നാഗ്പൂർ: പരിക്കിന് ശേഷമുള്ള തിരിച്ചുവരവ് ഓസീസ് ക്യാപ്റ്റൻ ആരോൺ ഫിഞ്ചിന്റെ വിക്കറ്റ് വീഴ്‌ത്തിയാണ് ബുമ്ര ആഘോഷിച്ചത്. ബുമ്രയുടെ തകർപ്പൻ യോർക്കർ കുറ്റിയിളക്കിയപ്പോൾ ഫിഞ്ച് ഡ്രസ്സിങ് റൂമിലേക്ക് മടങ്ങിയത് തന്റെ വിക്കറ്റ് പിഴുത ഡെലിവറിക്ക് കയ്യടിച്ചും.

നാലാം ഓവറിലെ അവസാന പന്തിലാണ് ഫിഞ്ചിനെ ബുമ്ര മടക്കിയത്. ഓവറിലെ ആദ്യ പന്ത് വൈഡ്. പിന്നാലെ ഫിഞ്ചിന്റെ ബൗണ്ടറി. അവസാന പന്തിലേക്ക് വന്നപ്പോൾ ബുമ്രയുടെ മാസ്റ്റർ പീസ് യോർക്കർ അതിജീവിക്കാൻ ബുമ്രയ്ക്ക് കഴിഞ്ഞില്ല.

 

15 പന്തിൽ നിന്ന് നാല് ഫോറും ഒരു സിക്സും പറത്തി 31 റൺസ് എടുത്ത് നിൽക്കെയാണ് ഫിഞ്ചിനെ ബുമ്ര മടക്കിയത്. രണ്ട് ഓവറിൽ 23 റൺസ് ആണ് ബുമ്ര വഴങ്ങിയത്. ബുമ്രയുടെ രണ്ട് മാസത്തിന് ശേഷമുള്ള തിരിച്ചുവരവ് മത്സരത്തിൽ ആറ് വിക്കറ്റിനാണ് ഇന്ത്യ ജയിച്ചു കയറിയത്.

മഴ കളി മുടക്കിയതോടെ എട്ട് ഓവറായി ചുരുക്കിയ മത്സരത്തിൽ ഓസ്ട്രേലിയ ഇന്ത്യക്ക് മുൻപിൽ വെച്ചത് 5 വിക്കറ്റ് നഷ്ടത്തിൽ 90 റൺസ്. നാല് പന്തുകൾ ശേഷിക്കെ ഇന്ത്യ ജയം പിടിച്ചു. 20 പന്തിൽ നിന്ന് 4 വീതം ഫോറും സിക്സും പറത്തിയ രോഹിത് ശർമയുടെ ഇന്നിങ്സും കാർത്തിക്കിന്റെ ഫിനിഷിങ്ങുമാണ് ഇന്ത്യയെ ജയത്തിലേക്ക് എത്തിച്ചത്.