- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
തുടക്കത്തിൽ ഗ്രീനിന്റെ ബാറ്റിങ് വെടിക്കെട്ട്; മികച്ച ഫിനിഷിംഗുമായി ടിം ഡേവിഡ്; മിന്നുന്ന അർദ്ധ സെഞ്ചുറികൾ; നിർണായക മത്സരത്തിൽ 187 റൺസ് വിജയലക്ഷ്യം ഉയർത്തി ഓസ്‌ട്രേലിയ; ഇന്ത്യയ്ക്ക് രണ്ട് വിക്കറ്റ് നഷ്ടമായി

ഹൈദരാബാദ്: ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം ട്വന്റി 20 മത്സരത്തിൽ ഇന്ത്യയ്ക്ക് 187 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റുചെയ്ത ഓസ്‌ട്രേലിയ നിശ്ചിത ഓവറിൽ ഏഴുവിക്കറ്റ് നഷ്ടത്തിലാണ് 186 റൺസെടുത്തത്. അർധസെഞ്ചുറി നേടിയ യുവതാരങ്ങളായ ടിം ഡേവിഡിന്റെയും കാമറൂൺ ഗ്രീനിന്റെയും ബാറ്റിങ് മികവിലാണ് ഓസീസ് മികച്ച സ്‌കോർ കണ്ടെത്തിയത്.
മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യയ്ക്ക് രണ്ട് വിക്കറ്റ് നഷ്ടമായി. 17 റൺസ് എടുത്ത രോഹിത് ശർമ്മയുടേയും ഒരു റൺസ് എടുത്ത കെ എൽ രാഹുലിന്റെയും വിക്കറ്റുകളാണ് നഷ്ടമായത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഓസീസിനായി കാമറൂൺ ഗ്രീൻ താണ്ഡവമാടുന്നതാണ് ആദ്യ ഓവർ മുതൽ കണ്ടത്. നായകൻ ആരോൺ ഫിഞ്ച് 6 പന്തിൽ 7 റൺസെടുത്ത് അക്സർ പട്ടേലിന്റെ പന്തിൽ പുറത്തായതൊന്നും ഗ്രീനിനെ ഉലച്ചില്ല. 19 പന്തിൽ ഗ്രീൻ അമ്പത് തികച്ചു. ഇന്ത്യക്കെതിരെ വേഗമാർന്ന ടി20 ഫിഫ്റ്റിയുടെ റെക്കോർഡ് ഇതോടെ ഗ്രീനിന് സ്വന്തമായി.
ഓസീസ് ഇന്നിങ്സിൽ ഭുവനേശ്വർ കുമാർ എറിഞ്ഞ അഞ്ചാം ഓവറിലെ അവസാന പന്തിൽ ഗ്രീൻ പുറത്താകുമ്പോൾ 21 പന്തിൽ 52 റൺസുണ്ടായിരുന്നു സ്വന്തം പേരിൽ. ഗ്രീൻ ഏഴ് ഫോറും മൂന്ന് സിക്സും പറത്തി. പവർപ്ലേയിൽ ഓസീസ് സ്‌കോർ 66-2. പിന്നാലെ ഗ്ലെൻ മാക്സ്വെൽ(11 പന്തിൽ 6) അക്സർ പട്ടേലിന്റെ ത്രോയിൽ പുറത്തായി.
എട്ടാം ഓവറിലെ നാലാം പന്തിൽ അനാവശ്യ റണ്ണിന് ശ്രമിച്ച മാക്സ്വെല്ലിനെ അക്ഷർ പട്ടേൽ റൺ ഔട്ടാക്കി. 11 പന്തുകളിൽ നിന്ന് വെറും ആറുറൺസ് മാത്രമാണ് താരത്തിന്റെ സമ്പാദ്യം. പിന്നാലെ സ്റ്റീവ് സ്മിത്തിനെയും മടക്കി ഇന്ത്യ ഓസ്ട്രേലിയയെ തകർച്ചയിലേക്ക് തള്ളിയിട്ടു. 10 പന്തുകളിൽ ഒൻപത് റൺസ് മാത്രം നേടിയ സ്മിത്തിനെ യൂസ്വേന്ദ്ര ചാഹൽ പുറത്താക്കി. ചാഹലിന്റെ പന്തിൽ കയറിയടിക്കാൻ ശ്രമിച്ച സ്മിത്തിനെ കാർത്തിക്ക് സ്റ്റംപ് ചെയ്ത് പുറത്താക്കി. ഇതോടെ വിക്കറ്റ് നഷ്ടപ്പെടാതെ 44 എന്ന നിലയിൽ നിന്ന് ഓസീസ് 84 ന് നാല് വിക്കറ്റ് എന്ന സ്‌കോറിലേക്ക് കൂപ്പുകുത്തി.
പിന്നീട് ക്രീസിലൊന്നിച്ച ടിം ഡേവിഡും ജോഷ് ഇംഗ്ലിസും ചേർന്ന് 12 ഓവറിൽ ടീം സ്‌കോർ 100 കടത്തി. ഇരുവരും ചേർന്ന് ഓസ്ട്രേലിയയെ രക്ഷിച്ചെന്ന് തോന്നിച്ചെങ്കിലും ഈ കൂട്ടുകെട്ട് പൊളിച്ച് അക്ഷർ പ്രഹരമേൽപ്പിച്ചു. 22 പന്തുകളിൽ നിന്ന് 24 റൺസെടുത്ത ഇംഗ്ലിസിനെ അക്ഷർ രോഹിത് ശർമയുടെ കൈയിലെത്തിച്ചു. ഇംഗ്ലിസ് മടങ്ങുമ്പോൾ ഓസീസ് അഞ്ചിന് 115 റൺസ് എന്ന നിലയിലായിരുന്നു. അതേ ഓവറിൽ തന്നെ അപകടകാരിയായ മാത്യു വെയ്ഡിനെയും മടക്കി അക്ഷർ കൊടുങ്കാറ്റായി. മൂന്ന് പന്തിൽ നിന്ന് വെറും ഒരു റൺ മാത്രമെടുത്ത വെയ്ഡിനെ അക്ഷർ തന്നെ ക്യാച്ചെടുത്ത് പുറത്താക്കി. ഇതോടെ ഓസീസ് 117 ന് ആറ് എന്ന നിലയിലേക്ക് കൂപ്പുകുത്തി.
വെയ്ഡിന് പകരം ഡാനിയൽ സാംസാണ് ക്രീസിലെത്തിയത്. സാംസിനെ കൂട്ടുപിടിച്ച് ടിം ഡേവിഡ് ടീമിനെ മുന്നിൽ നിന്ന് നയിച്ചു. ഭുവനേശ്വർ ചെയ്ത 18-ാം ഓവറിലെ അവസാന മൂന്ന് പന്തിൽ രണ്ട് സിക്സും ഒരു ഫോറുമടിച്ച് ഡേവിഡ് ടീം സ്‌കോർ 150 കടത്തി. പിന്നാലെ ഇരുവരും അർധസെഞ്ചുറി കൂട്ടുകെട്ട് പടുത്തുയർത്തുകയും ചെയ്തു.
19-ാം ഓവറിലെ ആദ്യ പന്തിൽ തന്നെ സിക്സടിച്ചുകൊണ്ട് ടിം ഡേവിഡ് അർധശതകം കുറിച്ചു. വെറും 25 പന്തുകൾ മാത്രമാണ് ഇതിനായി താരത്തിന് വേണ്ടിവന്നത്. ഡേവിഡിന്റെ ആദ്യ അന്താരാഷ്ട്ര ട്വന്റി 20 അർധസെഞ്ചുറി കൂടിയാണിത്. എന്നാൽ അതേ ഓവറിലെ മൂന്നാം പന്തിൽ ഡേവിഡിനെ ഹർഷൽ രോഹിതിന്റെ കൈയിലെത്തിച്ചു. 27 പന്തുകളിൽ നിന്ന് രണ്ട് ഫോറിന്റെയും നാല് സിക്സിന്റെയും അകമ്പടിയോടെ 54 റൺസെടുത്താണ് താരം ക്രീസ് വിട്ടത്.
ഇന്ത്യൻ ബൗളർമാരിൽ അക്ഷർ പട്ടേലും യൂസ്വേന്ദ്ര ചാഹലും മാത്രമാണ് മികച്ചുനിന്നത്. താരം മൂന്ന് വിക്കറ്റ് വീഴ്‌ത്തി. ജസ്പ്രീത് ബുംറ നാലോവറിൽ വഴങ്ങിയത് 50 റൺസാണ്. വിക്കറ്റ് നേടിയതുമില്ല. ഭുവനേശ്വറാകട്ടെ മൂന്നോവറിൽ 39 റൺസ് വഴങ്ങി ഒരു വിക്കറ്റെടുത്തു. ചാഹൽ നാലോവറിൽ വെറും 22 റൺസ് മാത്രം വഴങ്ങി ഒരു വിക്കറ്റെടുത്തു. ശേഷിച്ച വിക്കറ്റ് ഹർഷൽ പട്ടേൽ സ്വന്തമാക്കി.


