- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അവസാന ഓവറിൽ 13 റൺസ് പ്രതിരോധിച്ച് അക്സർ പട്ടേൽ ; നാലുവിക്കറ്റുമായി അരങ്ങേറ്റത്തിൽ പ്രതീക്ഷ കാത്ത് ശിവം മാവി; ബൗളിങ്ങിൽ മികവിൽ ജയം പിടിച്ച് ഇന്ത്യ; ശ്രീലങ്കയ്ക്കെതിരെ ആദ്യ ടി20യിൽ ഇന്ത്യക്ക് ത്രസിപ്പിക്കുന്ന ജയം

മുംബൈ: ശ്രീലങ്കയ്ക്കെതിരെ ആദ്യ ടി20യിൽ ഇന്ത്യക്ക് രണ്ട് റൺസിന്റെ ത്രസിപ്പിക്കുന്ന ജയം. മുംബൈ വാംഖഡെ സ്റ്റേഡിയത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യക്ക് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 162 റൺസ് നേടി. മറുപടി ബാറ്റിംഗിൽ ശ്രീലങ്കയ്ക്ക് 20 ഓവറിൽ 160 റൺസെടുക്കാനാണ് സാധിച്ചത്.
27 പന്തിൽ 45 റൺസുമായി ക്യാപ്റ്റൻ ദസുൻ ഷനക പൊരുതിയെങ്കിലും വിജയത്തിലേക്ക് നയിക്കാനായില്ല. അവസാന ഓവറിൽ 13 റൺസാണ് ജയിക്കാൻ വേണ്ടിയിരുന്നത്. അക്സർ പട്ടേൽ എറിഞ്ഞ ഓവറിൽ 10 റൺസെടുക്കാനാണ് ശ്രീലങ്കയ്ക്ക് സാധിച്ചത്. നാല് വിക്കറ്റ് നേടി ശിവം മാവി ഇന്ത്യൻ ടീമിനൊപ്പമുള്ള ടി20 അരങ്ങേറ്റം ഗംഭീരമാക്കി. ഹർഷൽ പട്ടേൽ, ഉംറാൻ മാലിക്ക് എന്നിവർക്ക് രണ്ട് വിക്കറ്റ് വീതമുണ്ട്. ജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ 1-0ത്തിന് മുന്നിലെത്തി.
സ്‌കോർ പിന്തുടരാനെത്തിയ ശ്രീലങ്കയ്ക്ക് മോശം തുടക്കമാണ് ലഭിച്ചത്. സ്‌കോർബോർഡിൽ 12 റൺസ് മാത്രമുള്ളപ്പോൾ പതും നിസ്സങ്ക (1), ധനഞ്ജയ ഡിസിൽവ (8) എന്നിവരുടെ വിക്കറ്റുകൾ ശ്രീലങ്കയ്ക്ക് നഷ്ടമായി. നിസ്സങ്കയെ മാവി ബൗൾഡാക്കി. ധനഞ്ജയ, മാവിയുടെ തന്നെ പന്തിൽ സഞ്ജു സാംസണ് ക്യാച്ച് നൽകി. തുടർന്ന് ക്രീസിലെത്തിയ ചരിത് അസലങ്ക (12), ഭാനുക രജപക്സ (10) എന്നിവർക്ക് പിടിച്ചുനിൽക്കാനായില്ല.
ഉംറാൻ മാലിക്കിനും അക്സർ പട്ടേലിനുമായിരുന്നു വിക്കറ്റ്. ഇതിനിടെ കുശാൻ മെൻഡിസിനെ (28) ഹർഷലും മടക്കി. ഇതോടെ അഞ്ചിന് 68 എന്ന നിലയിലായി ലങ്ക. തുടർന്ന് വാനിന്ദു ഹസരങ്ക (21) ഷനക സഖ്യം നടത്തിയ ചെറുത്തുനിൽപ്പാണ് തകർച്ചയിൽ നിന്ന് രക്ഷിച്ചത്. ഇരുവരും 40 റൺസ് കൂട്ടിചേർത്തു. എന്നാൽ ഹസരങ്കയെ പുറത്താക്കി മാവി ബ്രേക്ക് ത്രൂ നൽകി. അധികം വൈകാതെ ഷനകയെ ഉംറാനും മടക്കി. മൂന്ന് വീതം സിക്സും ഫോറും ഉൾപ്പെടുന്നതായിരുന്നു ഷനകയുടെ ഇന്നിങ്സ്.
ചാമിക കരുണാരത്നെ (16 പന്തിൽ പുറത്താവാതെ 23) അവസാന ഓവറിൽ പരമാവധി ശ്രമിച്ചു. അവസാന പന്തിൽ ജയിക്കാൻ നാല് റൺ വേണമായിരുന്നു. എന്നാൽ ഒരു റൺസെടുക്കാനാണ് കഴിഞ്ഞത്. കശുൻ രജിത (5), ദിൽഷൻ മധുഷനക (0) എന്നിവർ പുറത്താവുകയും ചെയ്തു.
നേരത്തെ, സഞ്ജു സാംസൺ (5) ഉൾപ്പെടെയുള്ള മുൻനിര താരങ്ങൾ നിരാശപ്പെടുത്തിയ മത്സരത്തിൽ ദീപക് ഹൂഡയാണ് (41) ഇന്ത്യയെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. ഇഷാൻ കിഷൻ (29 പന്തിൽ 37) ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. നാല് ഓവറിൽ 22 റൺസ് മാത്രം വഴങ്ങിയ വാനിന്ദു ഹസരങ്ക ഒരു വിക്കറ്റെടുത്തു. ഗംഭീര തുടക്കമാണ് ഇന്ത്യക്ക് ലഭിച്ചത്.
ആദ്യ ഓവറിൽ തന്നെ 17 റൺസ് ഇഷാൻ കിഷൻ അടിച്ചെടുത്തു. എന്നാൽ ആ ഒഴുക്ക് നിലനിർത്താൻ പിന്നീട് സാധിച്ചില്ല. മൂന്നാം ഓവറിൽ മറ്റൊരു അരങ്ങേറ്റക്കാരൻ ശുഭ്മാൻ ഗിൽ (7) പുറത്താവുകയും ചെയ്തു. മഹീഷ് തീക്ഷണയുടെ പന്തിൽ വിക്കറ്റിന് മുന്നിൽ കുടുങ്ങുകയായിരുന്നു ഗിൽ.
പേസർമാർക്കെതിരെ നന്നായി കളിച്ച കിഷൻ, തീക്ഷണ പന്തെറിയാനെത്തിയപ്പോൾ ബാറ്റ് ചെയ്യാൻ ബുദ്ധിമുട്ടി. തുടക്കം മുതൽ ബാറ്റ് ചെയ്യാൻ ബുദ്ധിമുട്ടിയ സൂര്യകുമാർ യാദവ്, ചാമിക കരുണാരത്നെക്കെതിരെ സ്‌കൂപ്പിന് ശ്രമിക്കുമ്പോൾ രജപക്സയ്ക്ക് ക്യാച്ച് നൽകി. ധനഞ്ജയ ഡിസിൽവയെ ഉയർത്തിയടിക്കാനുള്ള ശ്രമത്തിൽ സഞ്ജുവും മടങ്ങി.
അതിന് തൊട്ടുമുമ്പ് സഞ്ജു നൽകിയ അവസരം ലങ്കൻ ഫീൽഡർ വിട്ടുകളഞ്ഞിരുന്നു. ഇതോടെ ഇന്ത്യ മൂന്നിന് 46 എന്ന നിലയിലായി. സഞ്ജുവിന് ശേഷം ക്രീസിലെത്തിയ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ- ഇഷാൻ സഖ്യമാണ് ഇന്ത്യയെ തകർച്ചയിൽ നിന്ന് രക്ഷിച്ചത്.ഇരുവരും 31 റൺസ് കൂട്ടിചേർത്തു. എന്നാൽ ഇഷാനെ പുറത്താക്കി ഹസരങ്ക ലങ്കയ്ക്ക് ബ്രേക്ക് ത്രൂ നൽകി. 29 പന്തിൽ രണ്ട് സിക്സും മൂന്ന് ഫോറം ഉൾപ്പെടെയാണ് താരം 37 റൺസെടുത്തത്.
സ്‌കോർ 94ൽ എത്തിനിൽക്കെ ഹാർദിക്കും മടങ്ങി. 27 പന്തിൽ 29 റൺസായിരുന്നു താരത്തിന്റെ സമ്പാദ്യം. പിന്നീട് ദീപക് ഹൂഡ- അക്സർ പട്ടേൽ (20 പന്തിൽ 31) സഖ്യമാണ് ഇന്ത്യയുടെ സ്‌കോർ 150 കടത്തിയത്. ഇരുവരും 68 റൺസ് കൂട്ടിചേർത്തു. ഹസരങ്കയ്ക്ക് പുറമെ ദിൽഷൻ മധുഷനക, മഹീഷ് തീക്ഷണ, ചാമിക കരുണാരത്നെ, ധനഞ്ജയ ഡി സിൽവ എന്നിവർ ഓരോ വിക്കറ്റ് വീഴ്‌ത്തി.


