തിരുവനന്തപുരം: ഇന്ത്യ ദക്ഷിണാഫ്രിക്ക ടി 20 മത്സരത്തിനായി ടീമുകൾ സ്റ്റേഡിയത്തിലെത്തി. കോവളത്തെ താമസസ്ഥലത്ത് നിന്നു രണ്ട് ബസ്സുകളിലായാണ് വൈകുന്നേരം 4 അരയോടെ ടീമുകൾ കാര്യവട്ടത്തേക്ക് പുറപ്പെട്ടത്.ടീമുകൾ എത്തിയതിന് പിന്നാലെ സ്റ്റേഡിയത്തിലേക്ക് കാണികളെ പ്രവേശിപ്പിച്ച് തുടങ്ങി.രാത്രി 7 മുതലാണ് മത്സരം തുടങ്ങുക.ആരാധകരുടെ ആർപ്പുവിളിയിൽ ഗ്രീൻഫീൽഡ് അക്ഷരാർത്ഥത്തിൽ ആവേശക്കടലായി മാറുകയാണ്. സംസ്ഥാനത്തെ എല്ലാ ജില്ലകളിൽ നിന്നും മത്സരം കാണാൻ ആരാധകർ തിരുവനന്തപുരത്ത് എത്തിച്ചേർന്നിട്ടുണ്ട്.ഇത് നാലാം തവണയാണ് കാര്യവട്ടം അന്താരാഷ്ട്ര മത്സരത്തിന് വേദിയാകുന്നത്.

സഞ്ജു ടീമിനായി കളത്തിലിറങ്ങുന്നില്ലെങ്കിലും കാര്യവട്ടത്തേക്ക് കളിയെത്തുമ്പോൾ സഞ്ജുവിനും ആശംസകളുമായി ആരാധകർ സജീവമാണ്.ഇന്ത്യ-ദക്ഷിണാഫ്രിക്ക ട്വന്റി20 മത്സരം നടക്കുന്ന കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിന്റെ മുഖ്യ കവാടത്തിനു സമീപം സഞ്ജു സാംസണിന്റെ കൂറ്റൻ കട്ടൗട്ട് സ്ഥാപിച്ച് ആരാധകർ. സമീപകാലത്ത് മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും ഇന്ത്യൻ ടീമിൽ സഞ്ജുവിനെ ഉൾപെടുത്താൻ അധികൃതർ തയാറാവാത്ത സാഹചര്യത്തിൽ സ്ഥാപിച്ച കൂറ്റൻ കട്ടൗട്ട് സമൂഹ മാധ്യമങ്ങളിലടക്കം വൈറലായിട്ടുണ്ട്. ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയുടെയും വിരാട് കോഹ്ലിയുടെയും കട്ടൗട്ടിന് എതിർവശത്താണ് സഞ്ജുവിന്റെ കട്ടൗട്ടും സ്ഥാപിച്ചത്.

സഞ്ജു സാംസൺ ഫാൻസ് കേരളയുടെ നേതൃത്വത്തിലാണ് കട്ടൗട്ട് ഒരുക്കിയിരിക്കുന്നത്. സ്വദേശത്തും വിദേശത്തുമായി സാമൂഹിക മാധ്യമങ്ങളിൽ രണ്ട് ലക്ഷത്തോളം ആരാധകരും വിവിധ വാട്‌സാപ് ഗ്രൂപ്പുകളിലായി 2000ത്തോളം ആരാധകരുമാണ് നിലവിൽ ഈ കൂട്ടായ്മയിലുള്ളത്. 62000 രൂപ ചെലവഴിച്ചാണ് ഈ കട്ടൗട്ട് സ്ഥാപിച്ചത്. ഒന്നര ആഴ്ചയെടുത്താണ് നിർമ്മാണം പൂർത്തിയാക്കിയത്.

തങ്ങൾ ഇന്ത്യൻ ടീമിന്റെ വിരോധികൾ അല്ലെന്നും സഞ്ജുവിന്റെ ആരാധകർ മാത്രമാണെന്നും ഇവർ പറയുന്നു. സംഘടന ഭാവിയിൽ ചാരിറ്റി പ്രവർത്തനങ്ങൾ അടക്കമുള്ളവ ചെയ്യാൻ ഉദ്ദേശിക്കുന്നുണ്ട്. സഞ്ജു ഇന്ത്യൻ ടീമിന്റെ ഭാഗമാണെന്നും അതുകൊണ്ട് സഞ്ജുവിന് ദോഷം വരുന്നതൊന്നും തങ്ങളുടെ ഭാഗത്തു നിന്നും ഉണ്ടാകില്ല എന്നും ഇവർ പറയുന്നു.നേരത്തെ സഞ്ജു ഫാൻസ് എന്ന പേരിൽ സഞ്ജുവിനെതിരായി സമൂഹമാധ്യമങ്ങളിലും മറ്റും വന്നത് സംഘടന വാർത്താക്കുറിപ്പിലൂടെ തള്ളിക്കളഞ്ഞിട്ടുണ്ടെന്നും ഇവർ പറയുന്നു.

അതേസമയം മത്സരത്തിന്റെ സുരക്ഷഗതാഗത ചുമതല വഹിക്കുന്നത് ആയിരത്തി അഞ്ഞൂറിലേറെ പൊലീസുകാർ ആണ്. സ്റ്റേഡിയത്തിലും പരിസരത്തുമായി കേരള ക്രിക്കറ്റ് അസോസിയേഷൻ(കെസിഎ) ഏർപ്പെടുത്തിയ 600 സ്വകാര്യ സെക്യൂരിറ്റിക്കാരും ഉണ്ട്. സ്റ്റേഡിയത്തിൽ 38000 പേർക്കാണ് കളി കാണാൻ സൗകര്യം ഒരുക്കിയിട്ടുള്ളത്.

ഇന്ത്യ ദക്ഷിണാഫ്രിക്കൻ ടീമുകൾ കൂടി എത്തിയതോടെ തലസ്ഥാനത്തെ ക്രിക്കറ്റാരാധകരുടെ ആവേശം ഇരട്ടിയായി. ഇരു ടീം അംഗങ്ങളും കോവളം റാവിസ് ഹോട്ടലിലാണ് താമസം. താരങ്ങളുടെ ഇഷ്ട വിഭവങ്ങളാണ് റാവിസിൽ അവർക്കായി ഒരുക്കിയിട്ടുള്ളത്. 7.30ന് ആരംഭിക്കുന്ന മത്സരത്തിനായി 4.30 മുതൽ കാണികളെ സ്റ്റേഡിയത്തിലേക്കു പ്രവേശിപ്പിക്കും. കാളി കാണാൻ വരുന്നവരുടെ ശ്രദ്ധയ്ക്ക്...

ടിക്കറ്റ് എടുത്തവർ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ് കൂടി കൊണ്ടു വരണം.കളി കാണാൻ എത്തുന്നവർക്ക് മാസ്‌ക് നിർബന്ധം.തീപ്പെട്ടി, സിഗരറ്റ്, മൂർച്ചയേറിയ സാധനങ്ങൾ മുതൽ ഭക്ഷണ സാധനങ്ങൾ, വെള്ളം അദ്ദാക്കമുള്ളവ സ്റ്റേഡിയത്തിനകത്തേക്ക് കൊണ്ടുപോകാൻ സാധിക്കില്ല.

പ്രകോപനപരമായ കാര്യങ്ങൾ രേഖപ്പെടുത്തിയ വസ്ത്രങ്ങൾക്കും ബാനറുകൾക്കും വിലക്ക്.സ്റ്റേഡിയത്തിന് അകത്ത് കയറിയ ശേഷം എപ്പോഴെങ്കിലും പുറത്തിങ്ങിയാൽ പിന്നീട് അകത്തേക്ക് പ്രവേശനമില്ല.പുറത്തു നിന്നുള്ള ഭക്ഷണവും വെള്ളവും അനുവദനീയമല്ല. ഗാലറിയിലെ കൗണ്ടറുകളിൽ നിന്ന് തന്നെ ഭക്ഷണ സാധനങ്ങൾ വാങ്ങണം.