക്കാൻ പറഞ്ഞത് തമ്പാനൂർ രവിയാണെന്നും സരിത പറഞ്ഞിരുന്നു. ഈ സംഭവവുമായി ബന്ധപ്പെട്ട വിശദീകരണം ചോദിക്കുന്നതിനാണ് രവിയെ വിളിച്ചുവരുത്തിയിരിക്കുന്നത്. സരിത പുറത്തുവിട്ട സംഭാഷണത്തിൽ രഹസ്യ രേഖകൾ മാറ്റണമെന്ന് ആവശ്യപ്പെടുന്ന ശബ്ദരേഖയും പുറത്തുവന്നിരുന്നു.

മുൻപ് ഹാജരാകാൻ പറഞ്ഞപ്പോൾ ഭാര്യയ്ക്കു സുഖമില്ലാത്തതിനാൽ ഹാജരാകാൻ സാധിക്കില്ലെന്നു അഭിഭാഷകൻ മുഖേന തമ്പാനൂർ രവി അറിയിക്കുകയായിരുന്നു. എന്നാൽ തമ്പാനൂർ രവി ഹാജരാകാത്തതു സംശയത്തിനിടയാക്കുന്നുവെന്നു ജസ്റ്റിസ് ജി. ശിവരാജൻ പറഞ്ഞിരുന്നു. തുടർന്നാണ് മാർച്ച് 15ന് ഹാജരാകാമെന്ന് തമ്പാനൂർ രവി കമ്മിഷനെ അറിയിച്ചത്.