അഹമ്മദാബാദ്: പ്രഥമ അണ്ടർ 19 വനിതാ ലോകകപ്പ് ഇന്ത്യക്ക് സമ്മാനിച്ച ഷെഫാലി വർമ്മക്കും സംഘത്തിനും ബിസിസിഐയുടെ ആദരം. ഇംഗ്ലണ്ടിനെ തോൽപിച്ചാണ് ദക്ഷിണാഫ്രിക്കയിൽ നടന്ന പ്രഥമ ലോകകപ്പിൽ ജേതാക്കളായത്. അഹമ്മദാബാദിൽ നടന്നുകൊണ്ടിരിക്കുന്ന ഇന്ത്യ- ന്യൂസിലൻഡ് മൂന്നാം ടി20 മത്സരം നടക്കുന്ന നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് താരങ്ങൾക്ക് സ്വീകരണം നൽകിയത്.

ചാംപ്യന്മാർക്ക് ബിസിസിഐ അനുവദിച്ച അഞ്ച് കോടി രൂപ പാരിതോഷികം ടീമിന് കൈമാറി. താരങ്ങളെ ഇതിനായി ബിസിസിഐ നേരത്തേ തന്നെ അഹമ്മദാബാദിലേക്ക് ക്ഷണിച്ചിരുന്നു. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ ലോകകപ്പ് നേടിയ ടീമിനെ അഭിനന്ദിച്ചു. ബിസിസിഐ സെക്രട്ടറി ജയ് ഷായും സച്ചിനൊപ്പമുണ്ടായിരുന്നു.

ഇംഗ്ലണ്ടിനെ ഏഴ് വിക്കറ്റിന് തോൽപിച്ചാണ് ഇന്ത്യയുടെ കിരീടധാരണം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് വനിതകൾ വെറും 68 റൺസിൽ പുറത്തായപ്പോൾ ഇന്ത്യ 14 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. ക്യാപ്റ്റൻ ഷെഫാലി വർമ്മ 11 പന്തിൽ 15 ഉം സഹ ഓപ്പണർ ശ്വേത ശെരാവത്ത് 6 പന്തിൽ 5 ഉം ഗൊങ്കാഡി ത്രിഷ 29 പന്തിൽ 24 ഉം റൺസെടുത്ത് പുറത്തായപ്പോൾ നാലാം വിക്കറ്റ് കൂട്ടുകെട്ടിൽ സൗമ്യ തിവാരിയും(37 പന്തിൽ 24*), റിഷിത ബസുവും(0*) ഇന്ത്യക്ക് കിരീടം സമ്മാനിച്ചു. സ്‌കോർ: ഇംഗ്ലണ്ട് വനിതകൾ- 68 (17.1), ഇന്ത്യൻ വനിതകൾ- 69/3 (14).

ടോസ് നേടി ബൗളിങ് തെരഞ്ഞെടുത്ത ഇന്ത്യൻ ക്യാപ്റ്റൻ ഷെഫാലി വർമ്മയുടെ തീരുമാനം ശരിവച്ചാണ് മത്സരം തുടങ്ങിയത്. തിദാസ് സന്ധുവിന്റെ ആദ്യ ഓവറിലെ നാലാം പന്തിൽ ഇംഗ്ലീഷ് ഓപ്പണർ ലിബേർട്ടി ഹീപ്(2 പന്തിൽ 0) പുറത്തായി. മൂന്നാം നമ്പറിലെത്തിയ ഫിയോണ ഹോളണ്ട് അർച്ചന ദേവി എറിഞ്ഞ നാലാം ഓവറിലെ മൂന്നാം പന്തിൽ പുറത്തായി. 8 പന്തിൽ 10 റൺസാണ് ഫിയോണ നേടിയത്. ഇതേ ഓവറിൽ ക്യാപ്റ്റനും മറ്റൊരു ഓപ്പണറുമായ ഗ്രേസ് സ്‌കീവൻസ് 12 പന്തിൽ 4 റൺസുമായി അർച്ചയ്ക്ക് തന്നെ വിക്കറ്റ് സമ്മാനിച്ച് മടങ്ങി.

പിന്നാലെ ഇംഗ്ലണ്ട് 17.1 ഓവറിൽ വെറും 68 റൺസിൽ എല്ലാവരും പുറത്തായി. ഇംഗ്ലണ്ട് നിരയിൽ നാല് താരങ്ങൾ മാത്രമാണ് രണ്ടക്കം കണ്ടത്. 19 റൺസ് നേടിയ റയാൻ മക്‌ഡൊണൾഡാണ് ടോപ് സ്‌കോറർ. ഇന്ത്യക്കായി തിദാസ് സന്ധുവും അർച്ചന ദേവിയും പർഷാവി ചോപ്രയും രണ്ട് വീതം വിക്കറ്റ് നേടി. മന്നത് കശ്യരും ഷെഫാലി വർമ്മയും സോനം യാദവും ഓരോരുത്തരെ പുറത്താക്കി.