സിഡ്നി: ഓസ്ട്രേലിയക്കെതിരെ രണ്ടാം ഏകദിനത്തിൽ ഇംഗ്ലണ്ടിന് 281 റൺസ് വിജയലക്ഷ്യം.സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടിൽ ടോസ് നേടിയ ബാറ്റിംഗിനെത്തിയ ഓസ്ട്രേലിയക്ക് സ്റ്റീവൻ സ്മിത്തിന്റെ (94) ഇന്നിങ്സാണ് ഭേദപ്പട്ട സ്‌കോറിലേക്ക് നയിച്ചത്. എട്ട് വിക്കറ്റുകളാണ് ഓസീസിന് നഷ്ടമായത്.

ആദിൽ റഷീദ് ഇംഗ്ലണ്ടിനായി മൂന്ന് വിക്കറ്റ് വീഴ്‌ത്തി. മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ ഓസ്ട്രേലിയ 1-0ത്തിന് മുന്നിലാണ്. അഡ്ലെയ്ഡിൽ നടന്ന ആദ്യ മത്സരത്തിൽ ഓസ്ട്രേലിയ ജയിച്ചിരുന്നു. പാറ്റ് കമ്മിൻസിന്റെ അഭാവത്തിൽ ജോഷ് ഹേസൽവുഡിന്റെ കീഴിലാണ് ഓസ്ട്രേലിയ ഇറങ്ങുന്നത്.

സിഡ്നിയിൽ ഓസ്ട്രേലിയക്ക് ഓപ്പണർമാരെ തുടക്കത്തിൽ നഷ്ടമായിരുന്നു. ഡേവിഡ് വാർണറാണ് (16) ആദ്യം മടങ്ങിയത്. പത്ത് ഓവർ പൂർത്തിയാവുമുമ്പ് ട്രാവിസ് ഹെഡും (19) പവലിനയിലിൽ തിരിച്ചെത്തി. മൂന്നാമനായി ക്രീസിലെത്തിയ സ്മിത്തി അഡ്ലെയ്ഡിൽ നിർത്തിയിടത്ത് നിന്ന് തുടങ്ങി. കൂട്ടിന് മർനസ് ലബുഷെയ്നുമെത്തി. ഇരുവരും നാലാം വിക്കറ്റിൽ 101 റൺസാണ് കൂട്ടിചേർത്തത്. എന്നാൽ 55 പന്തിൽ 58 റൺസുമായി ലബുഷെയ്ൻ മടങ്ങി. നാല് ഫോറും ഒരു സിക്സും ഉൾപെടുന്നതായിരുന്നു ലബുഷെയ്നിന്റെ ഇന്നിങ്സ്.

തുടർന്നെത്തിയ അലക്സ് ക്യാരി (0) ആദ്യ പന്തിൽ മടങ്ങി. എന്നാൽ മിച്ചൽ മാർഷ് (59 പന്തിൽ 50) ഒരിക്കൽകൂടി ഓസീസിന്റെ രക്ഷയ്ക്കെത്തി. സ്മിത്തിനൊപ്പം 90 റൺസാണ് മാർഷ് കൂട്ടിചേർത്തത്. എന്നാൽ സെഞ്ചുറിക്ക് ആറ് റൺസ് അകലെ സ്മിത്തിന്റെ വിക്കറ്റ് നഷ്ടമായി. അഞ്ച് ഫോറും ഒരു സിക്സും ഉൾപ്പെടുന്നതായിരുന്നു സ്മിത്തിന്റെ ഇന്നിങ്സ്.

പിന്നാലെ മാർകസ് സ്റ്റോയിനിസ് (13), മാർഷ് എന്നിവരും മടങ്ങി. 12 പന്തിൽ പുറത്താവാതെ 18 റൺസെടുത്ത അഷ്ടൺ അഗറാണ് സ്‌കോർ 280ലെത്തിച്ചത്. മിച്ചൽ സ്റ്റാർക്കാണ് (0) പുറത്തായ മറ്റൊരു താരം. ആഡം സാംപ (0) പുറത്താവാതെ നിന്നു. ആദിലിന് പുറമെ ക്രിസ് വോക്സ്, ഡേവിഡ് വില്ലി എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തി. മൊയീൻ അലിക്ക് ഒരു വിക്കറ്റുണ്ട്.