ദുബായ്: ഏഷ്യാ കപ്പ് ഫൈനലിൽ പാക്കിസ്ഥാനെതിരെ തുടക്കത്തിൽ തകർന്നെങ്കിലും ഭാനുക രജപക്സയുടെ ബാറ്റിങ് മികവിൽ ഭേദപ്പെട്ട സ്‌കോർ പടുത്തുയർത്തി ശ്രീലങ്ക. ദുബായ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ശ്രീലങ്ക നിശ്ചിത ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 170 റൺസ് അടിച്ചെടുത്തു. ഭാനുക രജപക്സയാണ് (45 പന്തിൽ പുറത്താവാതെ 71) ബാറ്റിങ് തകർച്ചയിൽ നിന്നും ശ്രീലങ്കയെ കരകയറ്റിയത്.

45 പന്തുകൾ നേരിട്ട താരം മൂന്ന് സിക്സും ആറ് ഫോറുമടക്കം 71 റൺസോടെ പുറത്താകാതെ നിന്നു. ആറാം വിക്കറ്റിൽ വാനിന്ദു ഹസരംഗയേയും ഏഴാം വിക്കറ്റിൽ ചാമിക കരുണരത്നയേയും കൂട്ടുപിടിച്ചുള്ള രജപക്സയുടെ ബാറ്റിങ്ങാണ് ലങ്കൻ സ്‌കോർ 170-ൽ എത്തിച്ചത്. വാനിന്ദു ഹസരങ്ക 36 റൺസും ധനഞ്ജയ ഡിസിൽ 28 റൺസും എടുത്തു ബാറ്റിംഗിൽ തിളങ്ങി. ഹാരിസ് റൗഫ് മൂന്ന് വിക്കറ്റ് വീഴ്‌ത്തി.

ഒരുഘട്ടത്തിൽ അഞ്ചിന് 58 എന്ന നിലയിലായിരുന്നു ലങ്ക. കുശാൽ മെൻഡിസ് (0), പതും നിസ്സങ്ക (8), ധനഞ്ജയ ഡിസിൽവ (28), ധനുഷ്‌ക ഗുണതിലക (1), ദസുൻ ഷനക (2) എന്നിവർ തുടക്കത്തിൽ വിക്കറ്റ് നൽകി. എന്നാൽ രജപക്സ-ഹസരങ്ക സഖ്യം ലങ്കയെ തകർച്ചയിൽ നിന്ന് രക്ഷിച്ചു. ഇരുവരും 68 റൺസ് കൂട്ടിചേർത്തു. 21 പന്തിൽ നിന്ന് ഒരു സിക്സും അഞ്ച് ഫോറുമടക്കം 36 റൺസെടുത്ത ഹസരംഗയെ പുറത്താക്കി ഹാരിസ് റൗഫാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.

ഹസരങ്ക മടങ്ങിയെങ്കിലും ചാമിക കരുണാരത്നെയെ കൂട്ടുപിടിച്ച് രജപക്സ ലങ്കയെ മാന്യമായ സ്‌കോറിലേക്ക് നയിച്ചു. 54 റൺസാണ് ഈ സഖ്യം ലങ്കൻ സ്‌കോറിലെത്തിച്ചത്. ഇതിൽ 14 പന്തിൽ നിന്ന് 14 റൺസായിരുന്നു കരുണരത്നയുടെ സംഭാവന. പാക്കിസ്ഥാനു വേണ്ടി ഹാരിസ് റൗഫ് മൂന്ന് വിക്കറ്റ് വീഴ്‌ത്തി. നാല് ഓവറിൽ 40 റൺസ് വിട്ടുകൊടുത്ത നസീം ഷായ്ക്ക് ഒരു വിക്കറ്റ് മാത്രമേ ലഭിച്ചുള്ളൂ.

പാക്കിസ്ഥാൻ രണ്ട് മാറ്റം വരുത്തി. ഷദാബ് ഖാൻ, നസീം ഷാ എന്നിവർ തിരിച്ചെത്തി. ഉസ്മാൻ ഖാദിർ എന്നിവർ പുറത്തായി. ശ്രീലങ്ക അവസാനം കളിച്ച നിലനിർത്തി. രണ്ടാമത് ബാറ്റ് ചെയ്യുന്ന ടീം ജയിക്കുന്ന ചരിത്രമാണ് ദുബായിലെ പിച്ചിനുള്ളത്.