ന്യൂഡൽഹി: സൗമ്യവധക്കേസിൽ അപ്രതീക്ഷിത വഴിത്തിരിവ്. കേസിലെ പ്രതിയായ ഗോവിന്ദചാമി സൗമ്യയെ ട്രെയിനിൽ നിന്ന് തള്ളിയിട്ടതിന് തെളിവ് എവിടെയെന്ന് സുപ്രീംകോടതി ചോദിച്ചു. വധശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഗോവിന്ദചാമി നൽകിയ ഹർജി പരിഗണിക്കുന്നതിനിടെയാണ് സുപ്രീംകോടതിയിൽ നിന്നും ഇത്തരമൊരു ചോദ്യം ഉയർന്നത്. സൗമ്യ ട്രെയിനിൽ നിന്നും ചാടി എന്നാണ് കേസിലെ സാക്ഷിമൊഴികളെന്നും, ഊഹാപോഹങ്ങൾ കോടതിയിൽ ഉന്നയിക്കരുതെന്നും കോടതി പ്രോസിക്യൂഷനോട് പറഞ്ഞു.

സൗമ്യ മാനഭംഗത്തിനിരയായെന്ന് കോടതിക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. തലയ്‌ക്കേറ്റ പരിക്കാണ് മരണകാരണമെന്നും മനസിലാക്കുന്നു. എന്നാൽ സൗമ്യയെ ട്രെയിനിൽ നിന്ന് തള്ളിയിട്ടതാണോ അതോ സൗമ്യ ട്രെയിനിൽ നിന്നു ചാടിയതാണോ എന്ന കാര്യത്തിൽ വ്യക്തത വരുത്തേണ്ടതുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. കോടതിയുടെ നിരീക്ഷണങ്ങൾക്കും ചോദ്യങ്ങൾക്കും മുൻപിൽ ഉത്തരമില്ലാത്ത അവസ്ഥയിലായിരുന്നു സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകൻ നിന്നത്.

അതേസമയം സൗമ്യ ബലാത്സംഗത്തിന് ഇരയായി എന്നത് ബോധ്യപ്പെട്ടിട്ടുണ്ടെന്നും കോടതി പറഞ്ഞു. വധക്കേസിൽ കീഴ്‌ക്കോടതി വിധിച്ച വധശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഗോവിന്ദചാമി നൽകിയ ഹർജിയിൽ വാദം കേൾക്കവെയാണ് സുപ്രീംകോടതിയുടെ പരാമർശം. തൃശൂർ അതിവേഗ കോടതിയാണ് ഗോവിന്ദചാമിക്ക് വധശിക്ഷ വിധിച്ചത്. ഈ വിധി ഹൈക്കോടതി ശരിവച്ചിരുന്നു. ഇതേതുടർന്നാണ് ഗോവിന്ദചാമി സുപ്രീംകോടതിയെ സമീപിച്ചത്.

ഗോവിന്ദചാമിയെ കുറ്റക്കാരനാക്കിയത് മാദ്ധ്യമ വിചാരണ ആണെന്നായിരുന്നു പ്രതിഭാഗം അഭിഭാഷകൻ ബി.എ. ആളൂർ നേരത്തെ കോടതിയിൽ വാദിച്ചിരുന്നത്. സൗമ്യയുടേത് അപകട മരണമായിരുന്നു. ഇത് ബലാത്സഗമായി ചിത്രീകരിച്ച് ഗോവിന്ദചാമിയെ കേസിൽ കുടുക്കുക ആയിരുന്നുവെന്നും അഭിഭാഷകൻ വാദിച്ചിരുന്നു.

2011 നവംബർ 11നായിരുന്നു കോടതി ഗോവിന്ദചാമിക്ക് വധശിക്ഷ വിധിച്ചത്. ദൃക്‌സാക്ഷികളില്ലായിരുന്ന കേസിൽ സാക്ഷിമൊഴികളുടേയും സാഹചര്യത്തെളിവുകളുടേയും അടിസ്ഥാനത്തിലാണ് വിചാരണ പൂർത്തിയായിരുന്നത്. വധശിക്ഷയ്ക്ക് പുറമെ ജീവപര്യന്തവും ഒരു ലക്ഷം രൂപയും കോടതി വിധിച്ചിരുന്നു.

2011 ഫെബ്രുവരി ഒന്നിനാണ് കേസിന് ആസ്പദമായ സംഭവം. എറണാകുളംഷൊർണൂർ പാസഞ്ചറിൽ യാത്ര ചെയ്യുകയായിരുന്ന സൗമ്യയെ ട്രെയിനിൽ നിന്ന് തള്ളിയിട്ട ശേഷം ഗോവിന്ദചാമി ബലാത്സംഗം ചെയ്യുകയായിരുന്നു എന്നാണ് കേസ്. തുടർന്ന് തൃശൂർ മെഡിക്കൽ കോളേജിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച സൗമ്യ ഫെബ്രുവരി ആറ് മരിച്ചു.