ന്യൂഡൽഹി: നയതന്ത്ര ചർച്ചകൾക്കായി നരേന്ദ്ര മോദി ഔദ്യോഗികമായി വിദേശ യാത്രയ്ക്ക് പോകുന്നതിന് കുറ്റപ്പെടുത്തുന്നവരാണ് കോൺഗ്രസുകാർ. എന്നാൽ സ്വന്തം പാർട്ടിയുടെ പ്രസിഡൻരും വൈസ് പ്രസിഡന്റും ഇപ്പോൾ എവിടെയുണ്ടെന്ന് പോലും അവർക്ക അറിയില്ല. എവിടെ പോയി എന്ന് ചോദിച്ചാൽ കോൺഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധി മകനും കോൺഗ്രസ് വൈസ് പ്രസിഡന്റുമായ രാഹുൽ ഗാന്ധിക്കും മകൾ പ്രിയങ്ക ഗാന്ധിക്കുമൊപ്പം ഹ്രസ്വ വിദേശ സന്ദർശനത്തിനു പുറപ്പെട്ടു എന്നു മാത്രമേ പറയൂ.

വ്യക്തിപരമായ ആവശ്യങ്ങൾക്കാണു സോണിയയുടെ യാത്രയെന്നു പാർട്ടി വക്താവ് രൺദീപ് സുർജേവാല അറിയിച്ചു. സോണിയയും പ്രിയങ്കയും നേരത്തേ തന്നെ യാത്രതിരിച്ചിരുന്നു. രാഹുൽ ഇന്നലെയാണു പോയത്. രാഹുൽ ഈ ആഴ്ചയും സോണിയ അടുത്ത ആഴ്ചയും മടങ്ങിവരുമെന്നാണു സൂചന. വ്യക്തിപരമായിട്ടാണ് യാത്ര. എങ്കിലും രാജ്യത്തിന്റെ പേരെങ്കിലും പറഞ്ഞു കൂടെ എന്ന് ചോദിച്ചാലും മറുപടില്ല. നേരത്തെ രാഹുൽ ഗാന്ധി പാർട്ടിയിൽ നിന്ന് അവധിയെടുത്ത് എവിടെയോ പോയതും വിവാദമായിരുന്നു. ഇതുവരെ എവിടെയായിരുന്നു എന്ന് വെളിപ്പെടുത്താൻ രാഹുൽ തയ്യാറായിട്ടില്ല.

അതിന് പിറകെയാണ് ഇപ്പോഴത്തെ കുടുംബ യാത്ര. നേരത്തെ സോണിയാ ഗാന്ധിയുടെ ചികിൽസ നടത്തിയ രാജ്യവും ആശുപത്രിയും പോലും കോൺഗ്രസുകാർ രഹസ്യമാക്കി വച്ചു. അസുഖമെന്തെന്ന് ആരും ഇതുവരെ ഔദ്യോഗികമായി പറഞ്ഞിട്ടില്ല. അതിന് സമാനമായ യാത്രയാണ് ഇപ്പോഴുമുള്ളതെന്നാണ് സൂചന. സോണിയ ഇറ്റലിയിലെ വീട്ടിൽ പോയതാണെന്നും വാദമുണ്ട്. എന്തുവന്നാലും ഇത്തരം യാത്രകൾ രഹസ്യമാക്കി വയ്ക്കുമെന്ന നിലപാട് തന്നെയാണ് കോൺഗ്രസ് തുടരുന്നത്.

വിദേശ യാത്രകളിൽ സോണിയയും മക്കളുമെടുക്കുന്ന ഈ സമീപനം ഏറെ വിമർശനങ്ങളും ഉണ്ടാക്കി കഴിഞ്ഞു.