- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഇന്ത്യൻ ടീമിനെ തെരഞ്ഞെടുക്കുമ്പോൾ ടീം കോംപോസിഷനും ടീമിന്റെ ബാലൻസുമാണ് പരിഗണിക്കുന്നത്'; സർഫ്രാസ് ഖാനെ ടീമിലെടുക്കാത്തതിൽ വിമർശനം കടുക്കവെ പ്രതികരണവുമായി ശ്രീധരൻ ശരത്
ചെന്നൈ: ആഭ്യന്തര ക്രിക്കറ്റിൽ സ്ഥിരത പുലർത്തിയിട്ടും മുംബൈ ബാറ്റർ സർഫ്രാസ് ഖാനെ ഇന്ത്യൻ ടെസ്റ്റ് ടീമിലേക്ക് പരിഗണിക്കാത്തതിന്റെ കാരണം വ്യക്തമാക്കി ഇന്ത്യൻ ടീം സെലക്ടറായ ശ്രീധരൻ ശരത്. ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങൾക്കുള്ള ടീമിൽ സർഫ്രാസിന് പകരം സൂര്യകുമാർ യാദവിന് ഇടം നൽകിയ സെലക്ടർമാരുടെ നടപടിക്കെതിരെ വിമർശനമുയർന്നിരുന്നു.
ട്വന്റി 20 ക്രിക്കറ്റിൽ മികച്ച പ്രകടനം തുടരുന്ന സൂര്യകുമാർ ഏകദിനത്തിൽ ഇതുവരെ മികവിലേക്ക് ഉയർന്നിട്ടില്ല. അതിനിടെ ടെസ്റ്റിലും താരത്തിന് അവസരം ലഭിച്ചു. എന്നാൽ രഞ്ജി ട്രോഫിയിൽ തകർപ്പൻ പ്രകടനം പുറത്തെടുത്തിട്ടും സർഫ്രാസിന് പകരം സൂര്യയെ ടീമിലുൾപ്പെടുത്തിയതിനെതിരെയാണ് വിമർശനങ്ങൾ ഉയർന്നത്.
സർഫ്രാസിനെ ഇന്ത്യൻ ടീമിലേക്ക് പരിഗണിക്കാത്തതിനെതിരെ മുൻ താരങ്ങളായ സുനിൽ ഗവാസ്‌കറും വെങ്കിടേഷ് പ്രസാദും പരസ്യമായി രംഗത്തു വരികയും ചെയ്തു. ഇതിനിടെയാണ് എന്തുകൊണ്ടാണ് സർഫ്രാസിനെ ഇപ്പോൾ ടീമിലെടുക്കാത്തത് എന്ന് ശ്രീധരൻ ശരത് വ്യക്തമാക്കിയത്.
സർഫ്രാസ് തീർച്ചയായും സെലക്ടർമാരുടെ റഡാറിലുള്ള കളിക്കാരനാണ്. അധികം വൈകാതെ അദ്ദേഹത്തിന് ഇന്ത്യൻ ടീമിൽ അവസരം ലഭിക്കും. ഓരോ പരമ്പരക്കുമുള്ള ടീമിനെ തെരഞ്ഞെടുക്കുമ്പോൾ ടീം കോംപോസിഷനും ടീമിന്റെ ബാലൻസുമാണ് പരിഗണിക്കുന്നത്. അതുകൊണ്ടാണ് ഇപ്പോൾ സർഫ്രാസിനെ ടീമിലെടുക്കാൻ കഴിയാതിരുന്നതെന്നും ശരത് സ്പോർട്സ് സ്റ്റാറിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ഇപ്പോഴത്തെ ടീമിൽ സീനിയർ താരങ്ങളായ വിരാട് കോലിയും ചേതേശ്വർ പൂജാരയുമെല്ലാം മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നതെന്നും ശരത് പറഞ്ഞു. കോലി ഇപ്പോഴും മാച്ച് വിന്നറാണ്. പൂജാരയാകട്ടെ ബാറ്റിങ് നിരക്ക് സ്ഥിരത നൽകുന്നു. അതുപോലെ ശ്രേയസ് അയ്യരും സ്ഥിരതയുള്ള കളിക്കാരനാണ്. ശുഭ്മാൻ ഗില്ലും കെ എൽ രാഹുലുമെല്ലാം പ്രതിഭാധനരായ കളിക്കാരാണെന്നും ശരത് വ്യക്തമാക്കി.
ഓസ്‌ട്രേലിയക്കെതിരെ ആദ്യ രണ്ട് ടെസ്റ്റിനുള്ള ടീമിനെ മാത്രമാണ് സെലക്ടർമാർ ഇപ്പോൾ തെരഞ്ഞെടുത്തിരിക്കുന്നത്. റിഷഭ് പന്തിന്റെ അഭാവത്തിൽ ബാറ്ററായി വിക്കറ്റ് കീപ്പറായി ഇഷാൻ കിഷനെയും ബാറ്ററായി സൂര്യകുമാർ യാദവിനെയുമാണ് സെലക്ടർമാർ ടീമിലെടുത്തത്.
2020നുശേഷം ആഭ്യന്തര ക്രിക്കറ്റിൽ ഒരു ട്രിപ്പിളും രണ്ട് ഡബിളും ഉൾപ്പെടെ 12 സെഞ്ചുറികളാണ് സർഫ്രാസ് അടിച്ചെടുത്തത്. 2020-21 രഞ്ജി സീസണിൽ 154.66 ശരാശരിയിൽ 938 റൺസ് അടിച്ച സർഫ്രാസ് 2021-22 സീസണിൽ 122.75 ശരാശരിയിൽ 982 റൺസ് നേടിയിരുന്നു. ഈ സീസണിൽ മൂന്ന് സെഞ്ചുറികളാണ് സർഫ്രാസ് നേടിയത്.