- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രണ്ടാം രാജ്യാന്തര ഏകദിന മത്സരത്തിന് ഒരുങ്ങി ഗ്രീൻഫീൽഡ് സ്റ്റേഡിയം; കാര്യവട്ടത്ത് ഇന്ത്യ-ശ്രീലങ്ക മത്സരം 15ന്; ഇരു ടീമുകളും 13ന് തിരുവനന്തപുരത്തെത്തും; തലസ്ഥാന നഗരി വീണ്ടും ക്രിക്കറ്റ് ലഹരിയിലേക്ക്

തിരുവനന്തപുരം: തലസ്ഥാന നഗരി വീണ്ടും ക്രിക്കറ്റ് ലഹരിയിലേക്ക്. ഈ മാസം 15ന് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന ഏകദിന മത്സരത്തിനായി ഇന്ത്യ, ശ്രീലങ്ക ടീമുകൾ 13ന് തിരുവനന്തപുരത്തെത്തും. ജനുവരി 15ന് ഉച്ചയ്ക്ക് 1.30നാണ് മത്സരം ആരംഭിക്കുക.
ഏകദിന പരമ്പരയിലെ അവസാന മത്സരമാണ് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്നത്. ഈ മാസം 12ന് കൊൽക്കത്തയിൽ നടക്കുന്ന രണ്ടാം ഏകദിനത്തിനു ശേഷം 13ന് തിരുവനന്തപുരത്തെത്തുന്ന ഇരു ടീമുകളും 14ന് ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങും. മൂന്നു ട്വന്റി20 മത്സരങ്ങളിലും മൂന്ന് ഏകദിന മത്സരങ്ങളിലുമാണ് ഇന്ത്യയും ശ്രീലങ്കയും ഏറ്റുമുട്ടുന്നത്.
14ന് ഉച്ചയ്ക്ക് ഒരു മണി മുതൽ നാലു മണിവരെ ശ്രീലങ്കൻ ടീമും വൈകിട്ട് അഞ്ചു മുതൽ എട്ടുവരെ ഇന്ത്യൻ ടീമും പരിശീലനം നടത്തും. ഇന്ത്യൻ ടീം ഹോട്ടൽ ഹയാത് റീജൻസിയിലും ശ്രീലങ്കൻ ടീം ഹോട്ടൽ വിവാന്തയിലുമാണ് താമസിക്കുന്നത്.
കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന രണ്ടാമത്തെ രാജ്യാന്തര ഏകദിന മത്സരമാണിത്. 2018 നവംബർ ഒന്നിനാണ് സ്റ്റേഡിയത്തിലെ ആദ്യ രാജ്യാന്തര ഏകദിന മത്സരം നടന്നത്. അന്ന് വെസ്റ്റിൻഡീസിനെതിരായ മത്സരത്തിൽ ഇന്ത്യ വിജയിച്ചിരുന്നു. 31.5 ഓവറിൽ വിൻഡീസിനെ 104 റൺസിന് എറിഞ്ഞിട്ട ഇന്ത്യ 14.5 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കാണുകയായിരുന്നു.
2017 നവംബർ ഏഴിന് ഇന്ത്യയും ന്യൂസീലാൻഡും ഏറ്റുമുട്ടിയ ട്വന്റി20യാണ് സ്റ്റേഡിയത്തിലെ ആദ്യ രാജ്യാന്തര മത്സരം. മഴ മൂലം ഏട്ട് ഓവറായി ചുരുക്കിയ മത്സരത്തിൽ ഇന്ത്യ വിജയിച്ചിരുന്നു. അതിനു ശേഷം 2019 ഡിസംബർ എട്ടിനു നടന്ന ട്വന്റി 20യിൽ വിൻഡീസിനെ നേരിട്ട ടീം ഇന്ത്യ പരാജയപ്പെടുകയും ചെയ്തു. കോവിഡിനെത്തുടർന്നുണ്ടായ നീണ്ട ഇടവേളയ്ക്കു ശേഷം 2022 സെപ്റ്റംബർ 28നാണ് സ്റ്റേഡിയത്തിലെ അവസാന ട്വന്റി 20 മത്സരം നടന്നത്. ദക്ഷിണാഫ്രിക്കക്കെതിരായ മത്സരത്തിൽ ഇന്ത്യ വിജയിച്ചിരുന്നു.


