തിരുവനന്തപുരം: ജാതിഭേദവും മതദ്വേഷവും ഒന്നുമില്ലാതെ എല്ലാവരും സോദരരായി വാഴുന്ന നാടാണ് കേരളമെന്ന ഖ്യാതി ഇപ്പോൾ ഇത്തരം മൊഴികളിൽ മാത്രമായി എന്ന് ഭൂരിഭാഗം മലയാളികളും ചിന്തിക്കുന്ന കാലമാണ്. സോഷ്യൽ മീഡിയയിൽ പേരും തൊപ്പിയും നിറവും നോക്കി ഇഷ്ടമില്ലാത്തവർ പറയുന്നതെന്തും കണ്ണടച്ച് എതിർക്കുക. ഇസ്‌ളാം നാമധാരിയെങ്കിൽ അവൻ സുഡാപ്പിയും ഹിന്ദുവെങ്കിൽ സംഘിയുമെന്ന് ഒറ്റയടിക്ക് മുദ്രകുത്തി തെറിയഭിഷേകത്തിൽ മൂടുക. ഇത്തരത്തിലാണ് സോഷ്യൽ മീഡിയയിൽ കാര്യങ്ങൾ പോകുന്നത്.

മതസൗഹാർദ്ദമെന്ന വാക്കുതന്നെ എല്ലാവരും മറന്നതുപോലെ. സാഹോദര്യമെന്ന് പറഞ്ഞാൽ അയ്യേ.. എന്നു പറയുന്ന സ്ഥിതി. സമൂഹത്തിൽ രാഷ്ട്രീയപരമായും അതിലേറെ മതപരമായും സ്പർദ്ധ വളർത്തുന്ന പോസ്റ്റുകളും കമന്റുകളുമിട്ടാൽ കയ്യടിനേടാമെന്ന് കരുതി നിരവധി പേരാണ് ഇത്തരത്തിൽ ജനശ്രദ്ധ പിടിച്ചുപറ്റാൻ കച്ചകെട്ടിയിറങ്ങുന്നത്. ഇതോടെ പരസ്പരം ഗോഗ്വാ വിളികളുമായി ആയിരങ്ങൾ ചാടിവീഴും. പോസ്റ്റുകളും മറു പോസ്റ്റുകളുമായി പിന്നെ അങ്കം മുറുകും. എതിരാളിയെ തറപറ്റിച്ചുവെന്ന് അഹങ്കരിച്ച് മടങ്ങുമ്പോൾ പലരും വിചാരിക്കുന്നത് അവർ വീരന്മാരായി മാറിയെന്നാണ്. ഇതാണ് സോഷ്യൽമീഡിയയിൽ പതിവു കാഴ്ച.

എന്നാൽ നമ്മുടെ സമൂഹത്തിൽ നന്മയുടെ സ്ഫുരണങ്ങൾ മുഴുവനായും മാഞ്ഞുപോയില്ലെന്ന് വ്യക്തമാകുന്ന ചില സന്ദർഭങ്ങളുണ്ട്. കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ 'നമ്മൾ മലയാളീസ്' എന്ന ഗ്രൂപ്പിൽ ഷെയർ ചെയ്യപ്പെട്ട ഒരു ഗാനത്തിന് കയ്യടിച്ച് നിരവധി പേരാണ് എത്തുന്നത്. താടിയും തൊപ്പിയും കണ്ടപ്പോൾ മതപ്രസംഗം ആയിരിക്കുമെന്ന് കരുതി ആദ്യം ശ്രദ്ധിച്ചില്ലെന്നും പക്ഷേ, ഒന്ന് കേട്ടുനോക്കണമെന്നും ശീർഷകം നൽകിയാണ് ഗ്രൂപ്പിൽ ഈയൊരു പോസ്റ്റ് വന്നത്.

മനോഹരമായ ഒരു ഗാനം ഒരു ഉസ്താദ് ലയിച്ചുപാടുന്നു. മതസൗഹാർദ്ദം നിറഞ്ഞ, കേരളത്തിന്റെ നന്മയും സാഹോദര്യവും വിളിച്ചോതുന്ന വരികൾ. കേട്ടവരെല്ലാം കയ്യടിയുമായി എത്തുന്നതോടെ ഹിറ്റാവുകയാണ് ഉസ്താദിന്റെ ഗാനം. ആരുടെ വരികളാണെന്നും ആരാണ് പാടുന്നതെന്നും ചോദിച്ചാണ് അഭിനന്ദിക്കാൻ എത്തുന്ന ഭൂരിഭാഗം പേരുടേയും കമന്റുകൾ.

ആ വീഡിയോ കാണാം: