തിരുവനന്തപുരം: കാര്യവട്ടത്ത് ഇന്ത്യ-ദക്ഷിണാഫ്രിക്ക മത്സരം ആരംഭിക്കാൻ മണിക്കൂറുകൾ ശേഷിക്കെ അമ്പയറായ കെ എൻ അനന്തപത്മനാഭന് കോവിഡ് സ്ഥിരീകരിച്ചു. ഇതേത്തുടർന്ന് അനന്തപത്മനാഭൻ അമ്പയറാകില്ല.മലയാളികളായ അനന്തപത്മനാഭനെയും നിതിൻ മേനോനെയുമാണ് അമ്പയർമാരായി നിശ്ചയിച്ചിരുന്നത്. ജെആർ മദനഗോപാലാണ് ടിവി അമ്പയർ. വീരേന്ദർ ശർമ ഫോർത്ത് അമ്പയർ. മുൻ രാജ്യാന്തര താരമായ ജവഗൽ ശ്രീനാഥാണ് മാച്ച് റഫറി.

ഇൻഡോറിൽ താമസമാക്കിയ മലയാളി കുടുംബാംഗമാണ് നിതിൻ മേനോൻ. തൃശൂർ സ്വദേശിയായ മുൻ രാജ്യാന്തര അമ്പയർ നരേന്ദ്ര മേനോന്റെയും ആലുവ സ്വദേശി ഗീതയുടെയും മകനാണ്. ഐസിസി അമ്പയർ എലീറ്റ് പാനലിൽ ഇടം നേടിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് നിതിൻ മേനോൻ.

ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ പരമ്പരയിലെ ആദ്യ ട്വന്റി20 മത്സരത്തിനാണ് ഇന്ന് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം വേദിയാവുന്നത്. രാത്രി 7 മണിക്കാണ് മത്സരം.മത്സരത്തിന് തൊട്ടു മുമ്പ് കോവിഡ് ബാധിതനായ അനന്തപത്മനഭാന് സ്വന്തം നാട്ടിൽ സ്വന്തം കാണികൾക്ക് മുമ്പിൽ കളി നിയന്ത്രിക്കാൻ ലഭിച്ച അപൂർവ അവസരമാണ് നിർഭാഗ്യത്തിന് നഷ്ടമായത്.സ്വന്തം നാട്ടിൽ കളി നിയന്ത്രിക്കാൻ ഇറങ്ങുന്ന ആവേശത്തിലായിരുന്നു അനന്തൻ.

എന്നാൽ സഞ്ജുവിന് പിന്നാലെ അനന്തനും ഇന്ന് ഗ്രൗണ്ടിലുണ്ടാവില്ലെന്നത് മലയാളികൾക്ക് ഇരട്ടി നിരാശയായി. അനന്തൻ ഇല്ലെങ്കിലും മറുനാടൻ മലയാളി അമ്പയറായ നിതിൻ മേനോൻ ആണ് ഇന്ന് മറ്റൊരു ഫീൽഡ് അമ്പയർ.അനന്തന് പകരം ഇന്നത്തെ മത്സരത്തിന്റെ ടിവി അമ്പയറായ അനിൽ ചൗധരിയാകും ഓൺഫീൽഡ് അമ്പയറാകുക. ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങളിലും അനന്തന് മത്സരങ്ങൾ നിയന്ത്രിക്കാൻ കഴിയില്ലെന്നാണ് സൂചന.