മുംബൈ: ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ നിന്നും പരിക്കേറ്റു പുറത്തായ പേസർ ജസ്പ്രീത് ബുമ്രയുടെ പകരക്കാരനെ ബിസിസിഐ പ്രഖ്യാപിച്ചു. നേരത്തെ ലോകകപ്പിനുള്ള സ്റ്റാൻഡ് ബൈ താരങ്ങളുടെ പട്ടികയിലുണ്ടായിരുന്ന മുഹമ്മദ് ഷമിയാണ് ബുമ്രയുടെ പകരക്കാരൻ.

ബുമ്രയുടെ പകരക്കാരനായി ഷമി എത്തുമ്പോൾ സ്റ്റാൻഡ് ബൈ താരങ്ങളുടെ പട്ടികയിൽ ഷമിയുടെ പകരക്കാരനായി മുഹമ്മദ് സിറാജ് ഇടം നേടി. നേത്തെ സ്റ്റാൻഡ് ബൈ ലിസ്റ്റിലുണ്ടായിരുന്ന ദീപക് ചാഹർ പരിക്കുമൂലം പിന്മാറിയതോടെ പേസർ ഷർദ്ദുൽ ഠാക്കൂറിനെയും സ്റ്റാൻഡ് ബൈ ലിസ്റ്റിൽ ഉൾപ്പെടുത്തി. രവി ബിഷ്‌ണോയ്, ശ്രേയസ് അയ്യർ എന്നിവരാണ് സ്റ്റാൻഡ് ബൈ ലിസ്റ്റിലെ മറ്റ് താരങ്ങൾ.

ടി20 ലോകകപ്പിൽ പങ്കെടുക്കാനായി ഈ മാസം ആറിന് ഇന്ത്യൻ ടീം ഓസ്‌ട്രേലിയയിലേക്ക് പോകും മുമ്പെ ബുമ്ര പരിക്കേറ്റ് പുറത്തായിരുന്നെങ്കിലും പകരക്കാരനെ സെലക്ടർമാർ പ്രഖ്യാപിച്ചിരുന്നില്ല. ബുമ്രയുടെ പകരക്കാരൻ സ്ഥാനത്തേക്ക് ആദ്യം പരിഗണിച്ച ഷമി ഫിറ്റ്‌നെസ് ടെസ്റ്റ് പൂർത്തിയാകാതിരുന്നതായിരുന്നു പ്രഖ്യാപനം വൈകിപ്പിക്കാൻ കാരണമായത്.

എന്നാൽ കഴിഞ്ഞ ദിവസം ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ നടന്ന ഫിറ്റ്‌നെസ് ടെസ്റ്റ് ഷമി വിജയകരമായി പൂർത്തിയാക്കിയതോടെയാണ് ബിസിസിഐ ഔദ്യോഗികമായി ഷമിയുടെ പേര് 15 അംഗ ടീമിൽ ഉൾപ്പെടുത്തിയത്. പരിക്കേറ്റ താരങ്ങളുടെ പകരക്കാരെ പ്രഖ്യാപിക്കാൻ ഐസിസി അനുവദിച്ച സമയപരിധി കഴിഞ്ഞിരുന്നെങ്കിലും പ്രത്യേക അനുമതി വാങ്ങിയാണ് ബിസിസിഐ ഇപ്പോൾ ഷമിയെ പകരക്കാരനായി പ്രഖ്യാപിച്ചത്.

ലോകകപ്പിൽ ബുംറയില്ലാത്തത് ഇന്ത്യയ്ക്ക് തിരിച്ചടിയാണ്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ട്വന്റി 20 മത്സരത്തിന് മുന്നോടിയായി നടത്തിയ പരിശീലനത്തിനിടെയാണ് ബുംറയ്ക്ക് പരിക്കേറ്റത്. പരിക്ക് ഗുരുതരമായതിനെത്തുടർന്ന് താരം ടീമിൽ നിന്ന് പുറത്തായി. ബുംറയ്ക്ക് പകരം ഷമിയെ കളിപ്പിക്കാൻ തീരുമാനിച്ചെങ്കിലും താരത്തിന് കോവിഡ് പിടിപെട്ടു.

കഴിഞ്ഞ വർഷം യു.എ.ഇയിൽ വെച്ച് നടന്ന ട്വന്റി 20 ലോകകപ്പിനുശേഷം ഷമി ഈ ഫോർമാറ്റിൽ കളിച്ചിട്ടില്ല. ഓസ്ട്രേലിയ ആതിഥേയത്വം വഹിക്കുന്ന 2022 ട്വന്റി 20 ലോകകപ്പിലെ ആദ്യ മത്സരത്തിൽ പാക്കിസ്ഥാനാണ് ഇന്ത്യയുടെ എതിരാളി. മത്സരം ഒക്ടോബർ 23 നാണ്.

കഴിഞ്ഞ ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിനായി പുറത്തെടുത്ത പ്രകടനം ആവർത്തിച്ചാൽ ഷമിക്ക് ഓസ്‌ട്രേലിയൻ പിച്ചുകളിൽ തിളങ്ങാനാവും. ലോകകപ്പിന് മുമ്പ് മത്സരപരിചയമില്ലെങ്കിലും ഓസ്‌ട്രേലിയക്കും ന്യൂസിലൻഡിനുമെതിരായ സന്നാഹ മത്സരങ്ങളിൽ കളിപ്പിച്ച് ഇത് മറികടക്കാമെന്നാണ് ബിസിസിഐയുടെ പ്രതീക്ഷ.

ടീം ഇന്ത്യ: രോഹിത് ശർമ, കെ.എൽ.രാഹുൽ, വിരാട് കോലി, സൂര്യകുമാർ യാദവ്, ദീപക് ഹൂഡ, ഋഷഭ് പന്ത്, ദിനേശ് കാർത്തിക്ക്, ഹാർദിക് പാണ്ഡ്യ, ആർ.അശ്വിൻ, യൂസ്വേന്ദ്ര ചാഹൽ, അക്ഷർ പട്ടേൽ, ഭുവനേശ്വർ കുമാർ, ഹർഷൽ പട്ടേൽ, അർഷ്ദീപ് സിങ്, മുഹമ്മദ് ഷമി.