സേലം: സൗത്ത് സോണിനെ 294 റൺസിന് കീഴടക്കി ദുലീപ് ട്രോഫി സ്വന്തമാക്കി വെസ്റ്റ് സോൺ. രണ്ടാം ഇന്നിങ്‌സിൽ 528റൺസിന്റെ പടുകൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന സൗത്ത് സോണിനെ 234 റൺസിന് എറിഞ്ഞു വീഴ്‌ത്തിയാണ് അജിൻക്യ രഹാനെ നയിച്ച നോർത്ത് സോൺ കിരീടം നേടിയത്. സ്‌കോർ: വെസ്റ്റ് സോൺ 270 & 585/4 ഡി. സൗത്ത് സോൺ 327 & 234.

നാല് വിക്കറ്റ് നേടിയ ഷംസ് മുലാനിയാണ് സൗത്ത് സോണിനെ പരാജയത്തിലേക്ക് തള്ളിവിട്ടത്. 93 റൺസ് നേടിയ രോഹൻ കുന്നുമ്മലാണ് സൗത്ത് സോണിന്റെ ടോപ് സ്‌കോറർ. രോഹന് പുറമെ ഏഴാം നമ്പരിൽ കളിച്ച ടി രവി തേജ (53) മറ്റ് ബാറ്റർമാർ നിരാശപ്പെടുത്തി. ക്യാപ്റ്റൻ ഹനുമ വിഹാരി (1), ബാബ ഇന്ദ്രജിത്ത് (4), മായങ്ക് അഗർവാൾ (14) മനീഷ് പാണ്ഡെ (14) തുടങ്ങിയ പ്രമുഖ താരങ്ങളൊക്കെ നിറം മങ്ങി.

വെസ്റ്റ് സോണിന് വേണ്ടി ഇരട്ട സെഞ്ചുറി നേടിയ യഷസ്വി ജയ്സ്വാളാണ് പ്ലയർ ഓഫ് ദ മാച്ച്. പരമ്പരയിലുടനീളം മികച്ചുനിന്ന വെസ്റ്റ് സോൺ പേസർ ജയദേവ് ഉനദ്കട്ട് പരമ്പരയിലെ താരമായി.

ആറിന് 154 എന്ന നിലയിൽ അഞ്ചാംദിനം ആരംഭിച്ച വെസ്റ്റ് സോണിന് ഇന്ന് 80 റൺസ് കൂടിയാണ് കൂട്ടിചേർക്കാനായത്. സായ് കിഷോർ (7), രവി തേജ (53), കൃഷ്ണപ്പ ഗൗതം (17), ബേസിൽ തമ്പി (0) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ന് നഷ്ടമായത്. മുലാനിക്ക് പുറമെ ഉനദ്ഖട് അതിഥ് ഷേത് എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തി. ചിന്തൻ ഗജ, തനുഷ് കൊട്യൻ എന്നിവർക്ക് ഓരോ വിക്കറ്റുണ്ട്.

നേരത്തെ, രോഹൻ ഒഴികെ സൗത്ത് സോൺ ബാറ്റർമാർക്കാരും പിടിച്ചുനിൽക്കാൻ പോലും സാധിച്ചില്ല. ഇന്ത്യൻ താരങ്ങളായ മായങ്ക് അഗർവാൾ (14), ഹനുമ വിഹാരി (1), മനീഷ് പാണ്ഡെ (14) എന്നിവർ നിരാശപ്പെടുത്തിയിടത്താണ് രോഹൻ മികച്ച പ്രകടനം പുറത്തെടുത്തത്. 100 പന്തിൽ 14 ഫോറും ഒരു സിക്‌സും ഉൾപ്പെടുന്നതായിരുന്നു രോഹന്റെ ഇന്നിങ്‌സ്. ബാബ ഇന്ദ്രജിത് (4), റിക്കി ബുയി (13) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങൾ.

രണ്ടാം ഇന്നിങ്സിൽ യഷസ്വി ജയ്‌സ്വാളിന്റെ (265) ഇരട്ട സെഞ്ചുറിയാണ് വെസ്റ്റ് സോണിനെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. സർഫറാസ് ഖാൻ (127) സെഞ്ചുറി നേടിയിരുന്നു. പ്രിയങ്ക് പാഞ്ചൽ (40), അജിൻക്യ രഹാനെ (15), ശ്രേയസ് അയ്യർ (71) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങൾ. ഹെറ്റ് പട്ടേൽ (51) സർഫറാസിനൊപ്പം പുറത്താവാതെ നിന്നു.

ഒന്നാം ഇന്നിങ്‌സിൽ ടോസ് നേടി ബാറ്റിംഗിനെത്തിയ വെസ്റ്റ് സോൺ 270ന് എല്ലാവരും പുറത്താവുകയായിരുന്നു. അഞ്ച് വിക്കറ്റ് നേടിയ സായ് കിഷോറാണ് വെസ്റ്റ് സോണിനെ തകർത്തത്. 98 റൺസ് നേടിയ ഹെറ്റ് പട്ടേലാണ് ടോപ് സ്‌കോറർ. രഹാനെ എട്ട് റൺസ് മാത്രമാണ് എടുത്തത്. മറുപടി ബാറ്റിംഗിൽ സൗത്ത് സൗൺ 57 റൺസിന്റെ ലീഡ് നേടിയിരുന്നു. 118 റൺസ് നേടിയ ഇന്ദ്രജിത്താണ് ലീഡിലേക്ക് നയിച്ചത്. രോഹൻ 31 റൺസെടുത്ത് പുറത്താവുകയായിരുന്നു.