രാജ്കോട്ട്: രാജ്കോട്ടിൽ സൂര്യകുമാറിന്റെ റൺമഴയ്ക്ക് പിന്നാലെ വിക്കറ്റ് മഴ തീർത്ത് ഇന്ത്യൻ ബൗളിങ് നിര നിറഞ്ഞാടിയതോടെ മൂന്നാം ട്വന്റി 20 മത്സരത്തിൽ 91 റൺസിന്റെ തകർപ്പൻ ജയം. 229 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ലങ്കൻ നിരയെ 137 റൺസിന് എറിഞ്ഞിട്ട ഹാർദ്ദിക് പാണ്ഡ്യയും സംഘവും മൂന്ന് മത്സരങ്ങളുടെ പരമ്പര 2 - 1ന് സ്വന്തമാക്കി.

സൂര്യകുമാർ യാദവിന്റെ ഐതിഹാസിക സെഞ്ചുറിയുടെ(51 പന്തിൽ 112*) മികവിൽ ഇന്ത്യ മുന്നോട്ടുവെച്ച 229 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ലങ്ക 16.4 ഓവറിൽ 137 റൺസിൽ എല്ലാവരും പുറത്തായി. അർഷ്ദീപ് സിങ് മൂന്നും ഹാർദിക് പാണ്ഡ്യയും ഉംറാൻ മാലിക്കും യുസ്വേന്ദ്ര ചാഹലും രണ്ട് വീതവും അക്സർ പട്ടേൽ ഒരു വിക്കറ്റും നേടി.

കളിയുടെ എല്ലാ മേഖലകളിലും ലങ്കയെ നിഷ്പ്രഭരാക്കിയാണ് ഇന്ത്യ ആധികാരിക ജയം നേടിയത്. മികച്ച തുടക്കം ലഭിച്ചെങ്കിലും കൃത്യമായ ഇടവേളകളിൽ വിക്കറ്റ് നഷ്ടമായതോടെ ലങ്ക കളി കൈവിടുകയായിരുന്നു. പഥും നിസ്സങ്കയും കുശാൽ മെൻഡിസും ചേർന്ന് ഓപ്പണിങ് വിക്കറ്റിൽ 4.5 ഓവറിൽ 44 റൺസ് ചേർത്തെങ്കിലും പിന്നീട് വന്ന ആർക്കും തന്നെ ആവശ്യമായ റൺറേറ്റിനൊത്ത് ബാറ്റ് വീശാനാകാതിരുന്നതോടെ ലങ്കയ്ക്ക് പിന്നീടുള്ള ഓവറുകൾ ചടങ്ങ്തീർക്കൽ മാത്രമായി.

ലങ്കൻ ഇന്നിങ്സിലെ ആദ്യ പന്തിൽ  നിസങ്കയെ ഹാർദിക് പാണ്ഡ്യ എൽബിയിൽ കുടുക്കിയെങ്കിലും ഡിആർഎസ് ഫലം നിരാശപ്പെടുത്തി. പിന്നീട് അടിക്കുക എന്നൊരു ഓപ്ഷനെ ലങ്കൻ ഓപ്പണർമാർക്ക് മുന്നിലുണ്ടായിരുന്നുള്ളൂ. ഷോർട് പിച്ച് പന്തുകൾ എറിഞ്ഞ് ഇന്ത്യ വെല്ലുവിളിച്ചതോടെ പാതും നിസങ്ക(17 പന്തിൽ 15), അവിഷ്‌ക ഫെർണാണ്ടോ(3 പന്തിൽ 1) എന്നിവർ മടങ്ങി.

അർഷ്ദീപ് സിംഗിനും ഹാർദിക് പാണ്ഡ്യക്കുമായിരുന്നു വിക്കറ്റ്. വിക്കറ്റ് കീപ്പർ കുശാൽ മെൻഡിസിനെ(15 പന്തിൽ 23) അക്സർ പട്ടേൽ പുറത്താക്കി. 14 പന്തിൽ 19 റൺസെടുത്ത അസലങ്ക ബൗണ്ടറിലൈനിൽ ചാഹലിന്റെ പന്തിൽ മാവിയുടെ സുന്ദര ക്യാച്ചിൽ മടങ്ങുമ്പോൾ ലങ്ക 9.3 ഓവറിൽ 84-4. ധനഞ്ജയ ഡിസിൽവയെയും(14 പന്തിൽ 22) ചാഹൽ തന്നെ മടക്കി. പിന്നാലെ വനിന്ദു ഹസരങ്കയെ(8 പന്തിൽ 9) ഉംറാൻ മാലിക് മടക്കി.

തൊട്ടുപിന്നാലെ ചാമിക കരുണരത്‌ന(2 പന്തിൽ 0) ഹാർദിക്കിന് മുന്നിൽ എൽബിയിൽ കുടുങ്ങി. വീണ്ടും പന്തെടുത്ത ഉംറാൻ, മഹീഷ് തീഷ്ണയെ 146 കിലോമീറ്റർ വേഗത്തിലുള്ള പന്തിൽ ബൗൾഡാക്കി. തൊട്ടടുത്ത ഓവറിൽ ലങ്കൻ നായകൻ ദാസുൻ ശനകയെ അർഷ്ദീപ്, അക്സറിന്റെ കൈകളിലെത്തിച്ചു. രണ്ട് പന്തിന്റെ ഇടവേളയിൽ ദിൽഷൻ മധുശങ്കയെ(2 പന്തിൽ 1) അർഷ് ബൗൾഡാക്കിയതോടെ കളി അവസാനിച്ചു. കാസൻ രജിത 4 പന്തിൽ 9* റൺസുമായി പുറത്താകാതെ നിന്നു.

ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ സൂര്യകുമാർ യാദവിന്റെ വെടിക്കെട്ട് സെഞ്ചുറി മികവിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 228 റൺസെടുത്തിരുന്നു. 51 പന്തുകൾ നേരിട്ട സൂര്യ ഒമ്പത് സിക്സും ഏഴ് ഫോറുമടക്കം അടിച്ചുകൂട്ടിയത് 112 റൺസ്. താരത്തിന്റെ മൂന്നാം സെഞ്ചുറിയായിരുന്നു ഇത്.

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഹാർദിക് പാണ്ഡ്യ പ്രതീക്ഷിച്ച തുടക്കമായിരുന്നില്ല രാജ്കോട്ടിൽ ഇന്ത്യക്ക്. ഓപ്പണർ ഇഷാൻ കിഷൻ ഇന്ത്യൻ ഇന്നിങ്സിൽ ദിൽഷൻ മധുശങ്കയുടെ ആദ്യ ഓവറിലെ നാലാം പന്തിൽ ഫസ്റ്റ് സ്ലിപ്പിൽ ധനഞ്ജയ ഡിസിൽവയുടെ ക്യാച്ചിൽ പുറത്തായി. രണ്ട് പന്തിൽ 1 റണ്ണാണ് ഇഷാൻ നേടിയത്. മൂന്നാമനായി ക്രീസിലെത്തി നേരിട്ട രണ്ടാം പന്തിൽ എഡ്ജിൽ നിന്നും രക്ഷപ്പെട്ട രാഹുൽ ത്രിപാഠി പിന്നാലെ കടന്നാക്രമിച്ചതോടെ ഇന്ത്യ മത്സരത്തിലേക്ക് തിരികെയെത്തി.

ആറാം ഓവറിലെ മൂന്ന്, നാല് പന്തുകളിൽ കരുണരത്നെയെ തകർപ്പൻ സിക്സർ പറത്തിയ ത്രിപാഠിക്ക് തൊടുത്തടുത്ത പന്തിൽ പിഴച്ചു. തേഡ് മാനിലേക്ക് കളിക്കാനുള്ള ത്രിപാഠിയുടെ ശ്രമം മധുശങ്കയുടെ ക്യാച്ചിൽ തീർന്നു. എങ്കിലും രാജ്യാന്തര കരിയറിലെ രണ്ടാമത്തെ മാത്രം ഇന്നിങ്സിൽ ഭയരഹിതമായി കളിച്ച ത്രിപാഠി(16 പന്തിൽ 35) അഞ്ച് ഫോറും രണ്ട് സിക്സും പറത്തി. പവർപ്ലേയിൽ 53-2 എന്നതായിരുന്നു ഇന്ത്യയുടെ സ്‌കോർ.

പിന്നാലെ ക്രീസിലൊന്നിച്ച ശുഭ്മാൻ ഗിൽ-സൂര്യകുമാർ സഖ്യം ഇന്ത്യയെ മുന്നോട്ടുനയിച്ചു. എട്ടാം ഓവറിൽ കരുണരത്‌നെയുടെ ആദ്യ പന്ത് ഫോറിനും രണ്ടാമത്തേത് സിക്സിനും പായിച്ച് സൂര്യ നയം വ്യക്തമാക്കി. ഇരുവരും 11 ഓവറിൽ സ്‌കോർ 100 കടത്തി. 13-ാം ഓവറിൽ മധുശങ്കയെ തലങ്ങും വിലങ്ങും പായിച്ച് സൂര്യകുമാർ ടോപ് ഗിയറിലായി. സൂര്യ 26 പന്തിൽ 14-ാം രാജ്യാന്തര ഫിഫ്റ്റി പൂർത്തിയാക്കി. പിന്നാലെ തീക്ഷനയെ 23 അടിച്ച് സൂര്യയും ഗില്ലും തകർത്താടി.

എന്നാൽ പതിനഞ്ചാം ഓവറിൽ സിക്സിനും ഡബിളിനും പിന്നാലെ ഗില്ലിനെ(36 പന്തിൽ 46) ബൗൾഡാക്കി ഹസരങ്ക ഇരുവരുടേയും 111 റൺസിന്റെ കൂട്ടുകെട്ട് പൊളിച്ചു. ഹാർദിക് പാണ്ഡ്യ നാല് പന്തിൽ നാലും ദീപക് ഹൂഡ 2 പന്തിൽ നാലും റൺസുമായി മടങ്ങിയെങ്കിലും സ്‌കൈ അടിതുടർന്നു. 18 ഓവറിൽ ടീം 200 തികച്ചപ്പോൾ 45 പന്തിൽ തന്റെ മൂന്നാം രാജ്യാന്തര ടി20 സെഞ്ചുറിയിലെത്തി സൂര്യ. അക്സർ പട്ടേൽ കട്ടയ്ക്ക് കൂടെ നിന്നതോടെ 20 ഓവറിൽ ഇന്ത്യ 228 റൺസിലെത്തുകയായിരുന്നു.