മെൽബൺ: ട്വന്റി 20 ലോകകപ്പിലെ പാക്കിസ്ഥാനെതിരായ അവിസ്മരണീയ ജയത്തിന് പിന്നാലെ വികാരാധീനനായി കണ്ണീരണിഞ്ഞ് ഇന്ത്യൻ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ. മത്സരത്തിൽ ഇന്ത്യ വിജയിച്ചശേഷമുള്ള അഭിമുഖത്തിനിടെയാണ് ഹാർദിക് അച്ഛനെക്കുറിച്ച് വികാരാധീനനായത്. താൻ ഒരു ക്രിക്കറ്റ് താരമാകണമെന്ന അച്ഛന്റെ മോഹവും അതിനു വേണ്ടി അദ്ദേഹം സഹിച്ച ത്യാഗങ്ങളും പങ്കുവച്ചാണ് ഹാർദിക് കണ്ണീരണിഞ്ഞത്.

കഴിഞ്ഞ വർഷമാണ് ഹാർദിക്കിന്റെ പിതാവ് ഹിമാൻഷു അന്തരിച്ചത്. പാക്കിസ്ഥാനെതിരായ മത്സരത്തിലെ പ്രകടനം അദ്ദേഹത്തിനുവേണ്ടി സമർപ്പിക്കുന്നുവെന്ന് ഹാർദിക് പറഞ്ഞു.

'ഈ ഇന്നിങ്സ് എന്റെ അച്ഛന് മുന്നിൽ സമർപ്പിക്കുന്നു. ഇന്നത്തെ എന്റെ പ്രകടനത്തിൽ അദ്ദേഹം തീർച്ചയായും സന്തോഷിക്കും. അദ്ദേഹമില്ലായിരുന്നുവെങ്കിൽ ഒരിക്കലും ഞാനിവിടെ എത്തില്ലായിരുന്നു. അച്ഛന്റെ ത്യാഗങ്ങൾ വലുതാണ്. അദ്ദേഹത്തെപ്പോലെ കുട്ടികളെ നന്നായി സ്നേഹിക്കാൻ എനിക്ക് സാധിക്കുമെന്ന് തോന്നുന്നില്ല. എന്റെയും സഹോദരന്റെയും ക്രിക്കറ്റ് മോഹങ്ങൾ സഫലീകാരിക്കാനായി അദ്ദേഹത്തിന് നഗരങ്ങളിൽ നിന്ന് നഗരങ്ങളിലേക്ക് ചേക്കേറേണ്ടിവന്നു. ബിസിനസ്സ് ഉപേക്ഷിച്ചു. അച്ഛന്റെ ത്യാഗങ്ങളില്ലായിരുന്നുവെങ്കിൽ ഒരിക്കലും ഞാനിവിടെ നിൽക്കില്ല'- ഹാർദിക് നിറകണ്ണുകളോടെ വിതുമ്പി.

മത്സരത്തിൽ പാക്കിസ്ഥാനെതിരെ പക്വതയേറിയ പ്രകടനമാണ് ഹാർദിക് കാഴ്ചവെച്ചത്. 37 പന്തിൽ നിന്ന് 40 റൺസെടുത്ത ഹാർദിക് വിരാട് കോലിക്കൊപ്പം സെഞ്ചുറി കൂട്ടുകെട്ടും പടുത്തുയർത്തിയിരുന്നു. ഇവരുടെ കൂട്ടുകെട്ടാണ് തുടക്കത്തിലെ തകർച്ചയിൽ നിന്നും ഇന്ത്യയെ കരകയറ്റിയത്. മൂന്ന് വിക്കറ്റ് വീഴ്‌ത്തി ബൗളിങ്ങിലും ഹാർദിക് മികച്ച പ്രകടനം കാഴ്ച വച്ചിരുന്നു. മത്സരത്തിൽ ഇന്ത്യ നാലുവിക്കറ്റിനാണ് പാക്കിസ്ഥാനെ കീഴടക്കിയത്.

വിക്കറ്റ് കളയാതെ അവസാന നിമിഷം വരെ വിരാട് കോലിക്ക് ഒപ്പം നിന്ന് പോരാടിയാണ് ഹാർദിക് ഇന്ത്യയുടെ വിജയത്തിൽ നിർണായക പങ്കുവഹിച്ചത്. അഞ്ചാം വിക്കറ്റിൽ കോലിക്കൊപ്പം 113 റൺസിന്റെ റെക്കോഡ് കൂട്ടുകെട്ടും ഹാർദിക് പടുത്തുയർത്തി.