നാഗ്പുർ: ഇന്ത്യക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ മൂന്നാം സെഷനിലാണ് ഓസ്ട്രേലിയ ഭയപ്പെട്ട അശ്വിൻ വിശ്വരൂപം പുറത്തെടുത്തത്. അതുവരെ ജഡേജയുടെ സ്പിന്നിൽ പതറി നിന്ന ഓസീസിന്റെ വാലറ്റം തകർക്കുന്നതിൽ അശ്വിൻ നിർണായകമായി.

തുടരെ രണ്ട് വിക്കറ്റുകൾ വീഴ്‌ത്തിയാണ് അശ്വിൻ ഓസീസിനെ ഞെട്ടിച്ചത്. അവസാന വിക്കറ്റ് വീഴ്‌ത്തി ഓസീസ് ഇന്നിങ്സിന് അശ്വിൻ തിരശ്ശീലയുമിട്ടു. വിക്കറ്റ് കീപ്പർ ബാറ്റർ അലക്സ് കാരിയെ പുറത്താക്കി ടെസ്റ്റിൽ അതിവേഗം 450 വിക്കറ്റുകൾ വീഴ്‌ത്തുന്ന രണ്ടാമത്തെ ഇന്ത്യൻ ബൗളറായി റെക്കോർഡിട്ട അശ്വിൻ പിന്നാലെ പാറ്റ് കമ്മിൻസിനേയും അവസാന ഓസീസ് ബാറ്റർ സ്‌കോട്ട് ബോളണ്ടിനേയും മടക്കി നേട്ടം 452 വിക്കറ്റുകളാക്കി.

ഇതിനൊപ്പം അനുപമമായ മറ്റൊരു നേട്ടവും അശ്വിൻ സ്വന്തം പേരിൽ എഴുതി ചേർത്തു. ടെസ്റ്റിൽ 3000 റൺസും 450 വിക്കറ്റുകളും നേടുന്ന ആദ്യ ഏഷ്യൻ ക്രിക്കറ്റ് താരമെന്ന അപൂർവ റെക്കോർഡാണ് സ്വന്തമാക്കിയത്. അന്താരാഷ്ട്ര ക്രിക്കറ്റിൽ അശ്വിന് മുൻപ് ഇത്തരമൊരു നേട്ടം സ്വന്തമാക്കിയത് ഇംഗ്ലണ്ട് താരം അല്കസ് ബ്രോഡും ഓസീസന് സ്പിൻ ഇതിഹാസം ഷെയ്ൻ വോണുമാണ്.

ഏറ്റവും വേഗത്തിൽ 450 ടെസ്റ്റ് വിക്കറ്റുകൾ വീഴ്‌ത്തുന്ന ലോകത്തെ രണ്ടാമത്തെ താരമായും അശ്വിൻ മാറി. 88 ടെസ്റ്റുകളിൽ നിന്നാണ് അശ്വിൻ 450 എന്ന സംഖ്യ തൊട്ടത്. ശ്രീലങ്കൻ സ്പിൻ ഇതിഹാസം മുത്തയ്യ മുരളീധരനാണ് ഒന്നാം സ്ഥാനത്ത്. ലങ്കൻ ഇതിഹാസം 80 ടെസ്റ്റുകളിൽ നിന്നാണ് 450 കടന്നത്.

ടെസ്റ്റിൽ റ്റേവും കൂടുതൽ മാൻ ഓഫ് ദി സീരീസ് പുരസ്‌കാരം നേടിയ താരങ്ങളുടെ പട്ടികയിലും അശ്വിൻ രണ്ടാമതുണ്ട്. ഒൻപത് പുരസ്‌കാരങ്ങൾ. ഈ പട്ടികയിലും 11 മാൻ ഓഫ് ദി സീരീസ് പുരസ്‌കാരവുമായി മത്തയ്യ മുരളീധരൻ തന്നെയാണ് ഒന്നാം സ്ഥാനത്ത്. നിലവിൽ ടെസ്റ്റ് ബൗളർമാരുടെ റാങ്കിങിൽ മൂന്നാം സ്ഥാനത്തും ഓൾറൗണ്ടർമാരുടെ പട്ടികയിൽ രണ്ടാമതും അശ്വിൻ നിൽക്കുന്നു.