ഹൈദരാബാദ്: ട്വന്റി20 പരമ്പര ജയം ലക്ഷ്യമിട്ട് ഇന്ത്യയും ഓസ്ട്രേലിയയും ഇന്നിറങ്ങും. ഹൈദരാബാദിലാണ് പരമ്പരയിലെ മൂന്നാം ട്വന്റി20. ആദ്യ ഏകദിനത്തിൽ ഇന്ത്യ ഉയർത്തിയ കൂറ്റൻ വിജയ ലക്ഷ്യം മറികടന്ന് ഓസ്ട്രേലിയ ജയം പിടിച്ചപ്പോൾ മഴയുടെ കളിയേയും അതിജീവിച്ചാണ് നാഗ്പൂരിൽ ഇന്ത്യ ജയിച്ചു കയറിയത്.

ഏഷ്യാ കപ്പിലെ ഇന്ത്യയുടെ അവസാന മത്സരത്തിൽ അഫ്ഗാനിസ്ഥാന് എതിരെ കോഹ്ലി സെഞ്ചുറി നേടിയിരുന്നു. എന്നാൽ ഓസ്ട്രേലിയക്കെതിരായ ആദ്യ രണ്ട് ട്വന്റി20യിലും കോഹ് ലിക്ക് തിളങ്ങാനായിട്ടില്ല. ഇത് ഇന്ത്യക്ക് ആശങ്കയാണ്.ആദ്യ ട്വന്റി20യിൽ രണ്ട് റൺസും. രണ്ടാമത്തേതിൽ 11 റൺസും എടുത്താണ് കോഹ് ലി മടങ്ങിയത്. ഹൈദരാബാദിൽ താളം കണ്ടെത്തി കോഹ് ലി റൺ ഉയർത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

മാത്യു വെയ്ഡ് ഭീഷണി

മാത്യു വെയ്ഡ് ആണ് എതിർ നിരയിൽ നിന്ന് ഇന്ത്യൻ ബൗളർമാർക്ക് വലിയ ഭീഷണി ഉയർത്തുന്നത്. ഇന്ത്യക്കെതിരെ 10 മത്സരങ്ങളിൽ നിന്ന് 358 റൺസ് ആണ് വെയ്ഡ് സ്‌കോർ ചെയ്തിട്ടുള്ളത്. ഇപ്പോൾ നടക്കുന്ന പരമ്പരയിൽ ആദ്യ രണ്ട് കളിയിലും വെയ്ഡിന്റെ വിക്കറ്റ് വീഴ്‌ത്താൻ ഇന്ത്യക്ക് കഴിഞ്ഞിട്ടില്ല. രണ്ടാം ട്വന്റി20യിൽ 20 പന്തിൽ നിന്ന് 43 റൺസ് ആണ് വെയ്ഡ് അടിച്ചെടുത്തത്.

ഈ പരമ്പരയിൽ ചെയ്സ് ചെയ്യുന്ന ടീമാണ് രണ്ട് ട്വന്റി20യിലും ജയം പിടിച്ചത്. ഇന്ന് ഇന്ത്യക്ക് ജയിക്കാനായാൽ ഒരു കലണ്ടർ വർഷം ഏറ്റവും കൂടുതൽ ജയങ്ങൾ എന്ന നേട്ടത്തിൽ ഇന്ത്യക്ക് പാക്കിസ്ഥാനെ മറികടക്കാനാവും. നിലവിൽ ഒരു കലണ്ടർ വർഷം 20 ജയങ്ങൾ എന്ന നേട്ടത്തിൽ ഒപ്പത്തിനൊപ്പമാണ് ഇന്ത്യയും പാക്കിസ്ഥാനും.