ദമാം: മലയാളി എഞ്ചിനീയർ സൗദിയിൽ കാറപകടത്തിൽ മരിച്ച സംഭവത്തിന്റെ ഞെട്ടലിലാണ് സുഹൃത്തുക്കൾ. പ്രവാസി ഫുട്ബാൾ താരം സ്വപ്നിൽ സിമോന്റെ മരണമാണ് അടുത്ത സുഹൃത്തുക്കൾക്ക് പോലും വലിയ ആഘാതമായി മാറിയത്. ദമാമിലെ പ്രവാസികളുടെ ഫുട്‌ബോൾ ക്ലബ്ബുകളിലെ സാന്നിധ്യമായിരുന്നു അദ്ദേഹം.

അൽ അഹ്‌സയിൽ നിന്ന് ദമ്മാമിലേക്ക് മടങ്ങവെയുണ്ടായ വാഹനാപകടമാണ് കണ്ണൂർ ഇരിക്കൂർ പേരാവൂർ സ്വദേശി സ്വപ്നിൽ സിമോന്റെ ജീവനെടുത്തത്. സ്വപ്നിൽ ഓടിച്ചിരുന്ന കോറോള കാർ മറിഞ്ഞാണ് അപകടം. ദമാമിലെ സൈൻ ട്രേഡിങ് കമ്പനിയിൽ മെക്കാനിക്കൽ എഞ്ചിനീയറായിരുന്നു. ഒന്നര വർഷം മുമ്പാണ് ദമ്മാമിലെത്തിയത്.

നേരെത്തെ ദുബൈയിൽ ജോലി ചെയ്തിട്ടുണ്ട്. അവിടെയും ഒരുപാട് സുഹൃത്തുക്കൾ 27കാരനായ സ്വപ്‌നിലിനുണ്ടായിരുന്നു. ദമാമിലെ കാൽപന്ത് കളി മൈതാനങ്ങളിൽ നിറസാന്നിധ്യമായിരുന്ന സ്വപ്നിൽ സിമോൺ ബദർ ടീമിന്റെ സജീവ പ്രവർത്തകനായിരുന്നു. കളിക്കളത്തിലെ ബന്ധങ്ങൾ അദ്ദേഹത്തിന് വിപുലമായ സുഹൃത്തുകളെയുംസമ്മാനിച്ചിരുന്നു. അതുകൊണ്ടു തന്നെ സിമോന്റെ വിയോഗം എല്ലാവർക്കും ആഘാതമായി മാറി.

ജോലിയാവശ്യാർഥം ദമ്മാമിൽ നിന്ന് കഴിഞ്ഞ ശനിയാഴ്‌ച്ചയാണ് അൽ അഹ്‌സയിലേക്ക് പോയത്. രാത്രി തിരിച്ചെത്താതിരുന്നതിനാൽ കൂട്ടുകാരും ബദർ ക്ലബിന്റെ സാരഥികളായ സിദ്ദീഖ് കണ്ണൂർ, മുജീബ് പാറമ്മൽ എന്നിവരും നടത്തിയ അന്വേഷണത്തിലാണ് അബ്ഖൈഖ് ജനറൽ ആശുപത്രിയിൽ മ്യതദേഹം കണ്ടെത്തിയത്.

സ്വപ്നിലിന്റെ അപകടവാർത്ത ദമ്മാമിലെ ഫുട്ബാൾ പ്രേമികളേയും സംഘാടകരേയും ദുഃഖത്തിലാഴ്‌ത്തി. സോഷ്യൽ മീഡിയയിൽ ഇവർ ദുഃഖം പങ്ക് വെച്ചു. സ്വപ്നിലിന്റെ നിര്യാണത്തിൽ ദമാം ഇന്ത്യൻ ഫുട്ബാൾ അസോസിയേഷൻ, ബദർ റോയൽ എഫ്.സി മാനേജ്മന്റെ് തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. പിതാവ് സിമോൺ ചാണ്ടി സന്റെ് ജോസഫ് സീനിയർ സെക്കന്ററി സ്‌കൂൾ പ്രിൻസിപ്പലാണ്. വാഹനത്തിലുണ്ടായിരുന്ന പാക്കിസ്ഥാനി സ്വദേശിക്ക് മുഹമ്മദ് വഹാജ് ഇസ്ഹാഖിന് ഗുരുതര പരിക്കാണ്. ഇദ്ദേഹത്തെ ദമാം മെഡിക്കൽ കോംപ്ലക്സിൽ പ്രവേശിപ്പിച്ചു.