മുംബൈ: വനിതാ പ്രീമിയർ ലീഗിൽ തുടർച്ചയായ മൂന്നാം മത്സരത്തിലും റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ പരാജയപ്പെട്ടതോടെ ക്യാപ്റ്റൻ സ്മൃതി മന്ദാനയ്ക്കും സംഘത്തിനുമെതിരെ കടുത്ത വിമർശനങ്ങളുമായി ആരാധകർ രംഗത്ത്. പ്രീമിയർ ലീഗിൽ ഏറ്റവും പിന്നാലാണ് ആർ.സി.ബി. ബാറ്റിംഗിലും ബൗളിംഗിലും താരങ്ങൾ നിറംമങ്ങിയതോടെ ആദ്യ മൂന്ന് മത്സരങ്ങളിലും തോൽവി വഴങ്ങുകയായിരുന്നു.

മൂന്നാം മത്സരത്തിൽ ഗുജറാത്ത് ജയന്റ്‌സ് വച്ച 202 റൺസ് വിജയലക്ഷ്യത്തിന് മുന്നിൽ ആർസിബിയുടെ പോരാട്ടം 190 റൺസിൽ അവസാനിച്ചു. 11 റൺസിന്റെ തോൽവിയാണ് മൂന്നാം മത്സരത്തിൽ വഴങ്ങിയത്. നേരത്തെ മുംബൈ ഇന്ത്യൻസിനെതിരെ ഒമ്പത് വിക്കറ്റിന്റെ കൂറ്റൻ തോൽവി വഴങ്ങിയ ആർ സി ബി ആദ്യ മത്സരത്തിൽ ഡൽഹി കാപിറ്റൽസിനോടും തോറ്റിരുന്നു.

തുടർച്ചയായ മൂന്നാം മത്സരത്തിലും തോറ്റതോടെ സാമൂഹ്യ മാധ്യമങ്ങളിൽ കടുത്ത വിമർശനമാണ് ആരാധകർ ഉയർത്തുന്നത്. റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ എന്നെഴുതുമ്പോൾ നാല് എൽ (L) വരാനുള്ള കാരണം ഇപ്പോഴാണ് മനസിലായതെന്ന് ആരാധകർ പരിഹസിക്കുന്നു. വിരാട് കോലിയെപ്പോലെ ജഴ്‌സിനമ്പർ 18കാർക്ക് ഇത് മോശം സമയമാണെന്നും ആരാധകർ പരിഹസിക്കുന്നു.

ഗുജറാത്തിന് എതിരെ ആർസിബിക്ക് 20 ഓവറിൽ ആറ് വിക്കറ്റിന് 190 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. സോഫീ ഡിവൈന്റെ അർധസെഞ്ചുറിയും(45 പന്തിൽ 66) അവസാന ഓവറുകളിലെ ഹീത്തർ നൈറ്റ് വെടിക്കെട്ടും(11 പന്തിൽ 30*) ടീമിനെ ജയത്തിലേക്ക് എത്തിച്ചില്ല.

മറുപടി ബാറ്റിംഗിൽ സ്മൃതി മന്ദാന-സോഫീ ഡിവൈൻ സഖ്യം മികച്ച തുടക്കം നൽകിയെങ്കിലും ഈ കൂട്ടുകെട്ട് ആറാം ഓവറിൽ ഗാർഡ്‌നർ പിരിച്ചു. 14 പന്തിൽ 18 റൺസുമായി മന്ദാന മടങ്ങുമ്പോൾ ടീം സ്‌കോർ 54. ഇതോടെ സ്‌കോറിങ് വേഗം കുറഞ്ഞു. ടീമിനെ 100 കടത്തും മുമ്പ് എല്ലിസ് പെറി 25 പന്തിൽ 32 റൺസുമായി മൻസി ജോഷിയുടെ പന്തിൽ പുറത്തായി. ഒരറ്റത്ത് നിലയുറപ്പിച്ച സോഫീ ഡിവൈൻ 36 പന്തിൽ ഫിഫ്റ്റി തികച്ചു. റിച്ച ഘോഷ് 10 പന്തിൽ പത്തുമായി ഗാർഡ്‌നറുടെ പന്തിൽ വീണു. 45 പന്തിൽ 8 ഫോറും 2 സിക്‌സും സഹിതം 66 റൺസെടുത്ത ഡിവൈനെ സത്തർലൻഡ് മടക്കിയതോടെ ആർസിബി പ്രതിരോധത്തിലായി.

എന്നാൽ സത്തർലൻഡിന്റെ 17-ാം ഓവറിൽ 23 റണ്ണടിച്ച് ഹീത്തർ നൈറ്റ് പ്രതീക്ഷ നൽകിയതോടെ അവസാന മൂന്ന് ഓവറിൽ ആർസിബിക്ക് ജയിക്കാൻ 44 റൺസ്. 7 പന്തിൽ10 റണ്ണുമായി കനിക അഹൂജ മടങ്ങിയെങ്കിലും ഒരറ്റത്ത് ഹീത്തർ തളരാതെ നിൽക്കുമ്പോൾ അവസാന ഓവറിൽ 24 വേണമായിരുന്നു ആർസിബിക്ക് ജയിക്കാൻ. ഇതിലേക്ക് ടീമിന് എത്താനായില്ല.

നേരത്തെ സോഫിയ ഡങ്ക്ലി, ഹർലീൻ ഡിയോൾ എന്നിവരുടെ വെടിക്കെട്ട് അർധസെഞ്ചുറി കരുത്തിൽ ഗുജറാത്ത് ജയന്റ്‌സ് നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 201 റൺസ് സ്‌കോർ ബോർഡിൽ ചേർത്തു. ഡങ്ക്ലി 28 പന്തിൽ 65 റൺസെടുത്ത് പുറത്തായപ്പോൾ ഹർലീൻ 45 പന്തിൽ 67 അടിച്ചുകൂട്ടി. മൂന്നാം ഓവറിലെ അഞ്ചാം പന്തിൽ മേഘ്‌നയെ(11 പന്തിൽ 8) റിച്ച ഘോഷ് വിക്കറ്റിന് പിന്നിൽ പിടികൂടി. തൊട്ടടുത്ത ഓവറിൽ രേണുക സിംഗിനെ സിക്‌സിനും രണ്ട് ഫോറിനും പറത്തി ഡങ്ക്ലി ഗിയർ മാറ്റി. പ്രീതി ബോസ് എറിഞ്ഞ അഞ്ചാം ഓവറിൽ 23 റൺസ് അടിച്ചുകൂട്ടിയ ഡങ്ക്ലി 18 പന്തിൽ 50 പൂർത്തിയാക്കി ലീഗിലെ വേഗമേറിയ ഫിഫ്റ്റിയുടെ റെക്കോർഡിട്ടു.

ഇന്നിങ്‌സിലെ 8-ാം ഓവറിലെ അവസാന പന്തിൽ ശ്രേയങ്ക പട്ടേലാണ് ഡങ്ക്ലിയെ പുറത്താക്കിയത്. ഇതിനകം ഡങ്ക്ലി 28 പന്തിൽ 11 ഫോറും 3 സിക്‌സും സഹിതം 65 റൺസെടുത്തിരുന്നു. ആഷ്‌ലി ഗാർഡ്‌നർ 15 പന്തിൽ 19 ഉം ദയാലൻ ഹേമലത 7 പന്തിൽ 16 ഉം റൺസെടുത്ത് പുറത്തായപ്പോൾ അതിഗംഭീര ഫോമിലായിരുന്നു ഹർലീൻ ഡിയോൾ. 36 പന്തിൽ ഫിഫ്റ്റി കണ്ടെത്തിയ താരം പിന്നാലെയും അടിതുടർന്നതോടെ ഗുജറാത്ത് 200 കടന്നു. ഹർലീൻ 9 ഫോറും ഒരു സിക്‌സും നേടി. അന്നാബേൽ സത്തർലൻഡ് 8 പന്തിൽ 14 ഉം ക്യാപ്റ്റൻ സ്‌നേഹ് റാണ 3 പന്തിൽ 2 ഉം റണ്ണെടുത്ത് പുറത്തായതൊന്നും ടീമിനെ ബാധിച്ചില്ല. മൂന്ന് റണ്ണുമായി കിം ഗാർത്തും അഞ്ച് റൺസെടുത്ത് സുഷ്മ വർമയും പുറത്താവാതെ നിന്നു.