- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശ്രീലങ്കയ്ക്ക് എതിരെ ബുമ്രയില്ലാതെ ആദ്യം ഇന്ത്യൻ ടീം പ്രഖ്യാപിച്ചു; പിന്നാലെ ഉൾപ്പെടുത്തി; ആദ്യ ഏകദിനത്തിന്റെ തൊട്ടുതലേന്ന് ഒഴിവാക്കി; കായിക ക്ഷമത വീണ്ടെടുക്കാൻ കൂടുതൽ സമയം വേണമെന്ന് ബിസിസിഐ; വിമർശിച്ച് ആരാധകർ
ന്യൂഡൽഹി: ശ്രീലങ്കയ്ക്കെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയിലെ ആദ്യ മത്സരം നാളെ നടക്കാനിരിക്കെ ഇന്ത്യൻ ടീമിന് കനത്ത തിരിച്ചടി. സൂപ്പർ താരം ജസ്പ്രീത് ബുമ്ര കളിക്കില്ല. ബി.സി.സിഐ ആണ് ഇക്കാര്യമറിയിച്ചത്. പരിക്കിന്റെ പിടിയിലായിരുന്ന ബുമ്ര ദീർഘകാലത്തെ വിശ്രമത്തിനുശേഷം ശ്രീലങ്കയ്ക്കെതിരായ ഏകദിനപരമ്പരയിലൂടെ ഇന്ത്യൻ ടീമിൽ തിരിച്ചെത്തുമെന്ന വാർത്തകൾ പുറത്തു വന്നിരുന്നു.
എന്നാൽ സ്റ്റാർ പേസർ ജസ്പ്രീത് ബുമ്രയെ ഫിറ്റ്നസ് പ്രശ്നം പറഞ്ഞ് ഇന്ന് അപ്രതീക്ഷിതമായി ഏകദിന സ്‌ക്വാഡിൽ നിന്ന് ഒഴിവാക്കുകയായിരുന്നു. ഇന്ത്യൻ ക്രിക്കറ്റ് ചീഫ് സെലക്ടർ പദവിയിലേക്കുള്ള ചേതൻ ശർമ്മയുടെ രണ്ടാം വരവ് വിവാദങ്ങളോടെയാണ് തുടക്കമാകുന്നത്. ആരാധകർ രൂക്ഷമായി വിമർശനമാണ് ബിസിസിഐയ്ക്കും സെലക്ഷൻ കമ്മിറ്റിക്കും എതിരെ ഉന്നയിക്കുന്നത്. ശ്രീലങ്കയ്ക്ക് എതിരായ ആദ്യ ഏകദിനത്തിന് തൊട്ടുതലേന്നാണ് ബുമ്രയുടെ കാര്യത്തിൽ സെലക്ടർമാർ യു ടേൺ സ്വീകരിച്ചതാണ് കടുത്ത വിമർശനത്തിന് വഴിവച്ചിരിക്കുന്നത്.
ബുമ്രയെ തൽക്കാലം ടീമിലുൾപ്പെടുത്തേണ്ട എന്ന തീരുമാനമാണ് ബി.സി.സിഐ കൈക്കൊണ്ടത്. ബൗളിങ്ങിൽ പൂർണമായും ശാരീരികക്ഷമത തെളിയിച്ച ശേഷം ബുമ്രയെ ടീമിലുൾപ്പെടുത്തുമെന്നാണ് ബി.സി.സിഐ അറിയിച്ചത്. മുൻകരുതൽ എന്ന നിലയ്ക്കാണ് ബുമ്രയെ ടീമിൽ നിന്ന് ഒഴിവാക്കിയത്. ഗുവാഹാട്ടിയിൽ ഏകദിനത്തിനായി പരിശീലനം നടത്തുന്ന ഇന്ത്യൻ ടീമിലേക്ക് ബുമ്ര ചേരാനിരിക്കെയാണ് ബിസിസിഐ തീരുമാനം അറിയിച്ചത്.
ശ്രീലങ്കയ്ക്ക് എതിരായ ഏകദിന പരമ്പരയ്ക്കായി ചേതൻ ശർമ്മയുടെ നേതൃത്വത്തിലുള്ള താൽക്കാലിക സെലക്ഷൻ സമിതി ഡിസംബർ 27ന് ടീമിനെ പ്രഖ്യാപിച്ചപ്പോൾ ജസ്പ്രീത് ബുമ്രയുടെ പേരുണ്ടായിരുന്നില്ല. എന്നാൽ ജനുവരി മൂന്നാം തിയതി ബുമ്രയുടെ പേരും സ്‌ക്വാഡിനൊപ്പം ചേർത്തു. ശ്രീലങ്കയ്ക്ക് എതിരെ കളിക്കാൻ ബുമ്ര പൂർണ ഫിറ്റാണെന്ന് ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാഡമി വ്യക്തമാക്കിയതിനെ തുടർന്നായിരുന്നു ഇത്.
എന്നാൽ ഇന്ന് ജനുവരി 9ന് ബിസിസിഐ അപ്രതീക്ഷിതമായൊരു പ്രഖ്യാപനം നടത്തി. ബൗളിങ് ക്ഷമത വീണ്ടെടുക്കാൻ ബുമ്രക്ക് കൂടുതൽ സമയം അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടി ബിസിസിഐ താരത്തെ ടീമിൽ നിന്ന് ഒഴിവാക്കി. നാളെ ഗുവാഹത്തിയിലാണ് ഇന്ത്യ-ശ്രീലങ്ക ആദ്യ ഏകദിനം. 12-ാം തിയതി കൊൽക്കത്തയിലും 15-ാം തിയതി തിരുവനന്തപുരത്തുമാണ് രണ്ടും മൂന്നും ഏകദിനങ്ങൾ.
ജസ്പ്രീത് ബുമ്രയെ ഒഴിവാക്കി പുതുക്കിയ സ്‌ക്വാഡിനെ ബിസിസിഐ വാർത്താക്കുറിപ്പിലൂടെ അറിയിച്ചിട്ടുണ്ട്. എന്നാൽ ചേതൻ ശർമ്മയുടെ നേതൃത്വത്തിലുള്ള ദേശീയ സീനിയർ സെലക്ഷൻ കമ്മിറ്റി ജസ്പ്രീത് ബുമ്രയ്ക്ക് പകരക്കാരനെ പ്രഖ്യാപിച്ചിട്ടില്ല. ബുമ്രയുടെ കാര്യത്തിൽ ബിസിസിഐയുടെ സെലക്ഷൻ കമ്മിറ്റി ചാഞ്ചാടുന്നത് ആരാധകർക്ക് അത്ര പിടിച്ചിട്ടില്ല. മുഖ്യ സെലക്ടർ ചേതൻ ശർമ്മയ്ക്കാണ് വിമർശനങ്ങളത്രയും.
അതേസമയം ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ നിർണായകമായ ഓസീസിനെതിരായ ടെസ്റ്റ് പരമ്പര മുൻനിർത്തിയാണ് ബുമ്രയുടെ തിരിച്ചുവരവിന്റെ കാര്യത്തിൽ അമിത വേഗം കാട്ടാതിരിക്കാൻ ബിസിസിഐ ജാഗ്രത കാട്ടുന്നത് എന്നാണ് സൂചന.
കഴിഞ്ഞ വർഷം ജൂലൈയിൽ ഇംഗ്ലണ്ടിനെതിരായ പരമ്പരക്കിടെ പരിക്കേറ്റ ജസ്പ്രീത് ബുമ്ര ട്വന്റി 20 ലോകകപ്പിന് മുമ്പ് പരിക്കിൽ നിന്ന് മോചിതനായി ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പരക്കുള്ള ടീമിൽ തിരിച്ചെത്തിയിരുന്നു. എന്നാൽ ഓസീസിനെതിരായ രണ്ടാം മത്സരത്തിൽ വീണ്ടും പരിക്കേറ്റ ബുമ്രക്ക് ടി20 ലോകകപ്പ് പൂർണമായും നഷ്ടമായി. തുടർന്ന് മൂന്ന് മാസത്തോളം ക്രിക്കറ്റിൽ നിന്ന് വിട്ടുനിന്ന ബുമ്രയെ കായികക്ഷമത തെളിയിച്ചതിനെത്തുടർന്നാണ് ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരക്കുള്ള ടീമിൽ നേരത്തെ ഉൾപ്പെടുത്തിയിരുന്നത്. എന്നാൽ ഇപ്പോൾ താരത്തെ സ്‌ക്വാഡിൽ നിന്ന് ഒഴിവാക്കി.