മൊഹാലി: ഓസ്ട്രേലിയക്കെതിരായ ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തിൽ 209 റൺസ് വിജയലക്ഷ്യം പടുത്തുയർത്തി ടീം ഇന്ത്യ. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 208 റൺസെടുത്തു.

കെ എൽ രാഹുൽ (55), ഹാർദിക് പാണ്ഡ്യ (30 പന്തിൽ പുറത്താവാതെ 71), സൂര്യകുമാർ യാദവ് (46) എന്നിവരുടെ തകർപ്പൻ ബാറ്റിംഗാണ് ഇന്ത്യയെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. നഥാൻ എല്ലിസ് ഓസീസിന് വേണ്ടി മൂന്ന് വിക്കറ്റ് വീഴ്‌ത്തി.

മോശം തുടക്കമായിരുന്നു ഇന്ത്യക്ക്. സ്‌കോർബോർഡിൽ 35 റൺസ് മാത്രമുള്ളപ്പോൾ ഇന്ത്യക്ക് വിരാട് കോലി (2), രോഹിത് ശർമ (11) എന്നിവരുടെ വിക്കറ്റുകൾ നഷ്ടമായി. രോഹിത്തിനെ ജോഷ് ഹേസൽവുഡ് എല്ലിസിന്റെ കൈകളിലെത്തിച്ചു. കോലിയാവട്ടെ എല്ലിസിന്റെ പന്തിൽ കാമറോൺ ഗ്രീനിന് ക്യാച്ച് നൽകി മടങ്ങി. പിന്നീട് ക്രീസിൽ ഒത്തുചേർന്ന രാഹുൽ- സൂര്യ സഖ്യമാണ് ഇന്ത്യയെ തകർച്ചയിൽ നിന്ന് രക്ഷിച്ചത്.

നാലാം വിക്കറ്റിൽ ഒന്നിച്ച രാഹുൽ - സൂര്യകുമാർ സഖ്യം ഇന്ത്യയെ 100 കടത്തി. 68 റൺസാണ് ഈ സഖ്യം ഇന്ത്യൻ സ്‌കോറിലേക്ക് ചേർത്തത്. 12-ാം ഓവറിൽ രാഹുലിനെ നഥാൻ എല്ലിസിന്റെ കൈയിലെത്തിച്ച് ജോഷ് ഹെയ്സൽവുഡാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.

നാല് ഫോറും മൂന്ന് സിക്സും ഉൾപ്പടുന്നതായിരുന്നു രാഹുലിന്റെ ഇന്നിങ്സ്. അധികം വൈകാതെ സൂര്യയും മടങ്ങി. ഗ്രീനിന്റെ പന്തിൽ വിക്കറ്റ് കീപ്പർ മാത്യു വെയ്ഡിന് ക്യാച്ച്. പിന്നാലെ ദിനേഷ് കാർത്തിക്കിനു മുമ്പ് ക്രീസിലെത്തിയ അക്ഷർ പട്ടേലിനും കാര്യമായൊന്നും ചെയ്യാനായില്ല. ആറു റൺസ് മാത്രമെടുത്ത താരത്തെ എല്ലിസാണ് പുറത്താക്കിയത്. തുടർന്ന് കാർത്തിക്കും (6) കാര്യമായ സംഭാവനകളില്ലാതെ മടങ്ങി. ഓസ്ട്രേലിയക്കായി നഥാൻ എല്ലിസ് മൂന്നും ഹെയ്സൽവുഡ് രണ്ടു വിക്കറ്റും വീഴ്‌ത്തി.