മുംബൈ: ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ നിർണായക മാറ്റങ്ങൾ. പരിക്കേറ്റ നായകൻ രോഹിത് ശർമ്മയ്ക്ക് പകരം അഭിമന്യൂ ഈശ്വരനെ ടീമിൽ ഉൾപ്പെടുത്തി. ഇന്ത്യൻ ടീമിനെ കെ എൽ രാഹുൽ നയിക്കും. രോഹിത് ശർമയുടെ അഭാവത്തിലാണ് രാഹുലിനെ നായകനാക്കിയത്. ചേതേശ്വർ പൂജാരയാണ് വൈസ് ക്യാപ്റ്റൻ. രണ്ടാം ഏകദിനത്തിൽ ഫീൽഡ് ചെയ്യുന്നതിനിടെ രോഹിത്തിന് തള്ളവിരലിന് പരിക്കേറ്റിരുന്നു. പിന്നീട് ശേഷിക്കുന്ന ഏകദിനവും ക്യാപ്റ്റന് നഷ്ടമായി. വിശ്രമം ആവശ്യമുള്ളതിനാൽ ടെസ്റ്റ് പരമ്പരയിൽ നിന്നും മാറ്റുകയായിരുന്നു. ഇന്നാണ് ബിസിസിഐ ടീമിലെ മാറ്റങ്ങൾ ഔദ്യോഗികമായി പുറത്തുവിട്ടത്.

ബംഗ്ലാദേശ് എയ്ക്കെതിരായ ചതുർദിനത്തിൽ അഭിമന്യൂ മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. പരിക്കിന്റെ പിടിയിലുള്ള മുഹമ്മദ് ഷമി, രവീന്ദ്ര ജഡേജ എന്നിവരും ടെസ്റ്റ് പരമ്പര കളിക്കില്ല. ഷമിക്ക് പകരം നവ്ദീപ് സൈനിയും ജഡേജയ്ക്ക് പകരം ഓൾറൗണ്ടർ സൗരഭ് കുമാറും ടീമിലെത്തി. സൗരാഷ്ട്രയുടെ പേസർ ജയ്ദേവ് ഉനദ്ഖടിനേയും ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വിജയ് ഹസാരെ ട്രോഫിയിലെ മികച്ച പ്രകടനമാണ് താരത്തെ ടീമിലെത്തിച്ചത്. അടുത്തിടെ സമാപിച്ച വിജയ് ഹസാരെ ട്രോഫിയിൽ 10 മത്സരങ്ങളിൽ 19 വിക്കറ്റെടുത്ത് ഉനദ്ഖട് തിളങ്ങിയിരുന്നു.

ബംഗ്ലാദേശിനെതിരെ രണ്ട് ടെസ്റ്റുകളടങ്ങിയ പരമ്പരയിലാണ് ഇന്ത്യ കളിക്കുക. രണ്ട് ടെസ്റ്റുകളിൽ ഏതിലെങ്കിലും ഒന്നും പ്ലേയിങ് ഇലവനിൽ കളിച്ചാൽ ഒരു അപൂർവ റെക്കോർഡും 31കാരനായ ഉനദ്ഖടിനെ കാത്തിരിക്കുന്നുണ്ട്. രണ്ട് ടെസ്റ്റുകൾക്കിടയിൽ ഏറ്റവും കൂടുതൽ ദൈർഘ്യമുള്ള ഇന്ത്യൻ ക്രിക്കറ്റ് താമാവും ഉനദ്ഖട്. 2010ൽ ദക്ഷിണാഫ്രിക്കക്കെതിരെ ആണ് താരം അവസനമായി ഇന്ത്യക്കായി ടെസ്റ്റിൽ പന്തെറിഞ്ഞത്. അതിനുശേഷം ഇന്ത്യക്കായി ഏഴ് ഏകദിനങ്ങളിലും 10 ടി20 മത്സരങ്ങളിലും കളിച്ചെങ്കിലും ഉനദ്ഖടിനെ ടെസ്റ്റിലേക്ക് ഒരിക്കൽ പോലും പരിഗണിച്ചിരുന്നില്ല. 14നാണ് ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം.

ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീം: കെ എൽ രാഹുൽ (ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ, ചേതേശ്വർ പൂജാര, വിരാട് കോലി, ശ്രേയസ് അയ്യർ, റിഷഭ് പന്ത്, കെ എസ് ഭരത്, ആർ അശ്വിൻ, അക്സർ പട്ടേൽ, കുൽദീപ് യാദവ്, ഷാർദുൽ ഠാക്കൂർ, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്, അഭിമന്യൂ ഈശ്വരൻ, നവ്ദീപ് സൈനി, സൗരഭ് കുമാർ, ജയ്ദേ് ഉനദ്ഖട്.

ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പര തൂത്തുവാരിയാൽ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഫൈനലിലെത്താനുള്ള സാധ്യത ഇന്ത്യക്ക് നിലനിർത്താം. ഫെബ്രുവരിയിൽ നടക്കുന്ന ഓസ്ട്രേലിയക്കെതിരായ നാലു മത്സര ടെസ്റ്റ് പരമ്പരയാണ് ഇന്ത്യക്ക് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന് മുമ്പ് ഇനി കളിക്കാനുള്ളത്.